അമേരിക്കൻ തലസ്ഥാനം പിടിക്കാൻ തമിഴ്നാട് സ്വദേശിനി; വാഷിങ്ടൺ ഡി.സി മേയർ സ്ഥാനാർഥിയായി റിനി സമ്പത്ത്
text_fieldsറിനി സമ്പത്ത്
വാഷിങ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമായ വാഷിങ്ടൺ ഡി.സിയുടെ മേയർ സ്ഥാനത്തേക്ക് ആദ്യ ദക്ഷിണേഷ്യൻ സ്ഥാനാർത്ഥിയായി തമിഴ്നാട് സ്വദേശിനി റിനി സമ്പത്ത് ജനവിധി തേടുന്നു. ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായി മത്സരരംഗത്തുള്ള 31കാരിയായ റിനി, 'അടിസ്ഥാന സൗകര്യങ്ങൾ ശരിയാക്കുക' എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രചാരണം നയിക്കുന്നത്.
തമിഴ്‌നാട്ടിലെ തേനിയിൽ ജനിച്ച് ഏഴാം വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറിയ റിനി, സൗത്ത് കാലിഫോർണിയ സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങളിൽ ബിരുദം നേടിയിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്ത് നാഷണൽ ക്യാമ്പസ് ലീഡർഷിപ്പ് കൗൺസിലിൽ പോളിസി ഡയറക്ടറായി പ്രവർത്തിച്ച റിനി, ഒബാമയുടെ വിശ്വസ്തയായാണ് അറിയപ്പെടുന്നത്. നിലവിൽ വാഷിങ്ടൺ ഡി.സി ആസ്ഥാനമായുള്ള 'താരോസ്' എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ്.
നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി, മലിനജല നിക്ഷേപം തടയൽ, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കാണ് റിനി തന്റെ പ്രചാരണത്തിൽ മുൻഗണന നൽകുന്നത്. നിലവിലെ മേയർ മ്യുറിയൽ ബൗസറിന് പുറമെ ജനീസ് ലൂയിസ് ജോർജ്, കെനിയൻ മക്ഡഫി തുടങ്ങിയ പ്രമുഖരും മത്സരരംഗത്തുണ്ട്. 1975ൽ മേയർ തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് ശേഷം ഡെമോക്രാറ്റിക് പാർട്ടിക്ക് മാത്രം മേധാവിത്വമുള്ള നഗരത്തിൽ റിനിയുടെ സ്ഥാനാർത്ഥിത്വം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ജൂൺ 16നാണ് പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ മൂന്നിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ റിനി വിജയിക്കുകയാണെങ്കിൽ അമേരിക്കൻ തലസ്ഥാനത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജ എന്ന ചരിത്രനേട്ടം റിനിക്ക് സ്വന്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

