ഗസ്സയിൽനിന്നും എലാത്തിലേക്ക് ദീർഘദൂര റോക്കറ്റ് അയച്ച് ഹമാസ്
text_fieldsഗസ്സ സിറ്റി: ഗസ്സയിൽനിന്നും ഇസ്രായേലിലേക്ക് ദീർഘദൂര റോക്കറ്റ് അയച്ച് ആക്രമണം നടത്തി ഹമാസ്. ഗസ്സയിൽനിന്നും 220 കിലോമീറ്റർ അകലെയുള്ള എലാത്തിലാണ് ഹമാസിന്റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല. തെക്കൻ ഇസ്രായേലി തുറമുഖ നഗരമായ എലാത്ത്, ചെങ്കടലിലെ ഒരു റിസോർട്ട് നഗരമാണ്.
മിസൈൽ ആക്രമണം ഇസ്രായേൽ മാധ്യമങ്ങളും സ്ഥിരീകരിച്ചു. ‘പരിക്കുകളോ നാശനഷ്ടങ്ങളോ അറിവായിട്ടില്ല. സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. റോക്കറ്റ് തുറസ്സായ സ്ഥലത്ത് പതിച്ചതോ വായുവിൽ പൊട്ടിത്തെറിച്ചതോ ആകാം’ -ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അയ്യാശ് 250 മിസൈൽ ആണ് അയച്ചതെന്ന് ഖസ്സാം ബ്രിഗേഡ് അറിയിച്ചു. ഹൈഫ, എലാത്ത് നഗങ്ങളാണ് ലക്ഷ്യംവെച്ചതെന്നും ഹമാസ് സായുധവിഭാഗം വ്യക്തമാക്കി.
പൂർണമായി നിലച്ച് ഗസ്സയിലെ ആരോഗ്യസംവിധാനങ്ങൾ
ഗസ്സയിലെ ആരോഗ്യ പരിപാലന സംവിധാനം പൂർണ്ണമായും പ്രവർത്തനരഹിതമാണെന്നും പൂർണ്ണമായും തകർന്ന അവസ്ഥയിലാണെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 6,546 പേരാണ് കൊല്ലപ്പെട്ടത്.
ഗസ്സയിൽ ഒരു വ്യക്തിക്ക് മൂന്ന് ലിറ്റർ വെള്ളം മാത്രമാണ് ലഭ്യമാകുന്നതെന്ന് യു.എൻ പറയുന്നു. ആളുകൾക്ക് ഒരു ദിവസം കുറഞ്ഞത് 15 ലിറ്റർ വെള്ളം അത്യാവശ്യമാണെന്നും ഗസ്സയിൽ മൂന്ന് ലിറ്റർ ശുദ്ധജലം മാത്രമേ ലഭ്യമാകുന്നുള്ളൂവെന്നും ഐക്യരാഷ്ട്രസഭ ഏജൻസി പറഞ്ഞു.
പ്രതിദിനം ചെലവാക്കുന്നത് 246 മില്യൺ ഡോളർ
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്ക് പ്രതിദിനം ചെലവാക്കുന്നത് 246 മില്യൺ ഡോളറാണെന്ന് ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്. ദിവസവും ഏകദേശം 1 ബില്യൺ ഇസ്രായേലി ഷെക്കൽ (246 മില്യൺ ഡോളർ അഥവാ 2045 കോടി രൂപ) ചിലവഴിക്കുന്നതായാണ് ധനമന്ത്രിയെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.



