ഷാങ്ഹായ് സഖ്യത്തിൽ ഇറാൻ ഇന്ത്യക്ക് കരുത്താകും
text_fieldsസമർഖന്ദ്: ഷാങ്ഹായ് സഹകരണ സഖ്യത്തിൽ (എസ്.സി.ഒ) ചേരാൻ ഇറാൻ ധാരണപത്രം ഒപ്പിട്ടത് യൂറേഷ്യൻ മേഖലയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് കൂടുതൽ കരുത്തുപകരും. ചൈനയുടെ 'ബെൽറ്റ് ആൻഡ് റോഡ് പദ്ധതി'ക്ക് ബദലായുള്ള കാര്യങ്ങൾ പരിഗണിക്കാൻ ഇതുവഴി ഇന്ത്യക്ക് സാധിക്കുമെന്നാണ് റിപ്പോർട്ട്. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാനും സമർഖന്ദിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. മാർച്ചിലാണ് ഇറാനെ എസ്.സി.ഒയിൽ അംഗമാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത്. പൂർണ അംഗം എന്നനിലയിൽ 2023ൽ ഇന്ത്യയിൽ നടക്കുന്ന ഉച്ചകോടിയിൽ ഇറാൻ സംബന്ധിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി സമർഖന്ദിൽ ഇറാൻ പ്രസിഡന്റ് റെയ്സിയുമായി ചർച്ച നടത്താനിടയുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനിൽ നിന്ന് വിപണിയിൽ എണ്ണയെത്തുന്നതും ആഗോള ഊർജസുരക്ഷക്ക് അനുകൂലമാകുമെന്നാണ് വിദഗ്ധർ കരുതുന്നത്. എസ്.സി.ഒ ഉച്ചകോടിക്ക് മുമ്പായി ന്യൂഡൽഹിയും ഇറാനും തമ്മിൽ തിരക്കിട്ട ചർച്ചകൾ നടന്നിരുന്നു. അന്താരാഷ്ട്ര വടക്ക്-തെക്ക് ഗതാഗത ഇടനാഴി (ഐ.എൻ.എസ്.ടി.സി), ഛബഹാർ തുറമുഖ വികസനം തുടങ്ങിയ കാര്യങ്ങളിൽ ഊന്നിയായിരുന്നു പ്രധാന ചർച്ച. ഐ.എൻ.എസ്.ടി.സി ശക്തിപ്പെടുത്താൻ റഷ്യയും ഇറാനും അസർബൈജാനും കരാറിലെത്തുമെന്നും മാധ്യമങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.