‘അമേരിക്കൻ അധിനിവേശത്തിനുള്ള മറുപടി’; ആറ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി അബ്ബാസ് അരാഗ്ചി
text_fieldsതെഹ്‌റാൻ: മേഖലയിൽ വൻതോതിലുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഉണ്ടായതിന് പിന്നാലെ ആറ് പ്രാദേശിക വിദേശകാര്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഫ്രാൻസ്, തുർക്കിയ, ഖത്തർ, ഈജിപ്ത്, പാകിസ്താൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായാണ് അദ്ദേഹം ചർച്ച നടത്തിയത്. ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പാകിസ്താൻ വിദേശകാര്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കരസേനാ മേധാവി ജനറൽ ആസിം മുനീറും പങ്കെടുത്തു. കുവൈത്തിലും ബഹ്‌റൈനിലും ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഈ നിർണായക നീക്കം. തങ്ങൾക്കെതിരെയുള്ള "അമേരിക്കൻ അധിനിവേശത്തിന്" മറുപടിയായാണ് ഈ ആക്രമണങ്ങൾ എന്നാണ് തെഹ്‌റാന്റെ ഔദ്യോഗിക വിശദീകരണം.
ഇതിനിടെ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഇറാൻ ആക്രമണം ഉണ്ടായി. വിമാനത്താവളത്തിലെ ടെർമിനൽ-1 കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ഡ്രോൺ, മിസൈൽ ആക്രമണം നടന്നതെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഫെബ്രുവരി 28-ന് ശേഷം ദീർഘനാൾ അടച്ചിട്ട് ജൂൺ ഒന്നിന് പ്രവർത്തനം പുനരാരംഭിച്ച ടെർമിനലിലാണ് ബുധനാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടായതായും അധികൃതർ വ്യക്തമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കുവൈത്തിലേക്കുള്ള വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതായും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

