അമേരിക്കയെ കുഴക്കി പുതിയ വെല്ലുവിളി; ഇറാന്‍റെ ചെലവ് കുറഞ്ഞ ഡ്രോണുകൾ തകർക്കാൻ നഷ്ടമാകുന്നത് ലക്ഷങ്ങൾ
text_fieldsഇറാനെക്കാൾ വ്യോമമേധാവിത്യമുള്ള രാജ്യമാണ് യു.എസ്. നൂതന വിമാനങ്ങൾ, ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടെ സൈനിക ബലത്തിൽ മുന്നിലാണ് യു.എസ്. ഈ സാങ്കേതിക ആധിപത്യം ഉണ്ടായിരുന്നിട്ടും ചെലവ് കുറഞ്ഞ രീതിയിൽ കൂടുതൽ ഫലപ്രദമായി ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ ഇറാൻ തന്നെയാണ് മുന്നിലുള്ളത്.
കുറഞ്ഞ ചെലവിൽ നിർമിക്കുന്ന വൺ-വേ കാമികേസ് ഡ്രോണുകളാണ് ഇറാൻ പ്രധാനമായും ഉപയോഗിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് പറന്നെത്തി പൊട്ടിത്തെറിക്കുന്ന തരത്തിലാണ് ഇവയെ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഡ്രോണുകൾ ഉപയോഗിക്കുന്നതിലൂടെ കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതെ ഇറാന് ആക്രമണം തുടരാൻ സാധിക്കുന്നു.
മിക്ക ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും തടയാൻ കഴിയുന്ന നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ യു.എസിന്‍റെയും സഖ്യ കക്ഷികളുടെയും കൈയിലുണ്ട്. എന്നാൽ, ആ സംവിധാനങ്ങൾ ഏറെ ചെലവേറിയതാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു ഡ്രോൺ വിക്ഷേപിക്കുന്നതിനേക്കാൾ ചെലവേറിയതാണ് അതിനെ നിർവീര്യമാക്കുന്ന പ്രക്രിയ എന്ന് ടെക്സസ് ആസ്ഥാനമായുള്ള ഡ്രോൺ നിർമാതാക്കളായ ഹൈലിയോയുടെ ചീഫ് എക്സിക്യൂട്ടീവും സഹസ്ഥാപകനുമായ ആർതർ എറിക്സൺ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ‘ഇതൊരു മണി ഗെയിം ആണ്. ഡ്രോൺ നിർവീര്യമാക്കുന്നതിനും ഡ്രോൺ വിക്ഷേപിക്കുന്നതിനുമുള്ള ചെലവിന്‍റെ അനുപാതം ഏതാണ്ട് 10: 1 ആണ്. ഇത് 60/70: 1 വരെയാകാം. അതായത്, ചെലവിന്‍റെ കാര്യത്തിൽ ഇറാനാണ് ഇത് ഗുണകരമാകുന്നത്'- അദ്ദേഹം പറഞ്ഞു.
ഇറാന്റെ തന്ത്രപരമായ നീക്കങ്ങൾക്ക് ബദലായി വില കുറഞ്ഞ ഡ്രോണുകൾ നിർമിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ യു.എസ്. അവരുടെ ബഡ്ജറ്റിനനുസരിച്ച് ഇറാനിയൻ ഡ്രോണുകളെ പുനഃസൃഷ്ടിക്കാൻ ശ്രമിക്കുന്നു.
യു.എസും ഇസ്രായേലും സംയുക്തമായി ഇറാൻ ആക്രമിച്ചതിന് പിന്നാലെ രണ്ടായിരത്തിലധികം ഡ്രോണുകളെയാണ് ഇറാൻ തിരിച്ചടിക്കാൻ ഉപയോഗിച്ചത്. കോടിക്കണക്കിന് രൂപയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇവയിൽ പലതിനെയും നിർവീര്യമാക്കിയെങ്കിലും ചിലത് ലക്ഷ്യസ്ഥലത്തെത്തിയിരുന്നു. ഇറാനിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന യുദ്ധോപകരണങ്ങളിൽ പ്രധാനിയാണ് ത്രികോണാകൃതിയിലുള്ള ഷാഹിദ് ഡ്രോണുകൾ.
ഏകദേശം 11 അടി നീളമുള്ള ഇവ വലിയ ശബ്ദമുണ്ടാക്കുകയും സ്ഫോടകവസ്തുക്കൾ വഹിക്കുകയും ഉയർന്ന പ്രഹരശേഷിയോടെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. ട്രക്കുകളിൽനിന്ന് വിക്ഷേപിക്കാൻ കഴിയുന്നത്ര ഒതുക്കമുള്ളവയായതിനാൽ ഇവയെ മറച്ചു വെക്കാൻ എളുപ്പവും ട്രാക്ക് ചെയ്യാൻ പ്രയാസവുമാണ്.
വാണിജ്യപരമായി ലഭ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിച്ച് നിർമിച്ച ഷാഹിദ് ഡ്രോണിന്റെ നിർമാണച്ചെലവ് വിവിധ മോഡലുകൾക്ക് അനുസരിച്ച് 30,000 മുതൽ 50,000 ഡോളർ വരെ ചെലവ് ഉണ്ടാകുമെന്ന് എൻ.ബി.സി ന്യൂസ് പറയുന്നു.
യുക്രെയ്നെ ആക്രമിക്കുന്നതിനായി റഷ്യ ഷാഹിദ് ഡ്രോണിന്റെ സ്വന്തം പതിപ്പ് വൻതോതിൽ നിർമിച്ചിട്ടുണ്ട്. ഇറാൻ ഇവയുടെ ആയിരക്കണക്കിന് പതിപ്പുകൾ നിർമിച്ച് വച്ചിട്ടുണ്ടെന്നും കരുതപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

