ഡോണൾഡ് ട്രംപിന്റെ നയങ്ങളിൽ ഭൂരിപക്ഷം അമേരിക്കക്കാർക്കും സംതൃപ്തിയില്ല; പുതിയ സർവേഫലം പുറത്ത്
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളിൽ ഭൂരിപക്ഷം അമേരിക്കക്കാർക്കും സംതൃപ്തിയില്ലെന്ന് സർവേഫലം. എ.ബി.സി ന്യൂസിന്റേയും വാഷിങ്ടൺ പോസ്റ്റിന്റേയും ആഭിമുഖ്യത്തിലാണ് സർവേ നടത്തിയത്. ട്രംപിന്റെ താരിഫ് സുപ്രീംകോടതി റദ്ദാക്കുന്നതിന് തൊട്ടുമുമ്പാണ് സർവേ നടത്തിയത്.
പണപ്പെരുപ്പം നേരിടുന്നതിൽ ട്രംപ് പരാജയമാണെന്ന് മൂന്നിൽ രണ്ട് അമേരിക്കക്കാരും കരുതുന്നത്. താരിഫ് നയങ്ങളിൽ ട്രംപ് പരാജയമാണെന്ന് പത്തിൽ ആറ് പേരും കരുതുന്നു. ട്രംപിന്റെ വിദേശനയത്തിന് 62 ശതമാനം പേരും അംഗീകാരം നൽകിയില്ല. ഇമിഗ്രേഷൻ നയങ്ങളിൽ 58 ശതമാനം പേരും സംതൃപ്തി രേഖപ്പെടുത്തിയില്ല. സമ്പദ്‍വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ 57 ശതമാനം പേരും അസംതൃപ്തി പ്രകടിപ്പിച്ചു.
അതേസമയം, പാർട്ടികളിൽ ഡെമോക്രാറ്റുകളോടും യു.എസിന് വലിയ പ്രതിപത്തിയില്ല. രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ റിപബ്ലിക്കൻ പാർട്ടിയാണ് നല്ലതെന്ന് 33 ശതമാനം പേർ പറയുമ്പോൾ 31 ശതമാനം പേർ ഡെമോക്രാറ്റുകൾക്കൊപ്പമാണ്. 31 ശതമാനം പേർ മറ്റ് പാർട്ടികൾ വരണമെന്നും അഭിപ്രായപ്പെടുന്നു.
നേരത്തെ യാഹു/യുഗോവ് സർവേയിൽ യു.എസിന്റെ ചരിത്രത്തിലെ മോശം പ്രസിഡന്റായി ട്രംപിനെ തെരഞ്ഞെടുത്തിരുന്നു. 40 ശതമാനം അമേരിക്കക്കാരും ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി ട്രംപിനെ വിലയിരുത്തി.
ഈയടുത്തായി ട്രംപിനുള്ള പിന്തുണയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ട്രംപിന്റെ നയങ്ങൾക്കൊപ്പം കുടിയേറ്റക്കാർക്കെതിരെ യു.എസ് പ്രസിഡന്റ് സ്വീകരിച്ച നടപടികളും അദ്ദേഹത്തിന്റെ ജനപ്രീതി ഇടിയുന്നതിലേക്ക് നയിച്ചിട്ടുണ്ട്. 12 ശതമാനം അമേരിക്കക്കാർ മാത്രമാണ് ട്രംപിനെ മികച്ച പ്രസിഡന്റായി വിലയിരുത്തിയത്. 21 ശതമാനം പേർ ശരാശരിക്ക് മുകളിൽ എന്ന റേറ്റിങ്ങാണ് അദ്ദേഹത്തിന് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

