‘ഗൾഫ് രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണം’; യു.എന്നിൽ നിലപാട് കടുപ്പിച്ച് ഇറാൻ
text_fieldsന്യൂയോർക്ക്: യു.എൻ പൊതുസഭയിൽ ഗൾഫ് രാജ്യങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി ഇറാൻ രംഗത്തെത്തി. അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങൾക്ക് ഒത്താശ നൽകിയെന്നാരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അയൽരാജ്യങ്ങൾ പാലിക്കേണ്ട അന്താരാഷ്ട്ര നിയമങ്ങളും ധാർമിക ഉത്തരവാദിത്തങ്ങളും ഈ രാജ്യങ്ങൾ ലംഘിച്ചതായി യു.എന്നിലെ ഇറാൻ പ്രതിനിധി അമീർ സയ്ദ് ഇറാവാനി ആരോപിച്ചു. യുദ്ധം മൂലമുണ്ടായ ഭൗതികവും സാമ്പത്തികവുമായ സകല തകർച്ചകൾക്കും ഈ രാജ്യങ്ങൾ കൂടി ഉത്തരവാദികളാണെന്നാണ് ഇറാന്റെ നിലപാട്.
അതേസമയം, മേഖലയിൽ സമാധാനത്തിന്റെ സൂചനകൾ നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ പ്രതിനിധികൾ തന്നെ ബന്ധപ്പെട്ടുവെന്നും ഒരു പുതിയ കരാറിലെത്താൻ അവർ താല്പര്യം പ്രകടിപ്പിച്ചുവെന്നും ട്രംപ് വെളിപ്പെടുത്തി. എന്നാൽ ചർച്ചകളുടെ കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ലോകവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹൂർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുഗമമായി നടക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു. ഇറാന്റെ കടുത്ത നിലപാടുകളും ട്രംപിന്റെ വെളിപ്പെടുത്തലും വരുംദിവസങ്ങളിൽ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

