സമാധാന ധാരണാപത്രം: യു.എസിന്‍റെ പരാജയം, ഇറാൻ പ്രതിരോധ അച്ചുതണ്ടിന്‍റെ നേട്ടം -ഗാലിബാഫ്
text_fieldsതെഹ്റാൻ: സമാധാന ധാരണാപത്രം ഇറാന്‍റെ 'പ്രതിരോധത്തിന്റെ അച്ചുതണ്ടിനുള്ള നേട്ട'മാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഗാലിബാഫ്. ഹൂത്തി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ വൈസ് ചെയർമാൻ മുഹമ്മദ് അൽ-നുഅയ്മിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഗാലിബാഫ് യു.എസുമായി ഒപ്പുവച്ച ധാരണാപത്രത്തെ ഇറാന്‍റെയും സഖ്യകക്ഷികളുടെയും നേട്ടമായി പ്രശംസിച്ചത്.
"പ്രതിരോധത്തിന്റെ അച്ചുതണ്ടിലെ ഇറാന്റെ സഖ്യകക്ഷികളെ പ്രായോഗികമായി അംഗീകരിക്കാൻ അമേരിക്കയും ഇസ്രായേലും നിർബന്ധിതരായി, ഇത് ഈ മെമ്മോറാണ്ടത്തിന്റെ നേട്ടങ്ങളിലൊന്നാണ്," ഗാലിബാഫ് പറഞ്ഞതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനികമായും രാഷ്ട്രീയമായും സഖ്യത്തിനുള്ള നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ധാരണാപത്രം യു.എസിന്‍റെ പരാജയവും സൈനികമായും രാഷ്ട്രീയമായും പ്രതിരോധത്തിന്റെ അച്ചുതണ്ടിന്റെ നേട്ടവുമാണ്. ശക്തമായ നയതന്ത്രം പൂർണ്ണ സൈനിക തയ്യാറെടുപ്പിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇറാന്റെ ഏതെങ്കിലും ബലഹീനത തിരിച്ചറിഞ്ഞാൽ യുഎസും ഇസ്രായേലും "യുദ്ധത്തിലേക്ക് തിരിയുമെന്ന്" ഗാലിബാഫ് മുന്നറിയിപ്പ് നൽകി.
ലബനാനിലെ ഹിസ്ബുല്ല, യെമനിലെ ഹൂത്തികൾ, ഗാസയിലെ ഹമാസ്, ഇറാഖിലെ സായുധ ഗ്രൂപ്പുകൾ എന്നിവയാണ് ഇറാന്‍റെ പ്രതിരോധത്തിലെ അച്ചുതണ്ട് കക്ഷികളായി വിലയിരുത്തപ്പെടുന്നത്.
അതേസമയം തെക്കൻ ലബനാനിൽ ഇസ്രായേലി ആക്രമണങ്ങൾ തുടരുകയാണ്. നബതിഹ് അൽ-ഫൗഖ എന്ന പ്രദേശത്തെ ലക്ഷ്യമാക്കി ഇന്നലെ വ്യോമാക്രമണം നടത്തി. എന്നാൽ ആൾനാശത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇസ്രായേലി വ്യോമാക്രമണ ഭീഷണി തുടരുന്നതിനാൽ ലെബനന്റെ സിവിൽ ഡിഫൻസിന് സ്ഥലത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. തെക്കൻ ലബനാനിൽ ബരാച്ചിത് ഗ്രാമത്തിൽ ഞായറാഴ്ച കൂട്ട ശവസംസ്കാര ചടങ്ങിനു നേരെയും ഷെല്ലാക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

