സോഷ്യൽ മീഡിയയിൽ പിടിമുറുക്കി കേന്ദ്രം; അഞ്ച് മാസത്തിനിടെ നീക്കം ചെയ്തത് ലക്ഷക്കണക്കിന് പോസ്റ്റുകൾ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്രമുഖ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഏജൻസികൾ നൽകിയത് ലക്ഷക്കണക്കിന് ഉത്തരവുകൾ. ആഭ്യന്തര മന്ത്രാലയത്തിന്റെ 'സഹയോഗ്' പോർട്ടൽ വഴി മാത്രം ഏകദേശം 1.95 ലക്ഷം ബ്ലോക്കിങ് ഉത്തരവുകളാണ് സോഷ്യൽ മീഡിയ കമ്പനികൾക്ക് ലഭിച്ചിരിക്കുന്നത്.
പ്രതിദിനം ശരാശരി 1,275 അല്ലെങ്കിൽ ഓരോ 68 സെക്കൻഡിലും ഒരു ഉത്തരവ് എന്ന തോതിലാണ് ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര ഏജൻസികൾ കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ പ്രതിദിനം വെറും ആറ് ഉത്തരവുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഈ വലിയ കുതിച്ചുചാട്ടം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം വികസിപ്പിച്ചെടുത്ത 'സഹയോഗ്' പോർട്ടൽ വഴിയാണ് എല്ലാ ഏജൻസികളും സോഷ്യൽ മീഡിയ കമ്പനികൾക്ക് ഉള്ളടക്കം നീക്കം ചെയ്യാനുള്ള നോട്ടിസുകൾ അയക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഏജൻസികൾക്ക് പുറമെ വിവിധ സംസ്ഥാന സർക്കാരുകൾക്കും ഈ പോർട്ടൽ വഴി സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടാനുള്ള അവസരമുണ്ട്. മുൻകാലങ്ങളിൽ വിവിധ പൊലീസ് യൂണിറ്റുകളിൽ നിന്നും വകുപ്പുകളിൽ നിന്നും ചിതറിക്കിടന്നിരുന്ന നോട്ടീസുകളെ ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് കേന്ദ്രീകരിക്കുന്നതാണ് ഈ സംവിധാനം.
ഡൽഹി ജന്തർമന്തറിൽ നടന്ന വിദ്യാർഥി സമരങ്ങളും വിവിധ പ്രതിഷേധങ്ങളും ശക്തമായ സമയത്താണ് ഈ ഉത്തരവുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായത്. വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊപ്പം സർക്കാർ നയങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ, രാഷ്ട്രീയ സംവാദങ്ങൾ എന്നിവയും വ്യാപകമായി ലക്ഷ്യമിട്ടിരുന്നു. ഒരു ഉത്തരവിനടിയിൽ സമാനമായ ഉള്ളടക്കമുള്ള നൂറുകണക്കിന് അക്കൗണ്ടുകളോ പോസ്റ്റുകളോ ഉൾപ്പെടാം എന്നതിനാൽ, യഥാർത്ഥത്തിൽ നീക്കം ചെയ്യപ്പെട്ട ഉള്ളടക്കങ്ങളുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലായിരിക്കും.
ലഭിച്ച മൊത്തം ഉത്തരവുകളിൽ മുക്കാൽ ഭാഗവും മെറ്റയുടെ കീഴിലുള്ള പ്ലാറ്റ്‌ഫോമുകൾക്കാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് പ്രധാന സോഷ്യൽ മീഡിയ കമ്പനികളും ഈ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മൊത്തം ഉത്തരവുകളുടെ പകുതിയോളം (ഏകദേശം 1,00,000 ഉത്തരവുകൾ) ഇൻസ്റ്റാഗ്രാമിനാണ് ലഭിച്ചത്. വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പ്രധാന പ്രചാരണ വേദിയെന്ന നിലയിലാണ് ഇൻസ്റ്റാഗ്രാം ഇതിൽ കൂടുതൽ ഉൾപ്പെട്ടത്.
ഫേസ്ബുക്കിന് ഏകദേശം 80,000ത്തോളം പോസ്റ്റുകൾ പിൻവലിക്കാനുള്ള നിർദേശങ്ങളാണ് ലഭിച്ചത്. ഗൂഗ്ളിന്റെ കീഴിലുള്ള യൂട്യൂബിന് ഏകദേശം 15,000ത്തോളം ഉത്തരവുകളും ലഭിച്ചു. മൊത്തം ഓർഡറുകളുടെ ഏകദേശം ഒൻപതിൽ പങ്ക് മെറ്റാ പ്ലാറ്റ്‌ഫോമുകൾക്കാണ് ലഭിച്ചത്.
ഈ ഉത്തരവുകൾ അതിവേഗം നടപ്പിലാക്കുന്നതിനായി മെറ്റ തങ്ങളുടെ സിസ്റ്റം സഹയോഗ് പോർട്ടലുമായി നേരിട്ട് ബന്ധിപ്പിച്ചിരുന്നു. ഇതുവഴി പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന ഫ്ലാഗ് ചെയ്ത ഉള്ളടക്കങ്ങൾ മനുഷ്യരുടെ പരിശോധനയോ ഇടപെടലുകളോ ഇല്ലാതെ യാന്ത്രികമായി നീക്കം ചെയ്യപ്പെടുന്നു. ഇത് പലപ്പോഴും അബദ്ധങ്ങളിൽ കലാശിക്കുകയും, പിന്നീട് തെറ്റായി നീക്കം ചെയ്ത പോസ്റ്റുകൾക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

