ഇറാനെ സഹായിക്കുന്നുവെന്ന യു.എസ് ആരോപണം: ചൈനീസ് കമ്പനികൾക്കെതിരായ ഉപരോധത്തിൽ വിയോജിപ്പുമായി ബീജിങ്
text_fieldsബീജിങ്: ഇറാന്റെ സൈനിക നീക്കങ്ങളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് മൂന്ന് ചൈനീസ് കമ്പനികൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ചൈന. അമേരിക്കയുടെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ചൈന കുറ്റപ്പെടുത്തി. യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ബീജിങ് സന്ദർശനത്തിന് മുന്നോടിയായാണ് ഈ നയതന്ത്ര തർക്കം ഉടലെടുത്തിരിക്കുന്നത്.
ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ചൈന ആരോപിച്ചു.നിയമപരമായും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചും മാത്രമേ വിദേശ രാജ്യങ്ങളിൽ ബിസിനസ് നടത്താവൂ എന്ന് ചൈനീസ് കമ്പനികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ചൈനീസ് സംരംഭങ്ങളുടെ നിയമാനുസൃതമായ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ രാജ്യം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"യുദ്ധത്തെ ദുരുദ്ദേശ്യപരമായി ഉപയോഗിച്ച് മറ്റ് രാജ്യങ്ങളെ അപകീർത്തിപ്പെടുത്തുകയല്ല ഇപ്പോൾ വേണ്ടത്. മറിച്ച്, മേഖലയിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് തടയാനുള്ള നടപടികൾക്കാണ് മുൻഗണന നൽകേണ്ടത്," ചൈനീസ് വക്താവ് പറഞ്ഞു. പശ്ചിമേഷ്യയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ചർച്ചകൾക്കായി ചൈനയിലേക്ക് പോകാനിരിക്കെയാണ് ബീജിങ് അതൃപ്തിയുമായി രംഗത്തുവന്നത്.
മെയ് 13 മുതൽ 15 വരെ ട്രംപ് ചൈനയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തുന്നത്. ട്രംപും ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാൻ വിഷയത്തിൽ യു.എസും ചൈനയും തമ്മിലുള്ള ചർച്ചകൾ തുടരുമെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥരും അറിയിച്ചു. റഷ്യൻ വിഷയവും ചർച്ച ചെയ്യും. വ്യവസായം, എയ്‌റോസ്‌പേസ്, കൃഷി, ഊർജം എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ കരാറുകളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്യും. തായ്‌വാനെക്കുറിച്ച് ഇരു നേതാക്കളും തുടർച്ചയായ സംഭാഷണം നടത്തുന്നുണ്ടെന്നും അമേരിക്കൻ നയത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

