കണ്ണീരണിഞ്ഞ് ഇറാൻ; ഖാംനഈയുടെ മരണാനന്തര ചടങ്ങുകൾക്ക് തുടക്കം
text_fieldsതെഹ്റാൻ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഭൗതികശരീരം തെഹ്‌റാനിലെ ഇമാം ഖുമേനി ഹുസൈനിയയിൽ എത്തിച്ചു. ഇതോടെ രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തിരിക്കുന്ന ആറു ദിവസം നീണ്ടുനിൽക്കുന്ന സംസ്കാര ചടങ്ങുകൾക്ക് തുടക്കമായി. ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ഔദ്യോഗിക ചടങ്ങുകൾക്ക് മുന്നോടിയായി ഖാംനഈ കൊല്ലപ്പെടാനിടയായ ആക്രമണം നടന്ന സ്ഥലത്തേക്ക് അദ്ദേഹത്തിന്റെ മൃതദേഹം എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സംപ്രേഷണം ചെയ്തു. വെള്ള പ്രാവുകളുടെ ആകൃതിയിലുള്ള അലങ്കാരങ്ങളും ചുവന്ന തുലിപ് പൂക്കളും കൊണ്ട് അലങ്കരിച്ച മയ്യത്ത് കട്ടിലിന് ചുറ്റും വലിയൊരു ജനാവലി തടിച്ചുകൂടിയിരുന്നു.
തെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ സംസ്കാര ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ദുഃഖസൂചകമായ പതാകകളും ഖാംനഈയുടെ വലിയ ചിത്രങ്ങളും ചുവന്ന ബാനറുകളും കൊണ്ട് സമുച്ചയം നിറഞ്ഞുനിൽക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളും വളരെ ശക്തമാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ കർശന പരിശോധനകൾ നടക്കുന്നുണ്ട്. പ്രത്യേക അനുമതിപത്രമുള്ളവർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ളത്.
ജൂലൈ 4, 5 തിയതികളിൽ തെഹ്‌റാനിൽ തുടരുന്ന ചടങ്ങുകൾക്ക് ശേഷം, ജൂലൈ 6ന് പ്രധാന വിലാപയാത്ര നടക്കും. തുടർന്ന് ജൂലൈ 7-ന് ഖുമിലും, ജൂലൈ 8-ന് ബാഗ്ദാദ്, നജഫ്, കർബല എന്നിവിടങ്ങളിലും അനുസ്മരണ ചടങ്ങുകൾ നടക്കും. ജൂലൈ 9-ന് മശാദിലെ ഇമാം റസ ശവകുടീരത്തിലാണ് അന്തിമ സംസ്കാരവും ഖബറടക്കവും നിശ്ചയിച്ചിരിക്കുന്നത്. റഷ്യ, ചൈന, പാകിസ്താൻ, ഇന്ത്യ, താജിക്കിസ്ഥാൻ, ജോർജിയ, ക്യൂബ തുടങ്ങിയ 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 15 മുതൽ 20 ദശലക്ഷം വരെ ആളുകൾ ഈ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇറാൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഔദ്യോഗിക സംസ്കാര ചടങ്ങായി ഇത് മാറിയേക്കും.
അതേസമയം, വൻ ജനപങ്കാളിത്തത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് രംഗത്തെത്തി. തങ്ങളുടെ നേതാവിന്റെ രക്തത്തിന് പ്രതികാരം ചോദിക്കുന്ന ഒരു സന്ദേശമായി ഈ ഒത്തുചേരൽ മാറണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് ഇറാൻ ചരിത്രത്തിൽ ഇതൊരു സുവർണ്ണ അധ്യായമായി മാറുമെന്നും, പ്രതികാരത്തിനായുള്ള ജനതയുടെ ശബ്ദം ലോകത്തിന്റെ ചെവികളിൽ മുഴങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

