13നെ പേടി ഒരു ആഗോള പ്രതിഭാസം!
text_fieldsന്യൂയോർക് അംബരചുംബികളുടെ നഗരം എന്നാണ് പണ്ട് പഠിച്ചു വെച്ചിരുന്നത്. പക്ഷേ നേരിട്ട് കണ്ടപ്പോൾ പതിനായിരങ്ങൾ ഒരേ സമയം തിരക്കിലമരുന്ന നഗരം എന്ന് മാറ്റി പറയേണ്ടിവരും... അന്ധ വിശ്വാസങ്ങൾ എവിടെ ആയാലും അത് അതിന്റെ പാരമ്യതയിലാണ് എല്ലായിടത്തുമെന്ന പോലെ ഇവിടെ ന്യൂയോർക്കിലും തഥൈവ. കാരണം ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ പോയപ്പോൾ അവിടെ ലിഫ്റ്റിൽ 12 നിലയുടെ ബട്ടൻ കഴിഞ്ഞാൽ പിന്നെ 14 ആണ്. 13 ഇല്ല, കാരണം 13 നിർഭാഗ്യ നമ്പറാണത്രെ!
ന്യൂയോർക്കിലെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെയും ഭൂരിഭാഗം ഹോട്ടലുകളിലും കെട്ടിടങ്ങളിലും 13ാം നില ഒഴിവാക്കുന്നതിന് പിന്നിൽ പൂർണമായും ഒരു അന്ധവിശ്വാസമുണ്ട് എന്നതിന് തെളിവായി പിന്നീട് ഞാൻ മീറ്റിങ്ങിന് പോയ ഇവിടത്തെ പ്രധാന ഹോട്ടലിലും ഇതേ അവസ്ഥ തന്നെ കണ്ടു. പ്രധാന കാരണങ്ങൾ തിരക്കിയപ്പോൾ ലിഫ്‌റ്റിൽ വെച്ച് കണ്ട ഉത്തർപ്രദേശുകാരനടക്കം പറയുന്നു,13 ഒരു നിർഭാഗ്യ നമ്പറായിട്ടാണ് ഇവിടത്തെ ആളുകൾ കണക്കാക്കുന്നത് എന്നാണ്. യേശുക്രിസ്തുവിന്റെ അവസാന അത്താഴത്തിൽ പങ്കെടുക്കാനെത്തിയ 13ാമത്തെയാൾ യൂദാസ് ആയിരുന്നു (യേശുവിനെ ഒറ്റിക്കൊടുത്തയാൾ). ഈ ഒരു വിശ്വാസമാണ് 13 എന്ന നമ്പറിനോടുള്ള പേടിക്ക് പിന്നിലെ പ്രധാന കാരണം. പിന്നെത്തേത് അൽപം മാനസിക രോഗാവസ്ഥയായ ട്രിസ്കൈഡെകാഫോബിയയാണ്. 13 എന്ന നമ്പറിനോടുള്ള കടുത്ത ഭയത്തെ പറയുന്ന ശാസ്ത്രീയ നാമമാണിത്.
ഈ ഭയമുള്ള ധാരാളം ആളുകൾ ന്യൂയോർക്കിൽ ഉണ്ട്. ബിസിനസ് നഷ്‌ടം ഒഴിവാക്കാനും ഹോട്ടലുകളിൽ ഈ നമ്പറിൽ ഒന്നും ഓഫിസുകൾ ഉണ്ടാവില്ല. 13ാം നിലയിൽ റൂം എടുത്താൽ തങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിക്കുമെന്ന് പല വിനോദസഞ്ചാരികളും വിശ്വസിക്കുന്നു. അതിനാൽ 13ാം നിലയിലെ റൂമുകൾ ആരും ബുക്ക് ചെയ്യാൻ തയാറാകില്ല. ഇത് ഹോട്ടലുകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ഹോട്ടലുകൾ ഇത് പരിഹരിക്കുന്നത് ഒരു കെട്ടിടത്തിന് യഥാർഥത്തിൽ 13ാമത് ഒരു നില ഉണ്ടാകും. പക്ഷേ, ലിഫ്റ്റിലോ റൂം നമ്പറുകളിലോ ‘13’ എന്ന് രേഖപ്പെടുത്തില്ല. ലിഫ്റ്റിലെ ബട്ടണുകളിൽ 12 കഴിഞ്ഞാൽ നേരിട്ട് 14 എന്നായിരിക്കും നൽകുക. ചില കെട്ടിടങ്ങളിൽ ഇതിനെ 12A എന്നോ അല്ലെങ്കിൽ ‘M’ (ഇംഗ്ലീഷ് അക്ഷരമാലയിലെ 13ാമത്തെ അക്ഷരം) എന്നോ അടയാളപ്പെടുത്താറുണ്ട്.
ചുരുക്കം പറഞ്ഞാൽ, 13 എന്ന നമ്പർ നൽകിയാൽ ആളുകൾക്ക് ഉണ്ടാകുന്ന മാനസികമായ ഭയം ഒഴിവാക്കാനും ബിസിനസ് സുഗമമായി നടക്കാനും വേണ്ടിയാണ് ന്യൂയോർക്കിലെ ഹോട്ടലുകൾ ഈ നമ്പർ ബോധപൂർവം ഒഴിവാക്കുന്നത്. എന്താല്ലേ, ഒരു പുരോഗമന സമൂഹത്തിന്റെ അവസ്ഥ..!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

