‘യുറേനിയത്തിന്മേൽ ഇപ്പോൾ നിയന്ത്രണമില്ല’; അമേരിക്കക്കെതിരെ ആഞ്ഞടിച്ച് ഇറാൻ
text_fieldsകാസെം ഘരിബാബാദി
തെഹ്‌റാൻ: തങ്ങളുടെ പക്കലുള്ള 60 ശതമാനം വരെ ശുദ്ധീകരിച്ച യുറേനിയത്തിന്മേൽ നിലവിൽ ഭൗതികമായ നിയന്ത്രണമില്ലെന്ന് വെളിപ്പെടുത്തി ഇറാൻ. ഇറാന്റെ ഉപവിദേശകാര്യ മന്ത്രി കാസെം ഘരിബാബാദിയാണ് അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ച ഈ വെളിപ്പെടുത്തൽ നടത്തിയത്. ബോംബാക്രമണത്തിൽ തകർന്ന ഭൂഗർഭ കേന്ദ്രങ്ങളിലാണ് ഈ ആണവശേഖരം ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ആണവ പ്രശ്നത്തിൽ എല്ലാ വശങ്ങളും ചർച്ച ചെയ്യാൻ ഇറാൻ തയാറാണെങ്കിലും അമേരിക്ക ആത്മാർത്ഥമായ ചർച്ചകളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ചർച്ചകൾക്ക് പകരം സ്വന്തം നിബന്ധനകൾ അടിച്ചേൽപ്പിക്കാനാണ് വാഷിങ്ടൺ ശ്രമിക്കുന്നത്. ഇതിനെ ചർച്ച എന്നല്ല കല്പന എന്നാണ് വിളിക്കേണ്ടതെന്ന് ഘരിബാബാദി വിമർശിച്ചു.
60 ശതമാനം ശുദ്ധീകരിച്ച യുറേനിയം മുഴുവൻ അമേരിക്കക്ക് കൈമാറണം. അടുത്ത 20 വർഷത്തേക്ക് ഇറാൻ ആണവ ശുദ്ധീകരണ പ്രവർത്തനങ്ങൾ നിർത്തിവെക്കണം എന്നിവയാണ് അമേരിക്കയുടെ പ്രധാന ആവശ്യങ്ങൾ. എന്നാൽ ഈ ആവശ്യങ്ങൾ ഇറാൻ പൂർണ്ണമായും തള്ളി. ‘ഞങ്ങളുടെ രാഷ്ട്രത്തിന്റെ അവകാശങ്ങൾ നിഷേധിക്കാൻ കഴിയില്ല’ എന്ന് മന്ത്രി വ്യക്തമാക്കി.
ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹുർമുസ് കടലിടുക്കിനെ സംബന്ധിച്ചും മന്ത്രി നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചു. സൗഹൃദ രാജ്യമായ ഇന്ത്യയുടെ 11 കപ്പലുകൾക്ക് കടന്നുപോകാൻ ഇതിനോടകം അനുമതി നൽകി. കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകാൻ ഇറാൻ ആലോചിക്കുന്നുണ്ട്. എല്ലാ കപ്പലുകളെയും കടത്തിവിടില്ലെന്നും ഹുർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ ഇറാൻ പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു.
അമേരിക്കൻ ഉപരോധങ്ങൾ പിൻവലിച്ചാൽ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് തുറന്നുനൽകാൻ ഇറാൻ തയാറാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനോടൊപ്പം വിദേശ രാജ്യങ്ങളിൽ മരവിപ്പിക്കപ്പെട്ട തങ്ങളുടെ ആസ്തികൾ തിരികെ നൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ആണവ പദ്ധതിയടക്കമുള്ള തർക്കവിഷയങ്ങളിൽ മുപ്പത് ദിവസം നീളുന്ന ചർച്ചകൾക്ക് രാജ്യം സന്നദ്ധമാണ്. അതേസമയം, തങ്ങൾ ആണവായുധം നിർമിക്കില്ലെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ഇറാൻ ആവർത്തിച്ചു വ്യക്തമാക്കി.
രണ്ട് മാസം മുമ്പ് അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ യുദ്ധം രൂക്ഷമായത്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇരുരാജ്യങ്ങളും വിട്ടുവീഴ്ചക്ക് തയാറാകാത്തത് ആഗോള സമ്പദ്‌വ്യവസ്ഥയെപ്പോലും ബാധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

