ശ്രീലങ്കയിൽ പ്രതിസന്ധി അയയുന്നു; പാർലമെൻറ് പ്രവർത്തനത്തിന് കമ്മിറ്റി
text_fieldsകൊളംബോ: ആഴ്ചകളായി തുടരുന്ന ശ്രീലങ്കയിലെ അധികാര വടംവലി സമവായത്തിലേക്ക് നീങ്ങുന്നു. തിങ്കളാഴ്ച രാജ്യത്തെ പ്രധാന കക്ഷികൾ പാർലമെൻറ് പ്രവർത്തനത്തിന് സെലക്ട് കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനിച്ചു.
ഞായറാഴ്ച പ്രസിഡൻറ് മൈത്രിപാല സിരിസേന വിളിച്ചുചേർത്ത സർവകക്ഷി യോഗം പരാജയപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പാർട്ടി നേതാക്കൾ യോഗം ചേർന്നത്. എല്ലാ പാർട്ടികളുടെയും പ്രധാന വ്യക്തികളെ ഉൾക്കൊള്ളിച്ച കമ്മിറ്റി പാർലമെൻറ് പ്രവർത്തനങ്ങൾ നിയന്ത്രിക്കാനാണ് തീരുമാനം. രണ്ടുദിവസം സംഘർഷത്തിലേക്ക് നീങ്ങിയ പാർലമെൻറ് തിങ്കളാഴ്ച 10 മിനിറ്റിനകം പിരിഞ്ഞു. സഭ ചേർന്നയുടൻ ഡെപ്യൂട്ടി സ്പീക്കർ ആനന്ദ കുമാരസിരി സെലക്ട് കമ്മിറ്റി രൂപവത്കരിക്കാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു.
കമ്മിറ്റിയിൽ കൂടുതൽ അംഗങ്ങൾ തങ്ങൾക്കു വേണമെന്ന് ഇരുവിഭാഗവും സഭയിൽ ആവശ്യപ്പെട്ടു. ഇതിനുശേഷം ഇൗ മാസം 23 വരെ സഭ പിരിയുന്നതായി അറിയിക്കുകയായിരുന്നു.
നേരേത്ത പ്രസിഡൻറ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സഭയിൽ അവിശ്വാസ പ്രമേയത്തിൽ അംഗങ്ങൾ ഒാരോരുത്തരായി വോട്ടുചെയ്യുന്നതോ ഇലക്ട്രോണിക് രീതിയിലോ വോെട്ടടുപ്പിന് നിർദേശിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സമവായമുണ്ടാക്കാൻ കഴിഞ്ഞില്ല. പ്രസിഡൻറ് കഴിഞ്ഞമാസം 26ന് വിക്രമസിംെഗയെ അപ്രതീക്ഷിതമായി പ്രധാനമന്ത്രി പദത്തിൽനിന്ന് പുറത്താക്കിയതോടെയാണ് രാജ്യത്ത് പ്രതിസന്ധി രൂപപ്പെട്ടത്.
മഹിന്ദ രാജപക്സയെ പ്രധാനമന്ത്രിയായി നിയമിച്ച നടപടി ചോദ്യം ചെയ്ത് വിക്രമസിംെഗക്കൊപ്പം സ്പീക്കറും രംഗത്തെത്തി. തുടർന്ന് പ്രസിഡൻറ് പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാൽ, കോടതിയെ സമീപിച്ച് വിക്രമസിംെഗയും പ്രതിപക്ഷ പാർട്ടികളും പ്രസിഡൻറിനെതിരെ വിധി നേടിയെടുത്തു. തുടർന്ന് പാർലമെൻറിൽ മഹിന്ദ രാജപക്സക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്ന് വോെട്ടടുപ്പ് നടന്നു. ശബ്ദവോെട്ടടുപ്പിൽ പരാജയപ്പെട്ട രാജപക്സ പാർലമെൻറ് നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. തുടർന്ന് പാർലമെൻറിൽ ഇരുവിഭാഗവും ഏറ്റുമുട്ടുന്ന അവസ്ഥയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.