വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് കുറവില്ല. മാതാപിതാക്കളുടെയും പ്രായമായവരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായി കേന്ദ്ര സാമൂഹികനീതി മന്ത്രാലയം 2007ൽ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമം (മെയിൻറനൻസ് ആൻഡ് വെൽഫെയർ ഒാഫ് പാരൻറ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട്) കൊണ്ടുവന്നു. സംസ്ഥാന സാമൂഹികനീതി വകുപ്പ് 2006ൽ വയോജന നയം പ്രഖ്യാപിക്കുകയും 2013ൽ ഇത് പരിഷ്കരിക്കുകയും ചെയ്തു. സംസ്ഥാനത്ത് 40ലധികം സാമൂഹിക സുരക്ഷ പദ്ധതികളുണ്ട്. എന്നാൽ, വയോധികരിൽ മൂന്നിലൊന്ന് പേർക്കേ ഇവയുടെ നാമമാത്ര ആനുകൂല്യമെങ്കിലും ലഭിക്കുന്നുള്ളൂ. പ്രായമായവരുടെ സംരക്ഷണം മക്കളുടെയും ബന്ധുക്കളുടെയും കടമയാണെന്ന് കേന്ദ്ര നിയമം അനുശാസിക്കുന്നു. സംരക്ഷണം നൽകാത്ത മക്കൾക്കും ബന്ധുക്കൾക്കുമെതിരെ ട്രൈബ്യൂണലിനെ സമീപിച്ച് പ്രതിമാസം 10,000 രൂപ വരെ ജീവനാംശം നേടിയെടുക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. പ്രായമായവരെ ഉപേക്ഷിക്കുന്നവർക്ക് മൂന്നു മാസം തടേവാ 5000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. എന്നാൽ, സാക്ഷരതയിൽ മുന്നിൽനിൽക്കുന്ന കേരളത്തിൽപോലും 30 ശതമാനം പേർക്ക് മാത്രമേ ഇൗ നിയമത്തെക്കുറിച്ച് അറിവുള്ളൂ എന്നാണ് ഹെൽപ്പേജ് ഇന്ത്യ നടത്തിയ പഠനത്തിലെ കണ്ടെത്തൽ. ഇവരിൽതന്നെ ഭൂരിഭാഗത്തിനും പരാതി നൽകേണ്ടതിെൻറ നടപടിക്രമങ്ങൾ കൃത്യമായി അറിയില്ല. പരാതി കിട്ടിയാൽ 90 ദിവസത്തിനകം തീർപ്പാക്കണമെന്നാണ് വ്യവസ്ഥ. ഇൗ സമയപരിധി പലപ്പോഴും പാലിക്കപ്പെടുന്നില്ല. ജീവനാംശം കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കാനും സംവിധാനമില്ല. സഹോദരങ്ങൾ തമ്മിലെ സ്വത്ത് തർക്കത്തിലേക്ക് മാതാപിതാക്കളെയും പ്രസ്തുത നിയമത്തെയും വലിച്ചിഴക്കുന്ന പ്രവണതയുമുണ്ട്. മക്കൾക്കെതിരെ കേസ് കൊടുക്കാനുള്ള വയോധികരുടെ വൈമനസ്യവും ചൂഷണം ചെയ്യപ്പെടുന്നു. നിയമത്തിലെ പല വ്യവസ്ഥകളും അപ്രായോഗികമാണെന്നാണ് മറ്റൊരു ആക്ഷേപം.
ആനുകൂല്യങ്ങൾക്ക് പുറത്ത് ആയിരങ്ങൾ വയോധികരുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാൻ പെൻഷൻ നൽകുമെന്ന് സംസ്ഥാന വയോജന നയത്തിൽ പറയുന്നു. എന്നാൽ, ഇത് നടപ്പായിട്ടില്ല. 60 കഴിഞ്ഞവർക്ക് 1100 രൂപയും 75 കഴിഞ്ഞവർക്ക് 1500 രൂപയുമാണ് നിലവിലെ പെൻഷൻ. ഇത് യഥാക്രമം മൂവായിരവും നാലായിരവും ആക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ ആവശ്യപ്പെടുന്നു. വയോജനങ്ങൾക്കുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഇപ്പോഴും കടലാസിലാണ്. നയം നടപ്പാക്കാനുള്ള സംസ്ഥാന, ജില്ല തലങ്ങളിലെ കൗൺസിലും പുനഃസംഘടിപ്പിച്ചിട്ടില്ല.
മക്കൾക്കും മരുമക്കൾക്കുമെതിരെ പരാതികളുമായി നിരവധിപേർ കമീഷന് മുന്നിലെത്താറുണ്ട്. സ്വാർഥരായ മക്കൾ മാതാപിതാക്കളോടുള്ള കടമ മറക്കുന്നു. അവർക്ക് സന്തോഷിക്കാനേ സമയമുള്ളൂ. സേവന മനോഭാവമില്ല. വിദ്യാസമ്പന്നരായ മക്കൾപോലും അച്ഛനമ്മമാരെ ചവിട്ടിപ്പുറത്താക്കുന്നു. ഉദ്യോഗസ്ഥനായ മകൻ വീട്ടിൽനിന്ന് പുറത്താക്കിയെന്നായിരുന്നു ഉന്നത ഉദ്യോഗത്തിൽനിന്ന് വിരമിച്ച ഒരു പിതാവിെൻറ പരാതി. മരുമക്കൾ വീട്ടിൽ വന്നുകയറുന്നതോടെയാണ് പലപ്പോഴും പ്രായമായവരുടെ കഷ്ടകാലം തുടങ്ങുന്നത്. മക്കൾക്കെതിരെ നിയമനടപടിക്ക് താൽപര്യമില്ലാത്തതിനാൽ പലരും പരാതിപ്പെടാതെ എല്ലാം സഹിക്കുന്നു. മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് ആൺമക്കളുടെ മാത്രം കടമയാണ് എന്നൊരു തെറ്റിദ്ധാരണ പെൺമക്കൾക്കുണ്ട്. ബാല്യത്തിൽ നമ്മുടെ കൈപിടിച്ചവരെ വാർധക്യത്തിൽ കൈപിടിക്കാൻ നമുക്ക് ബാധ്യതയുണ്ട്. അത് മറക്കരുത്.
പി. മോഹനദാസ് (സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ) വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, വികലാംഗ പെൻഷൻ, അവിവാഹിതകൾക്കുള്ള പെൻഷൻ, സ്വാതന്ത്ര്യസമര സേനാനി പെൻഷൻ എന്നിവയാണ് പ്രായമായവരെ ലക്ഷ്യമിട്ടുള്ള പ്രധാന സാമൂഹിക സുരക്ഷ പദ്ധതികൾ. സംസ്ഥാനത്ത് 20 ലക്ഷത്തോളം പേർ കർഷകത്തൊഴിലാളി പെൻഷനും 1,70,000 പേർ വാർധക്യകാല പെൻഷനും വാങ്ങുന്നുണ്ടെന്നാണ് കണക്ക്. 30ഒാളം ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്ത് അസംഘടിത മേഖലയിലെ 60 ലക്ഷത്തോളം പേർ ആനുകൂല്യം കൈപ്പറ്റുന്നുണ്ട്. ഇവയിൽ 14 ബോർഡുകളിൽനിന്നായി ഒമ്പതു ലക്ഷത്തോളം പേർക്ക് വാർധക്യകാല പെൻഷൻ ലഭിക്കുന്നു. എന്നാൽ, അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റാൻ തികയാത്ത നാമമാത്ര തുകയാണ് കിട്ടുന്നത്. ഇത്തരം ബോർഡുകളിലെ രാഷ്ട്രീയ അതിപ്രസരംമൂലം പലപ്പോഴും അർഹർക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്നു. അവകാശങ്ങൾ നേടിയെടുക്കുന്നതിന് വയോധികർക്ക് നിയമപരമായ പിന്തുണ നൽകാൻ സംവിധാനമില്ലാത്തതും കേരളത്തിെൻറ പോരായ്മയാണ്. ഗാർഹിക പീഡന നിയമം നിലനിൽക്കുേമ്പാഴും വയോധികർക്കെതിരായ അതിക്രമങ്ങൾ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല.സംസ്ഥാനത്ത് സാമൂഹികനീതി വകുപ്പിന് കീഴിൽ 15 വൃദ്ധസദനങ്ങളുണ്ട്. ഇവയിൽ നാലെണ്ണം ഭിന്നശേഷിക്കാർക്കുള്ളതാണ്. എന്നാൽ, പലയിടത്തും അവസ്ഥ പരിതാപകരമാണ്. ജീവനക്കാരുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കും ഇത്തരം സ്ഥാപനങ്ങളുടെ കാര്യക്ഷമത. സ്വകാര്യ മേഖലയിലുള്ളവ താരതമ്യേന മികച്ചതാണ്. പക്ഷേ, സാധാരണക്കാർക്ക് ഇവ അപ്രാപ്യവും.
ശാരീരിക പീഡനവും ഏറെ
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമം അനുസരിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ പരാതികളെത്തിയത് തിരുവനന്തപുരം, ഫോർട്ടുകൊച്ചി, മൂവാറ്റുപുഴ ട്രൈബ്യൂണലുകളിലാണ്. ഇതിൽ 30.6 ശതമാനവും 60നും 69നും ഇടയിൽ പ്രായമുള്ളവരുടേതായിരുന്നു. 21.7 ശതമാനം പേർ 70-79 പ്രായപരിധിയുള്ളവരും 27.3 ശതമാനം പരാതിക്കാർ 80 വയസ്സിന് മുകളിലുള്ളവരുമാണ്. പരാതിക്കാരിൽ 38.2 ശതമാനം പേർ സ്ത്രീകളും 15 ശതമാനം പുരുഷന്മാരുമാണ്. 44 ശതമാനം പരാതികളും മക്കളിൽനിന്നുള്ള പീഡനം സംബന്ധിച്ചായിരുന്നു. ഇതിൽതന്നെ 26.8 ശതമാനം പരാതികൾ ശാരീരിക പീഡനം സംബന്ധിച്ചാണ്. മക്കൾ ക്രൂരമായി അവഗണിക്കുന്നു എന്നാണ് 18.9 ശതമാനം പരാതികളുടെയും ഉള്ളടക്കം. പരാതി നൽകിയതിെൻറ പേരിൽ മക്കൾ തങ്ങളെ അവഗണിക്കുന്നു എന്ന പരാതിയുമായി എത്തിയവർ 34.2 ശതമാനമാണ്. ട്രൈബ്യൂണൽ ഒാഫിസ് ജീവനക്കാർ പരുഷമായാണ് പെരുമാറിയതെന്ന് പരാതിപ്പെട്ടവർ 8.4 ശതമാനമാണ്.
(തുടരും)