‘തെൽ അവീവിലെ ‘വളർത്തുമൃഗത്തെ’ അമേരിക്ക പൂട്ടിയിട്ടില്ലെങ്കിൽ പാഠം പഠിപ്പിക്കും’- ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയിൽ മുന്നറിയിപ്പുമായി ഇറാൻ
text_fieldsഅബ്ബാസ് അരാഗ്ചി
തെഹ്റാൻ: ഇസ്രായേൽപ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന കാറ്റ്സിന്റെ പരാമർശങ്ങൾക്കെതിരെയാണ് അരാഗ്ചി പ്രതികരിച്ചത്. ഇറാനിയൻ നേതൃത്വത്തിന് നേരെ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മേഖലയിലെ ശത്രുത അവസാനിപ്പിക്കാൻ അടുത്തിടെ ഒപ്പുവെച്ച 14 ഇന ധാരണാപത്രം പ്രകാരം ഇസ്രയേലിനെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം അമേരിക്കക്കാണെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ അരാഗ്ചി ഓർമിപ്പിച്ചു. ‘ഇസ്ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകൾ എല്ലാവർക്കും വ്യക്തമാണ്. തെൽ അവീവിലെ തങ്ങളുടെ വളർത്തുമൃഗങ്ങളെ നിയന്ത്രിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉറപ്പുനൽകിയിട്ടുണ്ട്. അവർ തങ്ങളുടെ യജമാനന്റെ വാക്ക് അവഗണിക്കുകയാണെങ്കിൽ, ഇറാൻ അവരെ പാഠം പഠിപ്പിക്കും. ഞങ്ങളുടെ ജനങ്ങൾക്കോ നേതൃത്വത്തിനോ എതിരെ ഉയരുന്ന ഏത് ഭീഷണിക്കും ശക്തവും തൽക്ഷണവുമായ മറുപടി നൽകും,’ അരാഗ്ചി വ്യക്തമാക്കി
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയത്തുല്ല അലി ഖാംനഈയെ ഉന്നം വെച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വിവാദ പ്രസ്താവന നടത്തിയത്. യുദ്ധത്തിനിടെ ഖാംനഈയെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടിരുന്നതായി കാറ്റ്സ് അവകാശപ്പെട്ടിരുന്നു. ഇസ്രായേൽ ചാനൽ 13-ന് നൽകിയ അഭിമുഖത്തിലാണ് കാറ്റ്സ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഖാംനഈയെ വധിക്കാൻ തങ്ങൾക്ക് അമേരിക്കയുടെ അനുമതി ആവശ്യമില്ലായിരുന്നെന്നും, എന്നാൽ യുദ്ധത്തിനിടെ അതിനുള്ള സാഹചര്യം ലഭിച്ചില്ലെന്നും കാറ്റ്സ് പറഞ്ഞു. ഇസ്രായേൽ നടത്തിയ ആദ്യഘട്ട വ്യോമാക്രമണങ്ങളിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നേതാക്കൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഖാംനഈ സുരക്ഷാ കാരണങ്ങളാൽ ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറിയെന്നും കമാൻഡർമാരുമായുള്ള ബന്ധം വിച്ഛേദിച്ചെന്നുമാണ് കാറ്റ്സിന്റെ അവകാശവാദം. എന്നാൽ യുദ്ധസമയത്ത് ഖാംനഈ പുറത്തുവിട്ട വിഡിയോ സന്ദേശങ്ങൾ കാറ്റ്സിന്റെ ആരോപണത്തെ തള്ളിക്കളയുന്നതാണ്.
ചർച്ചകളിൽ ഇളവുകൾ നേടാൻ ശ്രമിക്കുന്ന ‘നല്ല കച്ചവടക്കാരാണ്’ ഇറാനിയൻ പ്രതിനിധികളെന്നും കാറ്റ്സ് പരിഹസിച്ചിരുന്നു. ഇറാൻ ആണവ പദ്ധതിയുമായി മുന്നോട്ട് പോവുകയാണെന്ന് കണ്ടാൽ വീണ്ടും ആക്രമണം നടത്താൻ ട്രംപ് ഇസ്രായേലിന് പച്ചക്കൊടി നൽകിയിട്ടുണ്ടെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.
നിലവിൽ ഖത്തർ, പാകിസ്താൻ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലൂടെ സംഘർഷം ലഘൂകരിക്കാൻ ശ്രമങ്ങൾ നടക്കുമ്പോഴും, ഇത്തരം പ്രസ്താവനകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കടുത്ത അനിശ്ചിതത്വം നിലനിർത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

