ക്വാഡ് യോഗത്തിനായി ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് നാളെ ഇന്ത്യ സന്ദർശിക്കും; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും
text_fieldsകാൻബെറ: ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് നാളെ ഇന്ത്യ സന്ദർശിക്കും. ഡൽഹിയിൽ നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ഓസ്‌ട്രേലിയ-ഇന്ത്യ വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിലും പങ്കെടുക്കാനാണ് അവർ എത്തുന്നത്. ലോകം പലതരത്തിലുള്ള അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ ഇന്തോ-പസഫിക് മേഖലയുടെ സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ഒന്നിച്ച് പ്രവർത്തിക്കുന്ന ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നീ നാല് രാജ്യങ്ങളുടെ ഈ കൂട്ടായ്മ വളരെ പ്രധാനപ്പെട്ടതാണെന്ന് പെന്നി വോങ് പറഞ്ഞു.
സമുദ്ര സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിൽ കൃത്യമായ ലക്ഷ്യങ്ങളോടെയാണ് തങ്ങൾ ഒന്നിച്ച് മുന്നോട്ട് പോകുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെത്തുന്ന പെന്നി വോങ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം വെറുമൊരു സൗഹൃദത്തിനപ്പുറം വലിയൊരു കൂട്ടായ്മയായി മാറിയെന്ന് പെന്നി വോങ്ങിന്റെ ഓഫീസ് അറിയിച്ചു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ തുടങ്ങിയ പല മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുകയാണ്. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള അടുത്ത ബന്ധമാണ് ഈ സൗഹൃദത്തിന്റെ പ്രധാന കരുത്ത്. ലോകത്ത് പുതിയ പ്രതിസന്ധികൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ക്വാഡ് കൂട്ടായ്മയിലൂടെയും ഇന്ത്യയുമായുള്ള സൗഹൃദത്തിലൂടെയും മുന്നോട്ട് പോകുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ വ്യക്തമാക്കി.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ക്ഷണപ്രകാരം ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരാണ് മെയ് 26-ന് നടക്കുന്ന ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തുന്നത്. ഇന്തോ-പസഫിക് മേഖല എന്ന ലക്ഷ്യത്തോടെ 2025 ജൂലൈ 1-ന് വാഷിംഗ്ടണിൽ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് ഈ യോഗം ചേരുന്നത്. ഈ മേഖലയിലെ സുരക്ഷയും വികസനവും വിലയിരുത്തുന്നതിനൊപ്പം നിലവിൽ ലോകത്ത് നടക്കുന്ന പ്രധാന പ്രശ്നങ്ങളും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും യോഗത്തിൽ പ്രധാന ചർച്ചാവിഷയങ്ങളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

