‘ഹുർമുസ് വഴി ഇനി ഒരു തുള്ളി പോലും കടത്തിവിടില്ല’; അമേരിക്കൻ ഇടപെടലിനെതിരെ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഭീഷണി
text_fieldsതെഹ്റാൻ: ഹുർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതത്തിൽ തങ്ങളുടെ നിലപാട് കടുപ്പിച്ച് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി). മേഖലയിലെ അമേരിക്കൻ സൈനിക നടപടികൾ തുടരുന്നിടത്തോളം കാലം തന്ത്രപ്രധാനമായ ഈ ജലപാത എണ്ണക്കപ്പലുകൾക്ക് സുരക്ഷിതമായിരിക്കില്ലെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ഐ.ആർ.ജി.സി വ്യക്തമാക്കി. തങ്ങളുടെ അനുവാദമില്ലാതെ ഒരു തുള്ളി എണ്ണയോ, ഗ്യാസോ, രാസവളമോ ഈ പാതയിലൂടെ കടന്നുപോകില്ലെന്നും ഹുർമുസ് കടലിടുക്കിൽ ഇറാൻ നിശ്ചയിക്കുന്ന പാതയിലൂടെ മാത്രമേ പ്പലുകൾക്ക് സഞ്ചരിക്കാൻ അനുവാദമുള്ളൂ എന്നും ഐ.ആർ.ജി.സി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.
ഹുർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ശ്രമിച്ച കപ്പലുകൾക്കെതിരെ കർശന നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ഐ.ആർ.ജി.സി തങ്ങളുടെ നിലപാട് കടുപ്പിച്ചത്. അമേരിക്കൻ പിന്തുണയോടെ നാവിഗേഷൻ സംവിധാനങ്ങൾ ഓഫാക്കി സുരക്ഷിതമല്ലാത്ത പാതയിലൂടെ കടലിടുക്ക് വിട്ടുപോകാൻ ശ്രമിച്ച നാല് കപ്പലുകളെ ഐ.ആർ.ജി.സി തടഞ്ഞിരുന്നു. ഇതിൽ രണ്ടെണ്ണം സ്ഫോടനത്തെത്തുടർന്ന് തകർന്നതായും ബാക്കി രണ്ടെണ്ണം തങ്ങളുടെ മുന്നറിയിപ്പിനെത്തുടർന്ന് പിന്തിരിയുകയും ചെയ്തതായി ഐ.ആർ.ജി.സി അറിയിച്ചു. കടലിടുക്കിലെ ഇത്തരം അനധികൃത ഇടപെടലുകൾക്ക് അമേരിക്കൻ സൈന്യം തിരിച്ചടി നേരിടാൻ തയാറായിരിക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഒമാനിലെ കുംസാറിൽ നിന്ന് വടക്ക്-പടിഞ്ഞാറായി ഒരു കപ്പലിന് തീപിടിച്ചതായി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, തീപിടുത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഒമ്പതാം ദിവസവും അയവില്ലാതെ തുടരുകയാണ്. ഇറാനിലേക്ക് യു.എസ് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ജോർഡനിലെ അഖബ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യു.എസിന്റെ സി-17 ട്രാൻസ്‌പോർട്ട് വിമാനങ്ങൾക്കും പി-8 നിരീക്ഷണ വിമാനങ്ങൾക്കും നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചു. കൂടാതെ, അൽ-അസ്‌റഖ് വ്യോമതാവളത്തിൽ യു.എസ് സൈനികർ ഉപയോഗിച്ചിരുന്ന 20 താവളങ്ങൾ പൂർണമായി തകർത്തതായും ഐ.ആർ.ജി.സി അവകാശപ്പെട്ടു.
തെക്കുപടിഞ്ഞാറൻ ഇറാാനിലെ ഹൂർമൂജ് നഗരത്തിൽ യു.എസ് വ്യോമാക്രമണം നടന്നതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘തസ്നീം’ റിപ്പോർട്ട് ചെയ്തു. നഗരത്തിലെ ഒരു പ്രത്യേക പ്രദേശം ലക്ഷ്യമിട്ടായിരുന്നു അമേരിക്കൻ ആക്രമണം. ബോംബാക്രമണത്തെ തുടർന്ന് നഗരത്തിന്റെ വലിയൊരു ഭാഗത്തും സമീപപ്രദേശങ്ങളിലും വൈദ്യുതി ബന്ധം പൂർണമായി തകരാറിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

