പരിക്കിൽ നിന്ന് സുഖം പ്രാപിക്കുന്നു, ആരോഗ്യം തൃപ്തികരം എന്ന് റൊണാൾഡോ; എക്സിൽ ജിം ചിത്രങ്ങൾ പങ്കുവെച്ച് താരം
text_fieldsക്രിസ്റ്റ്യാനോ റൊണാൾഡോ എക്സിൽ പങ്കുവെച്ച ചിത്രം
ഫുട്ബോൾ ലോകത്തെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്‍റെ ഹാംസ്ട്രിങ് പരിക്കിൽ നിന്നും സുഖം പ്രാപിക്കുകയാണെന്ന് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗിൽ കളിക്കവെയാണ് താരത്തിന്‍റെ കാലിന് പരിക്കേറ്റത്. തുടർന്ന് മത്സരത്തിൽ നിന്നും മാറി നിന്ന താരത്തിന്‍റെ ആരോഗ്യത്തെകുറിച്ചുള്ള ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ 'ദിവസംതോറും മെച്ചപ്പെടുകയാണ്' എന്ന ക്യാപ്ഷനോടെ ക്രിസിറ്റ്യാനോ തന്റെ എക്സ് അക്കൗണ്ടിൽ ജിം ചിത്രങ്ങൾ പങ്കുവെച്ചത് ആരാധകർക്ക് ആശ്വാസമായി.
ഫെബ്രുവരിയിൽ സൗദി പ്രോ ലീഗിൽ അൽ-ഫൈഹക്കെതിരെ കളിക്കുമ്പോഴാണ് റൊണാൾഡോക്ക് പരിക്കേറ്റത്. തുടർന്ന് അദ്ദേഹത്തിന്റെ ക്ലബ് അൽ നസർ പരിക്ക് സ്ഥിരീകരിക്കുകയും താരം ചികിത്സയിലേക്ക് കടന്നതായ് അറിയിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ റൊണാൾഡോ തന്റെ സമയം മുഴുവൻ ഫിറ്റ്‌നസ് പരിശീലനത്തിനും ആരോഗ്യം മെച്ചപ്പെടുന്നതിനായും വിനിയോഗിക്കുകയാണ്. ജിമ്മിൽ നിന്നും എടുത്ത ചിത്രങ്ങളിൽ താരം ലെഗ് എക്സ്റ്റൻഷൻ വ്യായാമം ചെയ്യുന്നതായി കാണാം.
ഈ വ്യായാമം ക്വാഡ്രിസെപ്സ് പേശികളെ ശക്തിപ്പെടുത്തുന്നതിനും കാലുകളുടെ സ്ഥിരത വർധിപ്പിക്കുന്നതിനും സഹായിക്കുന്നു എന്നാണ് ഫിറ്റ്‌നസ് വിദഗ്ധർ പറയുന്നത്. 'അമിത ആസക്തിയല്ല സ്ഥിരതയാണ് പ്രധാനം' എന്നാണ് റൊണാൾഡോ മുൻപ് പങ്കുവെച്ച ഫിറ്റ്‌നസ് കോട്ട്. കൃത്യമായ പരിശീലനവും നിയന്ത്രിതമായ റീഹാബ് രീതികളും പിന്തുടർന്ന് താരം ഉടൻ തന്നെ മൈതാനത്തേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അൽ-ഫൈഹക്കെതിരായ മത്സരത്തിന്റെ അവസാനത്തിൽ വേദന സഹിച്ചാണ് ആ 41 കാരൻ ഗ്രൗണ്ട് വിട്ടത്. സൗദി ക്ലബ് വിജയം നേടിയെങ്കിലും 12-ാം മിനിറ്റിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ റൊണാൾഡോക്ക് ഇത് ഒരു വെല്ലുവിളി നിറഞ്ഞ മത്സരമായിരുന്നു. കളിക്കിടെ പരിക്ക് മൂലം അദ്ദേഹത്തിന് ബെഞ്ചിലേക്ക് പോകേണ്ടിവന്നു. തുടർന്ന് 81-ാം മിനിറ്റിൽ അബ്ദുള്ള അൽ ഹംദാൻ പകരക്കാരനായി എത്തി. ഫിഫ ലോകകപ്പിന് മുമ്പുള്ള സൗഹൃദ മത്സരത്തിൽ പോർച്ചുഗലിൽ നിന്ന് റൊണാൾഡോയെ ഒഴിവാക്കിയതായി മാനേജർ റോബർട്ടോ മാർട്ടിനെസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. റൊണാൾഡോയുടെ അഭാവം ചെറിയ പരിക്ക് മൂലമാണെന്ന് പരിശീലകൻ വിശദീകരിച്ചു.
മാർച്ച് 28ന് ആസ്ടെക്ക ബനോർട്ടെ സ്റ്റേഡിയത്തിൽ മെക്സിക്കോക്കെതിരെയും മാർച്ച് 31ന് അറ്റ്ലാന്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ യു.എസ്.എക്കെതിരെയും പോർച്ചുഗൽ മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

