യുദ്ധം തുടങ്ങിയതിനുശേഷം ചർച്ചകളൊന്നും നടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ
text_fieldsതെഹ്‌റാൻ: ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാൻ. ചർച്ചകൾ 'വളരെ നന്നായി' മുന്നോട്ടുപോകുന്നുവെന്ന വാഷിങ്ടണിന്‍റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ടാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്. യുദ്ധം 31 ദിവസം പിന്നിടുമ്പോഴും നയതന്ത്ര ചർച്ചകൾക്ക് ഇറാൻ തയാറായിട്ടില്ലെന്ന് വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി.
അമേരിക്ക ചർച്ചകൾക്കായി അഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും പാകിസ്താൻ ഉൾപ്പെടെയുള്ള മധ്യസ്ഥർ വഴി ചില നിർദേശങ്ങൾ അയച്ചിട്ടുണ്ടെന്നും ഇറാൻ സ്ഥിരീകരിച്ചു. എന്നാൽ ഈ നിർദേശങ്ങളിന്മേൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇസ്മായിൽ ബഖായി എക്സിൽ കുറിച്ചു. മുമ്പ് നടന്ന നയതന്ത്ര നീക്കങ്ങളിൽ അമേരിക്കയിൽ നിന്ന് നേരിട്ട വഞ്ചന ഇറാൻ മറന്നിട്ടില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. നിലവിൽ രാജ്യത്തെ സംരക്ഷിക്കുന്നതിലാണ് പൂർണ്ണ ശ്രദ്ധയെന്നും സൈനിക അധിനിവേശത്തിനിടയിൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ഇറാൻ വ്യക്തമാക്കി.
ഇറാന്റെ പരസ്യമായ നിലപാടല്ല രഹസ്യമായുള്ളതെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറയുന്നത്. ഉടൻ തന്നെ ഒരു കരാറിൽ എത്താൻ സാധിക്കുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ആവർത്തിച്ചു. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണോ എന്ന് വരും ആഴ്ചകളിൽ വ്യക്തമാകുമെന്നും ട്രംപ് സൂചിപ്പിച്ചു.
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ടിരിക്കുന്ന സംയുക്ത സൈനിക നീക്കം രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടിരുന്നു. ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി ഇറാൻ തള്ളിക്കളഞ്ഞു. പകരം ഉപരോധങ്ങൾ നീക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക തുടങ്ങിയ അഞ്ച് നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്.
യുദ്ധം ആരംഭിച്ചതോടെ ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹുർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചു. ഇത് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ വരെ ഉയർന്നു. 1970കളിലെ എണ്ണ പ്രതിസന്ധിക്ക് സമാനമായ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ഈ സൈനിക നീക്കത്തിൽ ഇതുവരെ ഇറാനിലെ നൂറിലധികം നഗരങ്ങൾ ആക്രമിക്കപ്പെട്ടു. ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ആണവ നിലയങ്ങളും ലക്ഷ്യമിട്ടാണ് നിലവിൽ ആക്രമണം തുടരുന്നത്. ഇറാന്റെ സമ്പന്നമായ യുറേനിയം ശേഖരം നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുക എന്നതാണ് ഇസ്രയേലിന്റെ അടുത്ത പ്രധാന ലക്ഷ്യമെന്ന് നെതന്യാഹു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

