ഇന്തോനേഷ്യയിൽ വീണ്ടും ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 6.7 തീവ്രത; സുനാമി ഭീഷണിയില്ല
text_fieldsപ്രതീകാത്മക ചിത്രം
ജക്കാർത്ത: ഇന്തോനേഷ്യയിലെ സെൻട്രൽ സുലവേസി പ്രവിശ്യയിൽ ചൊവ്വാഴ്ച രാവിലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പലു നഗരത്തിലും പരിസര പ്രദേശങ്ങളിലും ഉണ്ടായത്. പ്രാദേശിക സമയം രാവിലെ 11:30 ഓടെയായിരുന്നു ഭൂചലനം. പലു നഗരത്തിൽ നിന്നും ഏകദേശം 42 കിലോമീറ്റർ തെക്കുകിഴക്ക് മാറി, ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് ഇന്തോനേഷ്യൻ മെറ്റീരിയോളജി, ക്ലൈമറ്റോളജി ആൻഡ് ജിയോഫിസിക്സ് ഏജൻസി (BMKG) സ്ഥിരീകരിച്ചു.
പലു, സിഗി, ഡോങ്കാല, ടോജോ ഉനാ-ഉനാ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം ഏറ്റവും ശക്തമായി അനുഭവപ്പെട്ടത്. പല സെക്കൻഡുകളോളം നീണ്ടുനിന്ന ശക്തമായ കുലുക്കത്തെത്തുടർന്ന് ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ഭയന്നോടി തുറസ്സായ സ്ഥലങ്ങളിൽ അഭയം തേടി. മുമ്പുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സുനാമി സാധ്യത മുൻനിർത്തി തീരപ്രദേശങ്ങളിൽ താമസിക്കുന്ന ചിലർ മുൻകരുതലെന്നോണം ഉയർന്ന പ്രദേശങ്ങളിലേക്ക് മാറി.
‘കുലുക്കം വളരെ ശക്തമായിരുന്നു. തുടർച്ചയായ ഭൂചലനങ്ങൾ ഉണ്ടാകുമെന്ന ഭയത്താൽ ആളുകൾ ഉടനടി തെരുവുകളിലേക്ക് ഓടിയിറങ്ങി’ എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുനാമി ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കണക്കുകൾ പ്രകാരം വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ദുരന്തബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ഉദ്യോഗസ്ഥർ വിലയിരുത്തി വരികയാണ്.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇപ്പോൾ ഭൂചലനമുണ്ടായ പലു, ഡോങ്കാല പ്രദേശങ്ങളിൽ 2018ലുണ്ടായ ഭൂകമ്പവും സുനാമിയും വൻ നാശനഷ്ടം വിതച്ചിരുന്നതിനാലാണ് ഇത്തവണ നേരിയ കുലുക്കം ഉണ്ടായപ്പോൾ തന്നെ ജനങ്ങൾ അതീവ ജാഗ്രത പാലിച്ചതും പരിഭ്രാന്തരായതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

