ഇറാൻ യുറേനിയം സമ്പുഷ്ടീകരണ പരിധി ലംഘിച്ചിട്ടില്ല –യു.എൻ ആണവോർജ ഏജൻസി
text_fieldsന്യൂയോർക്: ആണവ വിഷയത്തിൽ അമേരിക്ക ഞെരുക്കുന്ന ഇറാന് പിന്തുണയുമായി യു.എൻ ആണവോർജ ഏജൻസി. വൻ ശക്തികളുമായി 2015ലുണ്ടാക്കിയ ആണവ കരാറിെൻറ പരിധിക്കുള്ളിൽനിന്നുമാത്രമേ ഇറാൻ യുറേനിയം സമ്പുഷ്ടീകരണം ഉൾപ്പെടെ ചെയ്തിട്ടുള്ളൂവെന്ന് യു.എൻ ആണവോർജ ഏജൻസിയുടെ റിപ്പോർട്ട്.
വൻ ശക്തികളും ഇറാനും ചേർന്ന് രൂപപ്പെടുത്തിയ സംയുക്ത പ്രവർത്തന പദ്ധതിയുടെ പരിധിക്കുള്ളിൽനിന്നുമാത്രമാണ് ഇറാെൻറ ആണവ പ്രവർത്തനങ്ങളെന്ന് വിയന ആസ്ഥാനമായുള്ള ഏജൻസി (ഐ.എ.ഇ.എ) അംഗരാഷ്ട്രങ്ങൾക്കു നൽകിയ രഹസ്യ റിപ്പോർട്ടിൽ പറയുന്നു. മേയ് ആദ്യം യുറേനിയം സമ്പുഷ്ടീകരണത്തിെൻറ തോത് വർധിപ്പിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു.
കരാർ അനുവദിക്കുന്ന രീതിയിൽ കുറഞ്ഞ തോതിൽ യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നതായും ഒരാഴ്ച മുമ്പ് അറിയിക്കുകയുണ്ടായി.
ഫെബ്രുവരി മുതൽ മേയ് വരെ യുറേനിയം സമ്പുഷ്ടീകരണത്തിനായുള്ള ഖനജല സംഭരണ തോത് 124.8നിന്ന് 125.2 ടൺ ആയി വർധിപ്പിക്കുകയും ചെയ്തു. എന്നാൽ, കരാർ അനുവദിക്കുന്ന പരിധിയിൽനിന്ന് താഴെയാണിത്. മേയിൽ 174.1 കി.ഗ്രാം യുറേനിയമാണ് ഇറാൻ സമ്പുഷ്ടീകരിച്ചത്. എന്നാൽ, കരാർപ്രകാരം 202.8 കി.ഗ്രാം യുറേനിയം സമ്പുഷ്ടീകരിക്കാം.
ഇറാൻ ആണവായുധം നിർമിക്കാതിരിക്കുന്നതിനുപകരം സാമ്പത്തിക ഉപരോധം പിൻവലിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് 2015ലെ ആണവ കരാർ. 2018 മേയിൽ യു.എസ് കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഉപരോധം പുനഃസ്ഥാപിക്കുകയും ചെയ്തതാണ് പ്രശ്നം സങ്കീർണമാക്കിയത്.