ഹുർമുസ് തുറക്കാൻ കർശന ഉപാധികളുമായി ഇറാൻ; അമേരിക്ക നിബന്ധനകൾ അംഗീകരിച്ചാൽ മാത്രം പോര, നടപ്പിലാക്കണമെന്നും ആവശ്യം
text_fieldsതെഹ്റാൻ: സുപ്രധാന വാണിജ്യ പാതയായ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി കർശന നിബന്ധനകൾ തയാറാക്കി വരികയാണെന്ന് ഇറാൻ. അന്താരാഷ്ട്ര മധ്യസ്ഥരുടെ ആവശ്യപ്രകാരമാണ് ഇറാൻ തങ്ങളുടെ ഉപാധികൾ വ്യക്തമാക്കാൻ ഒരുങ്ങുന്നത്. മേഖലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റസായി വ്യക്തമാക്കി.
ഒമാനുമായി ചേർന്ന് കടലിടുക്കിലൂടെ സുരക്ഷിതമായ ഒരു കപ്പൽ പാത ഒരുക്കാൻ ഇറാൻ ഇതിനകം ധാരണയിലെത്തിയതായി റസായി പറഞ്ഞു. ഈ പ്രത്യേക പാതയുടെ ചില ഭാഗങ്ങൾ ഒമാന്റെ സമുദ്രാതിർത്തിയിലും, ബാക്കി ഭാഗങ്ങൾ ഇറാന്റെ അതിർത്തിയിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. തങ്ങൾ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അമേരിക്ക അംഗീകരിക്കാൻ തയാറായാൽ, ഇതിലൂടെ കപ്പലുകൾക്ക് സുഗമമായി സഞ്ചരിക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കടലിടുക്കിന്റെ നിയന്ത്രണവും അതുവഴിയുള്ള വരുമാനവും പങ്കിടുന്ന കാര്യത്തിൽ ഇറാനും ഒമാനും തമ്മിൽ നേരത്തെ ധാരണയായതായി ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് അറിയിച്ചിരുന്നു. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ, അമേരിക്കൻ നിലപാടുകളോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നാണ് റവല്യൂഷണറി ഗാർഡ്സിന്റെ പ്രതികരണം. ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ പൂർണമായും പിൻവലിക്കണമെന്നും, അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഗാർഡ്സ് വക്താവ് കർശനമായി ആവശ്യപ്പെടുന്നു. വാഷിങ്ടൺ ഈ ഉപാധികൾ അംഗീകരിക്കാതെ ഹുർമുസ് കടലിടുക്ക് ഒരു കാരണവശാലും തുറക്കാൻ അനുവദിക്കില്ലെന്നാണ് ഇറാന്റെ ഉറച്ച തീരുമാനം.
കഴിഞ്ഞ ഫെബ്രുവരിയിൽ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് വരെ ആഗോള എണ്ണ, പ്രകൃതിവാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോയിരുന്നത് ഈ ഹുർമുസ് കടലിടുക്കിലൂടെയായിരുന്നു. എന്നാൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇതുവഴിയുള്ള കപ്പൽ ഗതാഗതം പൂർണമായും നിലച്ച മട്ടാണ്. ഏപ്രിൽ, ജൂൺ മാസങ്ങളിൽ വാഷിങ്ടണും തെഹ്‌റാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇതെങ്കിലും, ആ കരാറുകൾക്കൊന്നും അധികകാലം നിലനിൽപ്പില്ലായിരുന്നു. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ പാത അടഞ്ഞുകിടക്കുന്നത് നിലവിൽ ആഗോള ഊർജ്ജ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

