സ്വപ്നം കാണാൻ ഒരു ജനത
text_fieldsഇന്നലെകളിൽ ജീവിക്കുന്നവരാണ് ഇറാൻകാർ എന്നാണ് വിമർശകരുടെ പരിഹാസം. ചരിത്രത്തെ ജീവിതത്തോട് ചേർത്തവർ എന്നും പുരോഗമന ആശയങ്ങളെ കണ്ണടച്ച് എതിർക്കുന്നവർ എന്നും കളിയാക്കാറുണ്ടെങ്കിലും ആധുനിക ലോകത്തെ പരിഷ്കാരങ്ങളിൽ പലതും അവരുടെ സംഭാവനകളിൽ പെടുന്നതാണ്. അതിൽ ഒന്നാണ് കാൽപന്തുകളി. 1898ൽ തന്നെ ഫുട്ബാളിനെ അങ്ങേയറ്റം ശാസ്ത്രീയമായി അവർ തങ്ങളുടെ നാട്ടിൽ പ്രായോഗികമാക്കിയിരുന്നു. തുറമുഖ നഗരങ്ങളായ ബുഷേർ, ഖോരോമഹർ, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലും എണ്ണ ഖനന കേന്ദ്രങ്ങളായ അബ്ദാൻ, മസ്ജിദ് സൊലേമാൻ, ക്സെസ്സൻ തുടങ്ങിയ നഗരങ്ങളിലും ബ്രിട്ടീഷ് നാവികരും തദ്ദേശീയരുമായി സ്ഥിരമായി ഫുട്ബാൾ മത്സരങ്ങളും അതിനു പാകമായ കളിക്കളങ്ങളും 1907 മുതൽതന്നെ ഉണ്ടായിരുന്നു. യാഥാസ്ഥിതിക ഇസ്ലാമിക ഭരണകൂടവും പഹ്ലവി രാജ വംശവുമൊക്കെ സൈദ്ധാന്തിക എതിർപ്പുകൾ മറന്നുകൊണ്ട് കാൽപന്തു കളിയെ പ്രോത്സാഹിപ്പിച്ചിരുന്നു.
ഫിഫ റാങ്കിങ്ങിൽ 47ാം സ്ഥാനത്തുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ 1926 മുതൽ സാർവ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ‘മെല്ലി’ എന്നറിയപ്പെടുന്ന ഇറാനിയൻസംഘം 1978 അർജൻറീന ലോകകപ്പിലാണ് അരങ്ങേറ്റം കുറിക്കുന്നത്. റഷ്യയിൽ അഞ്ചാമത്തെ പങ്കാളിത്തം.
ഇറാൻ സീക്രട്ട്
ഒരുലക്ഷം പേർക്ക് ഇരിപ്പിടമുള്ള തെഹ്റാനിലെ ആസാദി സ്റ്റേഡിയമാണ് പ്രധാന കളിമുറ്റം. വലുപ്പത്തിൽ ലോകത്തിലെ നാലാമത്തെ കളിക്കളം ആണിത്. യൂറോപ്യൻ ഫുട്ബാൾ ഭരണരീതി മാതൃകയിൽ ഗ്രാമതലങ്ങൾ മുതൽ ലീഗ് മത്സരങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്ന രാജ്യമാണ് ഇറാൻ. ഇതൊക്കെയാണെങ്കിലും ഫുട്ബാൾ ആണ് ദേശീയ വിനോദം എന്ന് കരുതേണ്ട. ഗുസ്തി കഴിഞ്ഞേ അവർക്കു മറ്റെന്തുമുള്ളൂ. വനിതകൾക്കായി ഫുട്ബാൾ മത്സരങ്ങളും പരിശീലനകേന്ദ്രങ്ങളും ഉണ്ടെങ്കിലും പുരുഷ ഫുട്ബാൾ കാണുന്നതിൽ വിലക്കുണ്ടായിരുന്നു. 1930 വരെ പേർഷ്യ എന്ന പേരിൽ അറിയപ്പെട്ട ഇപ്പോഴത്തെ ഇറാനിൽ 99 ശതമാണവും ഇസ്ലാം മത വിശ്വാസികളാണ്. ഭൂമുഖത്തെ ഏറ്റവും പഴക്കമുള്ള സംസ്കാരത്തിനുടമകളുമാണിവർ.
ഏറ്റവും കുറഞ്ഞ വിവാഹപ്രായമുള്ള രാജ്യമാണിത്. പെൺകുട്ടികൾക്ക് 13ഉം, ആൺകുട്ടികൾക്ക് 15ഉം. സമയബന്ധിത വിവാഹം എന്ന വിചിത്രമായ മറ്റൊരു നിയമവുമുണ്ടിവിടെ. അതായത് രണ്ടു പേർക്ക് ഒരുമാസമേ ദാമ്പത്യം വേണ്ടതുള്ളൂവെങ്കിൽ അതനുസരിച്ചു രജിസ്റ്റർ ചെയാനുള്ള നിയമം. ‘സൈഹീഹ്’ എന്നാണ് ഇതറിയപ്പെടുന്നത്. 15 വയസ്സാണ് സമ്മതിദാന അവകാശത്തിനുള്ള പ്രായം. ഭംഗിയുള്ള പരവതാനികൾ, പേർഷ്യൻ പൂച്ചകൾ, കാവിയാർ എന്ന വിശിഷ്ട വിഭവം, കത്തിടപാടിെൻറ പൂർവികർ, വിൻഡ്മില്ലുകളുടെ ഉടമകൾ തുടങ്ങി ഇറാൻ സവിശേഷതകളുടെ പട്ടിക നീളുന്നു.
ഇന്നെലകളുടെയും ഇന്നിെൻറയും നടുവിൽ ജീവിക്കുന്ന ഇറാൻകാരന് അന്നും ഇന്നും കാൽപന്തുകളിയോടുള്ള വികാരത്തിന് ഒരു കുറവും വന്നിട്ടില്ല. ഏഷ്യൻ ഗെയിംസ് ആയാലും ഒളിമ്പിക്സ് ആയാലും ലോകകപ്പായാലും ഇറാനുണ്ടാവും. അലിദായിയുടെയും അൽഖരീമിയുടെയും മെഹ്ദി മഹ്ദാവികിയയുടെയും പിൻഗാമികൾ ഏഷ്യൻ വൻകരയിൽനിന്ന് അജയ്യരായിട്ടാണ് റഷ്യയിലെത്തുന്നത്. ലോകകപ്പ് ഗ്രൂപ് റൗണ്ടിൽ അവർക്കൊപ്പമുള്ളത് നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ പോർചുഗലും മുൻ വിശ്വ വിജയികളായ സ്പെയിനും പിന്നെ കരുത്തിെൻറ പ്രതീകങ്ങളായ മൊറോക്കോയും.
ഒരു സമ്പൂർണ ടീം ആയാണ് വരവ്. ഗോൾ കീപ്പർ മുതൽ മുന്നേറ്റക്കാർ വരെ ഒരു യന്ത്രത്തിെൻറ അടക്കത്തോടെ അണി നിരക്കുമ്പോൾ അട്ടിമറി സൃഷ്ടിക്കുവാൻ പേർഷ്യക്കാർക്കു കഴിഞ്ഞേക്കും. പോർചുഗലിനെതിരെ തന്ത്രങ്ങൾ പറഞ്ഞുനൽകാൻ പോർചുഗീസുകാരനായ കാർലോസ് കുയിറോസാണെന്നത് ഇരട്ടിമധുരമാവും.
സാധ്യത
പ്രവചനക്കാരുടെ പട്ടികയിൽ പെടാത്ത ടീം ആണ് ഇറാൻ. യോഗ്യതതന്നെ അവർക്ക് ലോകകപ്പ് വിജയത്തിന് തുല്യം. ഗ്രൂപ് റൗണ്ടിനപ്പുറം പ്രതീക്ഷയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
