യു.എസ് ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇറാൻ; ബന്ദർ അബ്ബാസ് ആക്രമണത്തിന് മറുപടി
text_fieldsതെഹ്റാൻ: ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപത്തെ യു.എസ് ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ബന്ദർ അബ്ബാസിന് സമീപത്തെ ആക്രമണത്തിന് പ്രതികാരമായാണ് യു.എസ് ബേസിൽ ഇറാന്റെ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ 4.50ഓടെ യു.എസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡുകൾ അറിയിച്ചു.
യു.എസ് ആക്രമണം തുടർന്നാൽ കൂടുതൽ വലിയ പ്രതികരണമുണ്ടാകുമെന്ന മുന്നറിയിപ്പും ഇറാൻ നൽകി. ഹുർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ ഡ്രോണുകൾ തകർത്തെന്ന് യു.എസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇറാന്റെ പ്രസ്താവന.
ഹുർമുസ് കടലിടുക്കിന് സമീപത്തെ തെക്കൻ ഇറാനിലെ തന്ത്രപ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ഇറാനിയൻ സൈനിക കേന്ദ്രത്തിലാണ് യു.എസ് സൈന്യം ആക്രമണം നടത്തിയത്. കടലിടുക്കിന് ഭീഷണി ഉയർത്തുന്നതായി ആരോപിച്ച് നാല് ഇറാനിയൻ ഡ്രോണുകൾ തങ്ങളുടെ സൈന്യം വെടിവച്ചതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ തയാറെടുക്കുകയായിരുന്ന താവളത്തിന് നേരെ ആക്രമണം നടത്തിയതായും യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നഗരത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണങ്ങളിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കി.
അതേസമയം, ഹുർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി തുറന്നു കിടക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ‘ഹുർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി തുറന്നു കിടക്കണം. ഒരു രാജ്യം മാത്രം നിയന്ത്രിക്കേണ്ട ഒന്നല്ല രാജ്യാന്തര ജലപാതയായ ഹുർമുസ്. ഞങ്ങളതിൽ നിരീക്ഷണം നടത്തും. പക്ഷേ ആരും അത് നിയന്ത്രിക്കാൻ പോകുന്നില്ല’ -ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

