ഇറാന് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ട്; യു.എസ് ആക്രമണത്തിന് പിന്നാലെ വിദേശകാര്യമന്ത്രി
text_fieldsതെഹ്റാൻ: യു.എസ് ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗച്ചി. യു.എൻ സുരക്ഷാസമിതി അംഗമായ യു.എസ് യു.എൻ ചാർട്ടറിന്റേയും അന്താരാഷ്ട്ര നിയമങ്ങളുടേയും ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അരാഗച്ചി പറഞ്ഞു. അപകടകരമായ ഈ ആക്രമണത്തെ സംബന്ധിച്ച് യു.എന്നിലെ ഓരോ അംഗവും ബോധവാൻമാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.എൻ ചാർട്ടർ അനുസരിച്ച് സ്വയംപ്രതിരോധത്തിനുള്ള അവകാശം ഇറാനുണ്ടെന്നും അരാഗച്ചി പറഞ്ഞു.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് എക്‌സിലൂടെ ഈ വിവരം പങ്കുവെച്ചത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ തുടങ്ങിയ കേന്ദ്രങ്ങളിലാണ് അമേരിക്കയുടെ ആക്രമണം.
ആക്രമണം പൂർത്തിയാക്കി അമേരിക്കൻ വിമാനങ്ങൾ മടങ്ങിയെന്നും ട്രംപ് പറഞ്ഞു. ഇറാൻ-ഇസ്രായേൽ സംഘർഷം തുടങ്ങി പത്താം നാളാണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തുന്നത്.
ആണവകേന്ദ്രങ്ങൾ ആക്രമിച്ചത് സംബന്ധിച്ച് ഡോണൾഡ് ട്രംപ് നുണ പറയുകയാണെന് ഇറാനിയൻ എം.പി മനാൻ റെയ്സി പറഞ്ഞിരുന്നു. കോം മേഖലയിൽ നിന്നുള്ള എം.പിയാണ് റെയ്സി. ആണവകേന്ദ്രങ്ങളിലെ ഭൂഗർഭഅറകൾക്ക് കാര്യമായ തകരാറുകൾ ഉണ്ടായിട്ടില്ലെന്ന് ഇറാൻ എം.പി വ്യക്തമാക്കി.
ഫോർഡോയിലെ ആണവകേന്ദ്രത്തിന് കാര്യമായ തകരാർ ഉണ്ടായിട്ടില്ലെന്ന് റെയ്സി പറഞ്ഞു. ചെറിയ കേടുപാടുകൾ മാത്രമാണ് ആണവകേന്ദ്രത്തിന് ഉണ്ടായത്. അത് പരിഹരിക്കാൻ പറ്റുന്ന തകരാറുകൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ് ആക്രമണത്തെ തുടർന്ന് ആണവചോർച്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

