'തെൽ അവീവിലെയും ഹൈഫയിലേയും സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങളുടെ സമീപത്ത് നിന്ന് ആളുകൾ ഒഴിയണം'; വീണ്ടും ആക്രമണ മുന്നറിയിപ്പുമായി ഇറാൻ
text_fieldsതെഹ്റാൻ: ഇസ്രായേലിനെതിരെ വീണ്ടും മിസൈൽ ആക്രമണ മുന്നറിയിപ്പുമായി ഇറാൻ. ഹൈഫ, തെൽ അവീവ് നഗരങ്ങളിലെ സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരിക്കും ആക്രമണമെന്നും ആളുകൾ ഒഴിഞ്ഞുപോകണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. കാർമൽ, ഹൈഫ ബേ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഇസ്രായേലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
നേരത്തെ, ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ ഇസ്രായേലിൽ വ്യാപക നാശമുണ്ടായിരുന്നു. ബീർഷബ സൊറോക ആശുപത്രിക്ക് കേടുപാട് സംഭവിച്ചു. ആശുപത്രി ആക്രമിച്ചത് യുദ്ധക്കുറ്റമാണെന്നും ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.
എന്നാൽ, ആശുപത്രിക്ക് സമീപമുള്ള സൈനിക കേന്ദ്രത്തിലും രഹസ്യാന്വേഷണ ആസ്ഥാനത്തുമാണ് ആക്രമിച്ചതെന്നും അതിന്റെ ഭാഗമായി സംഭവിച്ച ചെറിയ നാശനഷ്ടമേ ആശുപത്രിക്കുള്ളൂവെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ മിസൈൽ ആക്രമണത്തിൽ തെൽ അവിവ്, ഹൈഫ, ഗുഷ്ദാൻ, ഹോലോൺ, തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിരവധിപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച 47 പേർക്ക് കൂടി പരിക്കേറ്റതായാണ് ഔദ്യോഗിക സ്ഥിരീകരണം.
അതേസമയം, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ ഇല്ലായ്മ ചെയ്യുമെന്ന ഭീഷണിയുമായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുദ്ധത്തിൽ അമേരിക്കയെ നേരിട്ട് പങ്കാളിയാക്കാനുള്ള ശ്രമം ഇസ്രായേൽ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനെതിരെ അമേരിക്കയിൽ പ്രതിഷേധമുണ്ട്. അമേരിക്ക ഇടപെട്ടാൽ പ്രത്യാഘാതം മാരകമായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെ ആക്രമിക്കുന്ന സാഹസത്തിന് അമേരിക്ക മുതിരരുതെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
വ്യാഴാഴ്ച ഇറാനിലെ അരാക്ക് ആണവനിലയത്തിൽ ഇസ്രായേൽ ആക്രമണം നടത്തിയത്. ആണവായുധ നിർമാണത്തിനുള്ള പ്ലൂട്ടോണിയം സമ്പുഷ്ടീകരിക്കുന്നത് ഇവിടെയാണെന്ന് ആരോപിച്ചാണ് ഘനജല റിയാക്ടർ ആക്രമിച്ചത്.
അതേസമയം, വെടിനിർത്തലിനുള്ള നയതന്ത്ര പരിശ്രമങ്ങളും ഒരുഭാഗത്ത് നടക്കുന്നുണ്ട്. ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ വെള്ളിയാഴ്ച ജനീവയിൽ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

