‘ഞാൻ ജീവനോടെയുണ്ട്’; പഞ്ച് കാർഡിൽ നിന്ന് രണ്ട് പേരുകൾ വെട്ടിമാറ്റി, ഇനിയും പലരെയും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് നെതന്യാഹു
text_fieldsബിന്യമിൻ നെതന്യാഹു
തെല്‍ അവീവ്: താൻ മരിച്ചെന്ന വാർത്തകൾ തള്ളിക്കൊണ്ട് പുതിയ വിഡിയോ പുറത്തുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇറാൻ നേതൃത്വത്തെ ഇസ്രായേൽ ലക്ഷ്യമിടുന്നത് തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കൻ സ്ഥാനപതി മൈക്ക് ഹക്കബിയുമായി കൂടിക്കാഴ്ച നടത്തുന്ന വിഡിയോ പങ്കുവെച്ചുകൊണ്ടാണ് നെതന്യാഹു താൻ സുഖമായിരിക്കുന്നു എന്ന് അറിയിച്ചത്. ‘അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്’ എന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.
അലി ലാരിജാനി, ഗുലാംറേസ സുലൈമാനി എന്നീ രണ്ട് പ്രധാന ഇറാൻ നേതാക്കളെ ഇസ്രായേൽ വധിച്ചതായി നെതന്യാഹു അവകാശപ്പെട്ടു. തന്റെ പക്കൽ ഒരു 'പഞ്ച് കാർഡ്' ഉണ്ടെന്നും അതിൽ നിന്ന് രണ്ട് പേരുകൾ വെട്ടിമാറ്റിയെന്നും ഇനിയും പലരെയും ലക്ഷ്യമിടാനുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇറാന്റെ ആണവായുധ മോഹങ്ങൾ തകർക്കുക എന്നതും ഇറാൻ ജനതക്ക് നിലവിലെ ഭരണകൂടത്തെ മാറ്റാൻ അവസരം നൽകുക എന്നതുമാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി താൻ നിരന്തരം സംസാരിക്കുന്നുണ്ടെന്നും വ്യോമസേനയും നാവികസേനയും തമ്മിൽ ശക്തമായ സഹകരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ഇസ്രായേൽ പൗരന്മാർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെതന്യാഹു കൊല്ലപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ എക്സിലും ടെലിഗ്രാമിലും വ്യാപകമായി നിറയുന്നുണ്ട്. ഇപ്പോൾ പുറത്തുവരുന്ന വിഡിയോകൾ എ.ഐ ഉപയോഗിച്ച് നിർമിച്ചതാണെന്നുമാണ് പ്രചാരണം. ഇതിനിടെയാണ് നെതന്യാഹുവിന്റെ വാർത്താസമ്മേളനത്തിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. പക്ഷേ, ആ വിഡിയോയിൽ നെതന്യാഹുവിന്റെ ഒരു കൈയിൽ ആറുവിരലുകളുണ്ടായിരുന്നു.
ഇതോടെ വിഡിയോ എ.ഐ നിർമിതമാണെന്ന ആരോപണവുമായി സമൂഹകമാധ്യമങ്ങളിൽ നിരവധി പേർ രംഗത്തുവന്നു. ഇതോടെ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹം വീണ്ടും സജീവമായി. ഇതിനു പിന്നാലെയാണ് ജറുസലേമിലെ ഒരു കോഫി ഷോപ്പിൽനിന്ന് കാപ്പി കുടിക്കുന്ന വിഡിയോ നെതന്യാഹു എക്സ് അക്കൗണ്ടിൽ പങ്കുവെക്കുന്നത്.
'താൻ മരിച്ചെന്ന് വാർത്തകൾ വരുന്നുണ്ടല്ലോ' എന്ന കാമറാമാന്റെ ചോദ്യത്തിന്, 'എനിക്ക് കോഫി കുടിക്കാൻ തോന്നുന്നു' എന്ന് പരിഹസിച്ചുകൊണ്ടാണ് നെതന്യാഹു മറുപടി നൽകുന്നത്. തന്റെ കൈകളിലെ വിരലുകൾ കാണിച്ചുകൊണ്ട് താൻ ആരോഗ്യവാനാണെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ഈ വിഡിയോയാണ് എ.ഐ നിർമിതമാണെന്ന് എക്‌സിന്റെ ചാറ്റ്‌ബോട്ടായ ഗ്രോക്ക് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

