ഹുർമുസിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കുമെന്ന് ഇറാൻ; ലംഘനമുണ്ടായാൽ കപ്പലുകൾ പിടിച്ചെടുക്കും
text_fieldsതെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹുർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ തീരുമാനിച്ച് ഇറാൻ. ഹുർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന കരട് നിയമത്തിന് ഇറാൻ പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി അംഗീകാരം നൽകി.
കടലിടുക്കിലൂടെയുള്ള സഞ്ചാരം, പരിസ്ഥിതി സംരക്ഷണ സേവനങ്ങൾ, പ്രത്യേക സന്ദർഭങ്ങളിലെ ഇന്ധന വിതരണം, ഇൻഷുറൻസ്, സുരക്ഷ തുടങ്ങിയ വിവിധ സേവനങ്ങൾക്കായി കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ ഈ വ്യവസ്ഥ വഴി സാധിക്കും. കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതിയുള്ള മറ്റ് രാജ്യങ്ങളുടെ കപ്പലുകളിൽ നിന്നായിരിക്കും ഈ തുക ഈടാക്കുക. ഇത് ഇറാനിയൻ റിയാലായോ അല്ലെങ്കിൽ തെഹ്‌റാൻ നിശ്ചയിക്കുന്ന മറ്റ് കറൻസികളായോ അടക്കേണ്ടിവരുമെന്ന് കമ്മിറ്റി വക്താവ് ഹസൻ ഖാശ്ഖവി വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി കപ്പലുകളുടെ സഞ്ചാരസ്വാതന്ത്ര്യം ഈ കരട് നിയമം അംഗീകരിക്കുന്നുണ്ടെന്നും, എന്നാൽ തീരദേശ രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഫെബ്രുവരിയിൽ ആരംഭിച്ച യു.എസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ വലിയൊരു തടസ്സമായി മാറിയിരിക്കുകയാണ് ഹുർമുസ് കടലിടുക്ക് വിഷയം. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും വാതകവും കയറ്റി അയക്കുന്നതിനുള്ള നിർണായക പാതയായ ഇവിടെ, യുദ്ധത്തിന് മുമ്പ് യാതൊരു തടസ്സവുമില്ലാതെയായിരുന്നു കപ്പലുകൾ സഞ്ചരിച്ചിരുന്നത്. എന്നാൽ നിലവിൽ കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനും ഫീസ് ഈടാക്കാനുമാണ് ഇറാൻ ഉറച്ചുനിൽക്കുന്നത്. അതേസമയം അമേരിക്ക ഈ നിലപാടിനെ ശക്തമായി എതിർക്കുകയാണ്.
ഈ ബിൽ നിയമമാകണമെങ്കിൽ ഇറാന്റെ നിയമനിർമ്മാണ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്. ആദ്യഘട്ടമായി പാർലമെന്ററി കമ്മിറ്റി ഇത് ചർച്ച ചെയ്ത് അംഗീകരിക്കണം. തുടർന്ന് കമ്മിറ്റിയുടെ റിപ്പോർട്ട് മുഴുവൻ പാർലമെന്റിന് മുന്നിൽ സമർപ്പിക്കുകയും, ബില്ലിലെ ഓരോ വ്യവസ്ഥകളിലും മൊത്തമായുള്ള കരടിലും വോട്ടെടുപ്പ് നടക്കുകയും ചെയ്യും.
പാർലമെന്റ് പാസാക്കിയാൽ ഈ നിയമം ഗാർഡിയൻ കൗൺസിലിന്റെ പരിഗണനക്ക് അയക്കും. ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങളോ എതിർപ്പുകളോ ഉണ്ടായാൽ ബിൽ വീണ്ടും പാർലമെന്റിലേക്ക് മടങ്ങിവരും. പരിഹരിക്കപ്പെടാത്ത തർക്കങ്ങളിൽ എക്സ്പീഡിയൻസി കൗൺസിലിനും ഇടപെടാം. ഗാർഡിയൻ കൗൺസിലിന്റെ അന്തിമ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, പ്രസിഡന്റ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും നിയമം പ്രാബല്യത്തിൽ വരികയും ചെയ്യും.
ഇതിനിടെ ഹുർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ ക്രമീകരണങ്ങൾ ലംഘിക്കുന്ന കപ്പലുകൾക്ക് പിഴ, കസ്റ്റഡിയിൽ എടുക്കൽ, അല്ലെങ്കിൽ കണ്ടുകെട്ടൽ തുടങ്ങിയ കർശന നടപടികൾ നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. കടലിടുക്കിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഇറാൻ പുതുതായി രൂപീകരിച്ച 'പേർഷ്യൻ ഗൾഫ് സ്ട്രൈറ്റ് അതോറിറ്റി' ആണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. ഗൾഫ് മേഖലയുമായി ബന്ധപ്പെട്ട് ചരക്ക് നീക്കം നടത്തുന്ന കപ്പലുകളിൽ ചട്ടങ്ങൾ പാലിക്കാത്തവയുടെ പുതുക്കിയ പട്ടിക പരിശോധിക്കാൻ കാർഗോ ഉടമകൾ തയാറാകണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

