ഇറാൻ ബാബ് അൽ മന്ദബും അടക്കുമോ?, ആശങ്കയിൽ ആഗോളവിപണി
text_fieldsതെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ വഴിമുട്ടിനിൽക്കുമ്പോൾ ഹുർമുസിനു പുറമേ മറ്റൊരു തന്ത്രപ്രധാന തുറമുഖമായ ബാബ് അൽ മന്ദബ് കൂടി അടക്കാൻ ഇറാൻ നീക്കം. വെടിനിർത്തൽ കരാർ ലംഘിച്ച് ലബനാനിൽ ഇസ്രായേൽ അതി രൂക്ഷമായ ആക്രമണം തുടരുന്നതിനിടെയാണ് ആഗോള എണ്ണ വിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന മറ്റൊരു നീക്കത്തിന് ഇറാനും സഖ്യകക്ഷികളും കോപ്പുകൂട്ടുന്നത്.
ലെബനാനിൽ ഇസ്രായേൽ സൈനിക ആക്രമണം തുടരുന്ന സഹചര്യത്തിൽ ചെങ്കടലിന്റെ തെക്കൻ പ്രവേശന കവാടത്തിലെ ബാബ് അൽ മന്ദബ് കടലിടുക്കിൽ ഗതാഗതം തടയുന്നതിന് ഇറാനും അതിന്റെ സഖ്യകക്ഷികളും പരിഗണിക്കുന്നതായി തിങ്കളാഴ്ച ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലെബനാനിലെ ഇസ്രായേലിന്റെ ആക്രമണം ചൂണ്ടിക്കാട്ടി അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ നിന്ന് പിൻമാറിയതായി ഇറാൻ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നത്.
എന്നാൽ ബാബ് അൽ മന്ദബിലെ ഗതാഗതം തടസ്സപ്പെടുത്തുന്നത് ഇറാനിയൻ ഉദ്യോഗസ്ഥർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പുറത്തുവന്ന റിപ്പോർട്ടുകൾ ആഗോള എണ്ണവിപണിയെ ആശങ്കയിലാക്കി. സംഘർഷം ഹോർമുസിനപ്പുറത്തേക്ക് വ്യാപിക്കുമെന്ന വാർത്ത പരന്നതോടെ എണ്ണവില കുത്തനെ ഉയർന്നു.
ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് സാധാരണയായി കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ ഭാവിയെക്കുറിച്ച് ഇതിനകം തന്നെ ആശങ്കയിലായ വിപണികളെ ഈ നിർദ്ദേശം ഇളക്കിമറിച്ചു. ലോകത്തെ എണ്ണ വ്യാപാരത്തിന്‍റെ 15 ശതമാനം ബാബ് അൽ മന്ദബിലൂടെയാണ് കടന്നു പോകുന്നതെന്നാണ് വിവരം. യെമനിനും ആഫ്രിക്കൻ ഹോണിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ബാബ് അൽ മന്ദബ്, ചെങ്കടലിലേക്കും സൂയസ് കനാലിലേക്കും ഉള്ള ഒരു കവാടമാണ്. ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവയ്ക്കിടയിലുള്ള ഊർജ്ജ വിതരണങ്ങളും വാണിജ്യ വസ്തുക്കളും വഹിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര ചോക്ക്പോയിന്റുകളിൽ ഒന്നാണിത്. പാത തടസ്സപ്പെടുന്നതോടെ നിരവധി കപ്പലുകൾ ആഫ്രിക്ക ചുറ്റി സഞ്ചരിക്കാൻ നിർബന്ധിതരാവും
പ്രത്യേകതകൾ
* ലോകത്തിലെ ഏറ്റവും തന്ത്രപരമായി പ്രധാനപ്പെട്ട സമുദ്ര ചോക്ക്പോയിന്റുകളിൽ ഒന്ന്.
* യെമനിനും ആഫ്രിക്കൻ മുനമ്പിനും ഇടയിൽ സ്ഥിതിചെയ്യുന്നു.
* ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്നു.
* സൂയസ് കനാലിലേക്കുള്ള കവാടം.
* ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് ഏകദേശം 29 കിലോമീറ്റർ വീതിയുണ്ട്.
* ആഗോള സമുദ്ര വ്യാപാരത്തിന്റെ ഏകദേശം 15 ശതമാനം ഇതു വഴി കടന്നുപോകുന്നു.
* എണ്ണ, എൽഎൻജി, കണ്ടെയ്നർ ഷിപ്പിങ് എന്നിവയുടെ പ്രധാന പാത.
* ഹൂത്തി ആക്രമണങ്ങൾ 2023നും 2025 നും ഇടയിൽ ഷിപ്പിങ് തടസ്സപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

