യു.എസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ; ഹുർമുസിൽ ചരക്കുകപ്പലിനുനേരെ ആക്രമണം
text_fieldsതെഹ്റാൻ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശങ്ങൾക്ക് ഇനിയും പ്രതികരണമറിയിക്കാത്ത ഇറാന്റെ പുതിയ ഭീഷണി. ഇറാൻ എണ്ണ ടാങ്കറുകൾ ആക്രമിക്കുന്നത് തുടർന്നാൽ പശ്ചിമേഷ്യയിലെ യു.എസ് താവളങ്ങളിലൊന്ന് തകർക്കുമെന്നാണ് ഭീഷണി. ഒമാൻ കടലിൽ രണ്ട് ഇറാൻ ടാങ്കറുകൾ അമേരിക്കൻ സേന ആക്രമിച്ചതിന് പിന്നാലെയാണ് ഇറാൻ റവലൂഷനറി ഗാർഡ്സ് രംഗത്തെത്തിയത്. ഇതിനിടെ, വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെയും ലബനാനിലും ഗസ്സയിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. തെക്കൻ ലബനാനിൽ 24 മണിക്കൂറിനിടെ 29 പേരാണ് ഇസ്രായേൽ കുരുതിക്കിരയായത്.
‘‘ഇറാൻ ടാങ്കറുകൾ, വാണിജ്യ കപ്പലുകൾ എന്നിവക്കു നേരെയുള്ള ഏത് ആക്രമണവും മേഖലയിലെ അമേരിക്കൻ താവളങ്ങളിലൊന്നിനു മേൽ കനത്ത ആക്രമണത്തിനിടയാക്കും. ശത്രു കപ്പലുകളും ലക്ഷ്യം വെക്കും’’ -റവലൂഷനറി ഗാർഡ്സ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഹുർമുസിലും പരിസരത്തും കപ്പലുകൾക്കു നേരെ ആക്രമണം തുടരുകയാണ്. ഖത്തർ തീരത്തുനിന്ന് 43 കിലോമീറ്റർ അകലെ ചരക്കുകപ്പലിനു നേരെ ഡ്രോൺ ആക്രമണമുണ്ടായതായി ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കി.
അബൂദബി തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലാണ് ഞായറാഴ്ച രാവിലെ ആക്രമിക്കപ്പെട്ടത്. തീയണച്ചതായും ജീവനക്കാർ സുരക്ഷിതരാണെന്നും ഖത്തർ അറിയിച്ചു. ഖത്തറിൽനിന്ന് പാചകവാതകവുമായി പുറപ്പെട്ട കപ്പൽ ഹുർമുസ് കടന്ന് പാകിസ്താനിലെ ഖാസിം തുറമുഖം ലക്ഷ്യമാക്കി നീങ്ങുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗൾഫ് രാജ്യങ്ങൾക്കു നേരെ ഇറാൻ ഡ്രോൺ ആക്രമണം തുടരുന്നതും സംഘർഷം കനക്കുമെന്ന ആശങ്ക ഉയർത്തുകയാണ്. ഡ്രോണുകൾ വെടിവെച്ചിട്ടതായി കുവൈത്തും യു.എ.ഇയും അറിയിച്ചു. വെള്ളിയാഴ്ചയാണ് രണ്ട് ഇറാൻ കപ്പലുകൾ യു.എസ് ആക്രമിച്ചത്. ഹുർമുസിലെ ഇറാൻ സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടതായി യു.എസ് സേന അറിയിച്ചു. അമേരിക്ക സമർപ്പിച്ച 14 ഇന നിർദേശങ്ങളോട് പ്രതികരണമറിയിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ മുന്നറിയിപ്പ് നൽകിയിട്ടും ഇറാൻ മൗനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

