ലാസറിനെ ഉയിർപ്പിക്കാൻ ട്രംപ്! മാർപ്പാപ്പയുമായുള്ള അങ്കത്തിനിടെ വൈറലായി എ.ഐ ചിത്രം
text_fieldsവാഷിങ്ടൺ ഡിസി: കത്തോലിക്കാ സഭയെയും വത്തിക്കാനെയും ലക്ഷ്യമിട്ട് അസാധാരണമായ കടന്നാക്രമണമാണ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയിരിക്കുന്നത്. ലിയോ പതിനാലാമൻ മാർപ്പാപ്പക്ക് വിദേശനയത്തെക്കുറിച്ച് അറിവില്ലെന്നും അദ്ദേഹം കുറ്റവാളികളോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു.
തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ട്രംപ് പങ്കുവെച്ച ചിത്രം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. നീളൻ അങ്കിയണിഞ്ഞ് രോഗിയുടെ മേൽ കൈവെച്ച് അത്ഭുതം പ്രവർത്തിക്കുന്ന ട്രംപാണ് ചിത്രത്തിലുള്ളത്. പശ്ചാത്തലത്തിൽ അമേരിക്കൻ പതാകയും സൈനിക വിമാനങ്ങളും മാലാഖമാരും അണിനിരക്കുന്നു. യേശുക്രിസ്തു ലാസറിനെ ഉയിർപ്പിച്ചതിനെ അനുകരിക്കുന്നതാണ് ഈ ചിത്രമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
താൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടില്ലായിരുന്നെങ്കിൽ ലിയോ ഒരിക്കലും മാർപ്പാപ്പയാകില്ലായിരുന്നു എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. അമേരിക്കൻ പ്രസിഡന്റിനെ നേരിടാൻ ഒരു അമേരിക്കക്കാരനെ തന്നെ മാർപ്പാപ്പയാക്കാം എന്ന സഭയുടെ തന്ത്രമാണ് അദ്ദേഹത്തിന്റെ സ്ഥാനലബ്ധിക്ക് പിന്നിലെന്നും ട്രംപ് പരിഹസിച്ചു. ഇറാൻ ആണവായുധങ്ങൾ കൈവശം വെക്കുന്നതിനെ മാർപ്പാപ്പ അനുകൂലിക്കുന്നുവെന്നും അമേരിക്കയുടെ വിദേശനയങ്ങളെ വിമർശിക്കുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
മാർപ്പാപ്പ ഒരു രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നത്. ഡേവിഡ് ആക്‌സൽറോഡിനെപ്പോലെയുള്ള ഇടതുപക്ഷ നേതാക്കളുമായി മാർപ്പാപ്പ കൂടിക്കാഴ്ച നടത്തുന്നത് സഭക്ക് ദോഷം ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കോവിഡ് കാലത്ത് പുരോഹിതന്മാരെ അറസ്റ്റ് ചെയ്തപ്പോൾ മിണ്ടാതിരുന്ന മാർപ്പാപ്പ ഇപ്പോൾ ഭയത്തെക്കുറിച്ച് സംസാരിക്കുന്നത് ശരിയല്ലെന്ന് ട്രംപ് പറഞ്ഞു. മാർപ്പാപ്പയുടെ സഹോദരൻ ലൂയിസ് ഒരു തികഞ്ഞ മാഗ (MAGA) അനുഭാവിയാണെന്നും അദ്ദേഹത്തെയാണ് തനിക്ക് ഇഷ്ടമെന്നും ട്രംപ് കുറിച്ചു.
അമേരിക്കയുടെ സൈനിക ഇടപെടലുകളെയും കുടിയേറ്റ നയങ്ങളെയും ലിയോ പതിനാലാമൻ മാർപ്പാപ്പ നേരത്തെ വിമർശിച്ചിരുന്നു. സമാധാനത്തിനും നയതന്ത്രത്തിനും ഊന്നൽ നൽകുന്ന മാർപ്പാപ്പയുടെ നിലപാടുകളാണ് ട്രംപിനെ ചൊടിപ്പിച്ചത്. ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ‘എനിക്ക് ലിയോ പതിനാലാമൻ മാർപ്പാപ്പയെ ഒട്ടും ഇഷ്ടമല്ല’ എന്ന് ട്രംപ് തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

