യുദ്ധം വ്യാപിക്കുന്നു?, യു.എ.ഇ വ്യോമാതിർത്തിയിലേക്ക് ഇറാനിൽനിന്ന് ഡ്രോൺ; തടഞ്ഞിട്ട് വ്യോമസേന
text_fieldsതെഹ്റാൻ: ഒരിടവേളക്കുശേഷം പശ്ചിമേഷ്യയിൽ സംഘർഷ ഭീതി പരത്തി യുദ്ധം വ്യാപിക്കുന്നു. ലാർക്ക് ദ്വീപിലെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ യു.എസ് നടത്തിയ ആക്രമണത്തിന് പിന്നാലെ, ജോർഡനിലെ യു.എസ് താവളങ്ങൾക്കും യു.എ.ഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിലെ യു.എസ് സൈനിക ലക്ഷ്യങ്ങൾക്കും നേരെ ആക്രമണം നടത്തിയതായി ഇറാൻ അറിയിച്ചു.
ഇറാനിൽനിന്ന് യു.എ.ഇയുടെ സമുദ്രാതിർത്തിയിലേക്ക് അടുത്തെത്തിയ ഒരു ഡ്രോണിനെതിരെ യു.എ.ഇ വ്യോമസേന പ്രതിരോധ നടപടികൾ സ്വീകരിച്ചു. ഡ്രോൺ വെടിവെച്ചിട്ടതാണോ അതോ ലക്ഷ്യത്തിലെത്തിയോ എന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
രാജ്യത്തിന്റെ വ്യോമാതിർത്തി സുരക്ഷിതമാക്കുന്നതിനും ഏത് ഭീഷണിയെയും നേരിടുന്നതിനുമായി സായുധ സേന പൂർണ സജ്ജമാണെന്നും വ്യോമ പ്രതിരോധ സംവിധാനങ്ങൾരാപ്പകലില്ലാതെ നിരീക്ഷണം തുടരുന്നുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
അമേരിക്കൻ ആക്രമണത്തിൽ ഇറാന്റെ സൈനികോപകരണങ്ങളും സാധാരണക്കാരും ഉൾപ്പെടെ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഐ.ആർ.ജി.സി സ്ഥിരീകരിച്ചു.
ഞായറാഴ്ചയോടെയാണ് ലാറക് ദ്വീപിലെ രണ്ട് ഇറാനിയൻ ലോഞ്ചറുകൾക്ക് നേരെ യു.എസ് സൈന്യം കൃത്യതയാർന്ന വ്യോമാക്രമണം നടത്തിയത്. ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും സിവിലിയൻ നാവികർക്കും ഭീഷണിയാകും വിധം കടൽ മൈനുകൾ സ്ഥാപിക്കാൻ ഇറാന്റെ ഇസ്‍ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് തയ്യാറെടുക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഈ നടപടിയെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഫെബ്രുവരി അവസാനം യു.എസും ഇസ്രായേലും ഇറാനുനേരെ സംയുക്ത ആക്രമണം ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ യു.എസ് ആക്രമണമാണിത്. കടലിൽ മൈനുകൾ സ്ഥാപിക്കാനുള്ള ഏത് നീക്കത്തെയും കർശനമായി നേരിടുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കൻ ആക്രമണത്തെ‘കടന്നുകയറ്റം’ എന്ന് വിശേഷിപ്പിച്ച ഇറാൻ, ഇതിന് ശക്തമായ തിരിച്ചടിയും ശിക്ഷയും നൽകുമെന്ന് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് ജോർഡനിലും യു.എ.ഇയിലും ഇറാൻ പ്രത്യാക്രമണം നടത്തിയത്.
ജോർഡനിൽ യു.എസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്ന താവളങ്ങൾക്ക് നേരെ ഇടത്തരം ബാലിസ്റ്റിക് മിസൈലുകൾ ആണ്തൊടുത്തുവിട്ടത്. എന്നാൽ ജോർഡൻ വ്യോമാതിർത്തിയിൽ വെച്ച് തന്നെ ഈ മിസൈലുകളെല്ലാം വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായി ഒരു യു.എസ് ഉദ്യോഗസ്ഥൻ അൽ ജസീറയോട് സ്ഥിരീകരിച്ചു.
സംഘർഷത്തെത്തുടർന്ന് ഹുർമുസ് കടലിടുക്കിലെ ചരക്കു കപ്പൽ ഗതാഗതം വൻതോതിൽ കുറഞ്ഞു. വാരാന്ത്യത്തിൽ ഈ പാതയിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം ദിവസേന അഞ്ചായി ചുരുങ്ങിയെന്ന് ഷിപ്പിങ് ഡാറ്റ വ്യക്തമാക്കുന്നു. ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാൻ പല കപ്പലുകളും തങ്ങളുടെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഓഫ് ചെയ്തിരിക്കുകയാണ്. ലാറക് ദ്വീപിലെ ആക്രമണവും അതിനെത്തുടർന്നുള്ള പ്രത്യാക്രമണങ്ങളും പശ്ചിമേഷ്യയെ കൂടുതൽ വിനാശകരമായ ഒരു യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

