Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇനി കളി വേറെ ലെവൽ,...

ഇനി കളി വേറെ ലെവൽ, സായുധ സേന സജ്ജം; യു.എസിനും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാൻ

text_fields
bookmark_border
ഇനി കളി വേറെ ലെവൽ, സായുധ സേന സജ്ജം; യു.എസിനും ഇസ്രായേലിനും മുന്നറിയിപ്പുമായി ഇറാൻ
cancel

തെഹ്‌റാൻ: അമേരിക്കയുമായും ഇസ്രായേലുമായും വീണ്ടും യുദ്ധമുണ്ടായാൽ അതിനെ നേരിടാൻ ഇറാന്റെ സായുധ സേന മുൻപെങ്ങുമില്ലാത്ത വിധം സജ്ജമാണെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി).

ഒരു യുദ്ധമുണ്ടായാൽ നേരത്തെ ഉപയോഗിച്ചതിനേക്കാൾ വ്യത്യസ്തമായ ആയുധശേഖരം തന്നെ ഇറാൻ പുറത്തെടുക്കുമെന്ന് ഐ.ആർ.ജി.സി വക്താവ് സർദാർ മുഹബി മുന്നറിയിപ്പ് നൽകി.ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിമിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കരയിലും കടലിലും ആകാശത്തും തങ്ങളുടെ പരമാവധി ശേഷി പ്രയോഗിച്ചിട്ടും, ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏതാനും മിനിറ്റുകൾ പോലും ഇറാന്റെ കൈകളിൽനിന്ന് തട്ടിയെടുക്കാൻ അമേരിക്കക്ക് കഴിഞ്ഞില്ലെന്ന് സർദാർ മൊഹെബി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ നടന്ന സംഘർഷത്തിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ വാഷിങ്‌ടൺ പൂർണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന എല്ലാ സാഹചര്യങ്ങളെയും നേരിടാൻ ഇറാൻ പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ വ്യോമാക്രമണം നടത്തിയതിനെത്തുടർന്നാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്.

ഇതിന് മറുപടിയായി ഇസ്രായേലിനും ഗൾഫ് മേഖലയിലെ യു.എസ് സഖ്യകക്ഷികൾക്കുമെതിരെ ഇറാൻ പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെ ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചിടുകയും ചെയ്തു.

പാകിസ്താന്റെ മധ്യസ്ഥതയിൽ ഏപ്രിൽ എട്ടിന് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും, ഇസ്‌ലാമാബാദിൽ നടന്ന തുടർചർച്ചകൾ ഫലവത്തായില്ല. ശാശ്വതമായ ഒരു കരാറിലെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഇപ്പോഴും മേഖലയിൽ ആശങ്ക തുടരുകയാണ്. എങ്കിലും, പ്രശ്നപരിഹാരത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ലബനാനിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ സൈനിക ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ ഇറാൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ദുർബലമായ വെടിനിർത്തൽ ധാരണയെ ഈ തീരുമാനം കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ. മേഖലയിലെ ഇറാൻ അനുകൂല സഖ്യകക്ഷികളുടെ താൽപര്യങ്ങളും സുരക്ഷയും സംബന്ധിച്ച തങ്ങളുടെ ആശങ്കകൾക്ക് പരിഹാരമുണ്ടാകുന്നത് വരെ ചർച്ചകളുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് തെഹ്‌റാന്റെ നിലപാട്.

ലബനാനിലെ ഇസ്രായേൽ ഇടപെടലുകൾ മേഖലയിൽ വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തങ്ങളുടെ സുരക്ഷാ മുൻഗണനകൾക്ക് കൂടുതൽ പരിഗണന ലഭിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.

വെടിനിർത്തൽ ധാരണകൾ ലംഘിച്ച് ലബനാന്റെ തെക്കൻ മേഖലയിൽ ഇസ്രായേൽ കരയാക്രമണം അടക്കം അതി രൂക്ഷമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. തന്ത്രപ്രധാനമായ ബ്യൂഫോർട്ട് കാസിൽ പ്രദേശം കഴിഞ്ഞ ദിവസം ഇസ്രായേൽ പിടിച്ചെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranUS-Israel policyStrait of HormuzIRGC
News Summary - Iran Warns: Ready for US-Israel War with New Weapons
Next Story