ബംഗ്ലാദേശിന്‍റെ പുതിയ പ്രസിഡന്‍റായി മിർസ ഫഖ്റുൽ ഇസ്‌ലാം ആലംഗിർ
text_fieldsമിർസ ഫഖ്റുൽ ഇസ്‌ലാം ആലംഗിർ
ധാക്ക: ബംഗ്ലാദേശിന്‍റെ പുതിയ പ്രസിഡന്‍റായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബി.എൻ.പി) ദീർഘകാല ജനറൽ സെക്രട്ടറിയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ അടുത്ത സഹയാത്രികനുമായ മിർസ ഫഖ്റുൽ ഇസ്‌ലാം ആലംഗിർനെ തെരെഞ്ഞെടുത്തു. 35 വർഷത്തിനിടെ പ്രസിഡന്‍റ് പദവിയിലേക്ക് നടത്തുന്ന ആദ്യ മത്സരാധിഷ്ഠിത തെരഞ്ഞെടുപ്പാണിത്.
78കാരനായ മിർസ തന്റെ ഏക എതിരാളി വിരമിച്ച കേണൽ ഒലി അഹമ്മദിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് പ്രസിഡന്‍റ് പദത്തിലെത്തിയത് . ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ചെയർമാനും ജമാഅത്തെ ഇസ്‌ലാമി നയിക്കുന്ന 11 പാർട്ടി പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയുമായിരുന്നു ഒലി അഹമ്മദ്. വോട്ടെണ്ണലിന് ശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറുമായ എ.എം.എം. നാസിർ ഉദ്ദീൻ ഫലം പ്രഖ്യാപിച്ചു. ആകെ 349 വോട്ടർമാരിൽ 343 പേരാണ് വോട്ട് ചെയ്തത്. ഇതിൽ 255 വോട്ടുകൾ നേടിക്കൊണ്ടാണ് മിർസ വിജയം കൈവരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ബംഗ്ലാദേശിന്‍റെ 23-ാമത് പ്രസിഡന്‍റായി ബംഗഭവനിലെ ദർബാർ ഹാളിൽ മിർസ സത്യപ്രതിജ്ഞ ചെയ്യും. 1991ന് ശേഷം ബംഗ്ലാദേശിൽ നടക്കുന്ന ആദ്യ മത്സരാധിഷ്ഠിത പ്രസിഡന്റുതെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പ്രസിഡന്റുപദവി പൊതുവേ സമവായത്തിലൂടെയും എതിരില്ലാത്ത തെരഞ്ഞെടുപ്പുകളിലൂടെയുമാണ് നികത്തപ്പെട്ടിരുന്നത്. വിജയത്തിന് പ്രധാനമന്ത്രി താരിഖ് റഹ്മാൻ മിർസക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.
സ്ഥാനഭ്രഷ്ടയായ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്ത അനുയായിയായിരുന്ന മുഹമ്മദ് ഷഹാബുദ്ദീൻ അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ആരോഗ്യകാരണങ്ങളാൽ രാജിവെച്ചതോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അനിവാര്യമായത്. ഭരണഘടനപ്രകാരം പ്രസിഡന്റ് പദവി ഒഴിവായാൽ 90 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

