മിസൈൽ പരീക്ഷണം തിരിച്ചടിയായി; ഇറാൻ യുദ്ധക്കപ്പൽ തൊടുത്ത മിസൈൽ പതിച്ച് 19 നാവികർ മരിച്ചു
text_fieldsതെഹ്റാൻ: ഒമാൻ കടലിൽ സൈനിക പ്രകടനത്തിനിടെ ഇറാൻ യുദ്ധക്കപ്പലിൽനിന്ന് തൊടുത്ത മിസൈൽ, ഇതിെൻറ ഭാഗമായ മറ്റൊരു കപ്പലിൽ പതിച്ച് 19 നാവികർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച തെഹ്റാനിൽനിന്ന് 1,270 കിലോമീറ്റർ അകലെ ജസ്ക് തുറമുഖത്തോടു ചേർന്നാണ് അപകടം. ഇറാൻ നാവികസേനയുടെ നിരവധി കപ്പലുകൾ പങ്കെടുത്ത സൈനിക പരിശീലനത്തിനിടെ കൊനാറക് സൈനിക കപ്പലിലാണ് മിസൈൽ പതിച്ചത്. മറ്റു കപ്പലുകളിൽനിന്ന് മിസൈൽ തൊടുക്കാനുള്ള ലക്ഷ്യസ്ഥാനം നിർണയിച്ചുനൽകിയിരുന്നത് ഈ കപ്പലായിരുന്നു.
മിസൈലിെൻറ ലക്ഷ്യത്തിനരികെ കപ്പൽ എത്തിയതാണ് ദുരന്തത്തിനിടയാക്കിയതെന്ന് ഇറാൻ സൈനിക വക്താവ് വാർത്താക്കുറിപ്പിൽ അറിയിച്ചു. മിസൈൽ തൊടുക്കാൻ ശേഷിയുള്ള കപ്പലായിരുന്നു 1988 മുതൽ സർവിസിലുള്ള കൊനാറക്. ഇതിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്.
40ഓളം ജീവനക്കാരുള്ള കൊനാറകിൽ ചുരുങ്ങിയത് 20 സൈനികർ ദുരന്തത്തിനിരയായിട്ടുണ്ടാകുമെന്ന് തുർക്കി വാർത്ത ഏജൻസി അറിയിച്ചു. ലോകത്തെ എണ്ണയുടെ 20 ശതമാനവും സഞ്ചരിക്കുന്ന ഹുർമുസ് കടലിടുക്കിനോടുചേർന്ന് ഒമാൻ കടലിൽ ഇറാൻ നാവികസേനയുടെ പ്രകടനം പതിവാണ്.
യു.എസുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അപകടമെന്നതും ശ്രദ്ധേയമാണ്. ഇറാെൻറ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ഖാസിം സുലൈമാനിയെ യു.എസ് സേന കൊലപ്പെടുത്തിയതും പ്രതികാരമായി ജനുവരി എട്ടിന് ബഗ്ദാദിലെ യു.എസ് സൈനിക ആസ്ഥാനത്ത് ഇറാൻ ബോംബുകൾ വർഷിച്ചതും മേഖലയിൽ അന്തരീക്ഷം കലുഷിതമാക്കിയിരുന്നുവെങ്കിലും ആഴ്ചകളായി നിയന്ത്രണവിധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.