ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെ മത്സരം കോവിഡ് മൂലം ഉപേക്ഷിച്ചതിന് പിന്നാലെ തങ്ങളുടെ കളിക്കാരെ ചാർേട്ടഡ് വിമാനത്തിലടക്കം യു.എ.ഇയിലെത്തിക്കുകയാണ് ഐ.പി.എൽ ടീമുകൾ. ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റിൽ നിന്ന് ഇന്ത്യൻ ടീം പിന്മാറാൻ കാരണം യു.എ.ഇയിലെ ഐ.പി.എൽ ബയോബബ്ളെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ ബി.സി.സി.ഐക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകനും കമേന്ററ്ററുമായ മൈക്കൽ വോൺ. മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കാനുള്ള കാരണം ഐ.പി.എൽ ആണെന്നും മറ്റെന്തെങ്കിലുമാണെന്ന് പറയരുതെന്നാണ് വോൺ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.
'ഐ.പി.എൽ ടീമുകൾ ചാർേട്ടഡ് ഫ്ലൈറ്റുകൾ ഒരുക്കുന്നു...യു.എ.ഇയിൽ ആറ് ദിവസത്തെ ക്വാറന്‍റീൻ ആവശ്യമാണ്....ടൂർണമെന്‍റ് തുടങ്ങാൻ ഏഴ് ദിവസം മാത്രം...ഐ.പി.എൽ അല്ലാതെ മറ്റെന്തെങ്കിലും കാരണത്താലാണ് ടെസ്റ്റ് ഉപേക്ഷിച്ചതെന്ന് പറയരുത്'-വോൺ ട്വീറ്റ് ചെയ്തു.
ഐ.പി.എൽ കാരണമാണ് ടെസ്റ്റ് റദ്ദാക്കിയതെന്ന റിപ്പോർട്ടുകൾ തള്ളി ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ ടോം ഹാരിസൺ രംഗത്തെത്തിയിരുന്നു. 100 ശതമാനവും മാഞ്ചസ്റ്റർ ടെസ്റ്റ് നടക്കണമെന്നായിരുന്നു ബി.സി.സി.ഐയുടെ ആഗ്രഹമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടെസ്റ്റ് തുടങ്ങാൻ മണിക്കൂറുകൾക്ക് മുമ്പാണ് ഇന്ത്യൻ താരങ്ങൾ മത്സരത്തിൽ നിന്ന് പിന്മാറിയത്. താരങ്ങളും സ്റ്റാഫുമെല്ലാം നെഗറ്റിവ് ആയിരുന്നെങ്കിലും കളത്തിലിറങ്ങാൻ ടീം അംഗങ്ങൾ വിസമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ടെസ്റ്റ് തുടങ്ങേണ്ടിയിരുന്നത്.
ബയോബബ്ൾ നിബന്ധന അനുസരിച്ച് യു.എ.ഇയിൽ എത്തുന്ന താരങ്ങൾക്ക് ആറ് ദിവസം സമ്പർക്കവിലക്ക് നിർബന്ധമാണ്. ഈ സാഹചര്യത്തിൽ, അഞ്ചാം ടെസ്റ്റ് കഴിഞ്ഞ് യു.എ.ഇയിൽ എത്തുന്ന ഇന്ത്യൻ താരങ്ങൾക്ക് ആദ്യ മൂന്ന് ദിവസത്തെ ഐ.പി.എൽ മത്സരം നഷ്ടമാകുമെന്നതിനാലാണ് താരങ്ങൾ പിൻമാറിയെതന്നായിരുന്നു ആക്ഷേപം ഉയർന്നത്.
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, ഉപനായകൻ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകളുടെ മത്സരങ്ങൾ ആദ്യ ദിവസങ്ങളിലുണ്ട്. അഞ്ചാം ടെസ്റ്റിനിടെ താരങ്ങളിൽ ആർക്കെങ്കിലും പോസിറ്റിവായാൽ ഐ.പി.എല്ലിെൻറ പകുതിയോളം മത്സരങ്ങൾ നഷ്ടമാകുെമന്ന ഭീതിയും പിന്മാറൽ തീരുമാനത്തിന് പിന്നിലുണ്ട്.
അതേസമയം, മത്സരം ഉപേക്ഷിച്ചതിന് തൊട്ടുപിന്നാലെ വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, മുഹമ്മദ് സിറാജ് എന്നിവർ യു.എ.ഇയിൽ എത്തി. ഇവർ ആറു ദിവസം സമ്പർക്കവിലക്കിൽ കഴിഞ്ഞ ശേഷം പരിശീലനത്തിന് ഇറങ്ങുമെന്ന് ടീമുകൾ ഔദ്യോഗികമായി അറിയിച്ചു. ഇംഗ്ലണ്ടിൽ നിന്നെത്തുന്ന എല്ലാ താരങ്ങളും ആറു ദിവസം സമ്പർക്കവിലക്കിൽ കഴിയണമെന്ന് ബി.സി.സി.ഐയും നിർദേശം നൽകിയിട്ടുണ്ട്.
ബബ്ൾ ടു ബബ്ൾ ട്രാൻസ്ഫർ ആണെങ്കിലും താരങ്ങളെല്ലാം സമ്പർക്കവിലക്കിൽ കഴിയണമെന്നാണ് ബി.സി.സി.ഐയുടെ നിർദേശം. സെപ്റ്റംബർ14ന് ടെസ്റ്റ് അവസാനിച്ച് 15ന് യു.എ.ഇയിൽ എത്തിയാലും ആറു ദിവസം സമ്പർക്കവിലക്ക് വേണം. 19നാണ് ഐ.പി.എൽ പുനരാരംഭിക്കുന്നത്. 15ന് എത്തുന്ന താരങ്ങൾക്ക് 21ന് മാത്രമേ കളിക്കളത്തിൽ ഇറങ്ങാൻ കഴിയൂ. ഇതോടെ കോഹ്ലി, രോഹിത് ശർമ ഉൾപ്പെടെ ഇന്ത്യൻ ടീമിലെ പകുതി താരങ്ങൾക്കും ആദ്യ മത്സരം നഷ്ടമാകുമെന്ന അവസ്ഥയുണ്ടായി. ഇത് ഒഴിവാക്കാനാണ് താരങ്ങളുടെ പിന്മാറ്റമെന്നാണ് റിപ്പോർട്ട്.