എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു; നാല് പേർക്ക് ഗുരുതര പരുക്ക്
text_fieldsന്യൂയോർക്ക്: ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസ് വിമാനവും ഫയർ എൻജിനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കാനഡയിലെ മോൺട്രിയലിൽ നിന്ന് എത്തിയ 'എയർ കാനഡ എക്സ്പ്രസ്' (Bombardier CRJ-900) വിമാനം റൺവേ 4ൽ വെച്ച് വിമാനത്താവളത്തിലെ ഫയർ എൻജിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രാദേശിക സമയം രാത്രി 11:40-ഓടെയാണ് സംഭവം.
വിമാനത്താവളത്തിലെ മറ്റൊരു വിമാനത്തിൽ (യുണൈറ്റഡ് 737 മാക്സ്) ഉണ്ടായ അടിയന്തര സാഹചര്യം നേരിടാൻ റൺവേ മുറിച്ചുകടക്കുകയായിരുന്നു ഫയർ എൻജിൻ. ഈ സമയം ഏകദേശം 39 കിലോമീറ്റർ വേഗതയിലായിരുന്ന വിമാനം വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പോർട്ട് അതോറിറ്റി പൊലീസ് വിഭാഗത്തിലെ നാല് അഗ്നിശമന സേനാംഗങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു സർജന്റിനും മറ്റൊരു ഓഫീസർക്കും ഒടിവുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും നിലവിൽ അവർ അപകടനില തരണം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
വിമാനത്തിന്റെ പൈലറ്റിനും കോ-പൈലറ്റിനും സാരമായ പരിക്കേറ്റിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന നൂറോളം യാത്രക്കാരുടെ ആരോഗ്യനില പരിശോധിച്ചു വരികയാണ്. ന്യൂയോർക്കിൽ നിന്നുള്ള ഓർത്തഡോക്സ് ജൂതന്മാരുടെ ഒരു സംഘമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. കൂട്ടിയിടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗം തകരുകയും ചരിഞ്ഞ നിലയിലാകുകയും ചെയ്തു.
അപകടത്തെത്തുടർന്ന് യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുന്നതിനും പുറപ്പെടുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്ക് വരേണ്ട വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയോ യാത്ര തുടങ്ങിയ ഇടത്തേക്ക് തന്നെ തിരികെ അയക്കുകയോ ചെയ്തു. വിമാനത്താവളം വൈകുന്നേരം വരെ അടച്ചിടാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
മോശം കാലാവസ്ഥ നിലനിൽക്കുന്ന സമയത്താണ് വിമാനം ഗേറ്റിലേക്ക് നീങ്ങുന്നതിനിടെ ഈ അപകടമുണ്ടായത്. വിമാനത്താവളത്തിലെ രക്ഷാപ്രവർത്തനങ്ങളുടെയും യാത്രക്കാരെ ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

