Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഖനന മേഖലയിൽ മോദി...

ഖനന മേഖലയിൽ മോദി സർക്കാറിന്‍റെ കള്ളക്കളി

text_fields
bookmark_border
ഖനന മേഖലയിൽ   മോദി സർക്കാറിന്‍റെ കള്ളക്കളി
cancel

കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെ ഉലക്കുവാൻ പര്യാപ്തമായ ഒരു നിയമഭേദഗതി ആഗസ്റ്റ് രണ്ടാം വാരം ഇന്ത്യൻ പാർലമെന്റ് പാസാക്കുകയുണ്ടായി. നിലവിലുണ്ടായിരുന്ന ഒരു നിയമത്തിന്റെ ഭേദഗതി എന്ന നിലയിലാണ് നീക്കമെങ്കിലും, ഫലത്തിൽ ഇത് സംസ്ഥാന സർക്കാരുകളുടെ ഫെഡറൽ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്. ധനകാര്യ ഫെഡറലിസം അഥവാ സഹകരണ ഫെഡറലിസം എന്ന ഭരണഘടനാ തത്വത്തിന്റെ വ്യക്തമായ ലംഘനം.

ഒട്ടേറെ പ്രകൃതിവിഭവങ്ങളാൽ അനുഗ്രഹീതമായ ഇന്ത്യ ധാതുസമ്പത്തുൾപ്പെടെയുള്ള ഖനിജ വിഭവങ്ങളുടെ വലിയ സ്രോതസ്സാണ്. ഇവ നാടിന്റെ സാമ്പത്തിക വികസനത്തിന് അനിവാര്യമാണെന്ന ബോധ്യം സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അധികാരമേറ്റ ജവാഹർലാൽ നെഹ്റു സർക്കാരിനുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്റ്റേറ്റിന്റെ നേരിട്ടുള്ള ഇടപെടൽ വഴി സ്വതന്ത്ര ഭാരതത്തിന്റെ സാമ്പത്തിക പുരോഗതി ത്വരിതപ്പെടുത്താൻ ആസൂത്രണ പദ്ധതികൾക്ക് തുടക്കമിട്ടത്. ഇവയുടെ സുഗമമായ നടത്തിപ്പിന് സംസ്ഥാനങ്ങൾക്ക് കൂടി പങ്കാളിത്തമുള്ള ആസൂത്രണ കമീഷനും ദേശീയ വികസന സമിതിയും നിലവിലുണ്ടായിരുന്നു.

12വർഷമായി കേന്ദ്രത്തിൽ അധികാരം കൈയാളുന്ന മോദി സർക്കാർ നടപ്പാക്കുന്ന ഓരോ നടപടിയും അധികാര കേന്ദ്രീകരണമെന്ന ഏകപക്ഷീയ ഭരണശൈലിയുടെ ഭാഗമാണെന്ന് വ്യക്തമാക്കാനാണ് ഇത്രയും കാര്യങ്ങൾ ആമുഖമായി സൂചിപ്പിച്ചത്. മൈൻസ് ആൻഡ് മിനറൽസ് ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ (എം.എം.ഡി.ആർ) നിയമത്തിലെ പുതിയ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ, കേന്ദ്ര ഭരണകൂടത്തിന്റെ കോർപ്പറേറ്റ് താല്പര്യങ്ങൾ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേൽ കൂടുതൽ ശക്തമായി ആധിപത്യമുറപ്പിക്കും. ഇത് ധനകാര്യ ഫെഡറലിസവും സംസ്ഥാനങ്ങളുടെ തനത് അവകാശങ്ങളും അപ്പാടെ അപ്രത്യക്ഷമാകുന്നതിന് വഴിവെക്കും. മാത്രമല്ല, ധാതുസമ്പത്തിനുമേലോ ഖനന ഭൂമിക്കുമേലോ നികുതി ചുമത്താനും പിരിച്ചെടുക്കാനും സംസ്ഥാനങ്ങൾക്കുള്ള ഭരണഘടനാപരമായ അവകാശം ഇല്ലാതാവുകയും ചെയ്യും.

പുതിയ നിയമത്തിൽ സംസ്ഥാനങ്ങളുടെ ധനസമാഹരണ അവകാശങ്ങൾക്ക് മേൽ മുൻകാല പ്രാബല്യം ഏർപ്പെടുത്താനുള്ള സാധ്യതയും അടങ്ങിയിരിക്കുന്നു. സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഏർപ്പെടുത്തിയ ശേഷം അവ പിരിച്ചെടുക്കാതെ കിടക്കുന്ന സാഹചര്യങ്ങളിലാണ് ഇത് തിരിച്ചടിയാവുക. ഈ ഭേദഗതി പ്രാബല്യത്തിൽ വരുന്നതിനു മുമ്പുള്ള കുടിശികയാണെങ്കിൽ പോലും അതിന്റെ നഷ്ടം മുഴുവൻ സംസ്ഥാന സർക്കാരുകളുടെ ഖജനാവിനായിരിക്കും. ചുരുക്കത്തിൽ, നികുതി അടവിൽ വീഴ്ച വരുത്തിയ വൻകിട സ്വകാര്യ കുത്തകകളെ വഴിവിട്ട് സഹായിക്കുകയും, പൊതുഖജനാവിലേക്ക് എത്തേണ്ട കോടിക്കണക്കിന് രൂപയുടെ വരുമാന വ്യവസ്ഥകളെ അട്ടിമറിക്കുകയും ചെയ്യുന്ന ഒന്നായി ഭേദഗതി മാറും.

നിർദിഷ്ട ഭേദഗതി വഴി ഖനികളും ധാതുമണൽ സമ്പത്തും വിനിയോഗിക്കാനുള്ള പൂർണ നിയന്ത്രണം കേന്ദ്ര സർക്കാരിലേക്ക് ചുരുങ്ങുകയാണ്. കേന്ദ്രത്തിന് വേണമെങ്കിൽ ഇവയിൽ ചിലത് സംസ്ഥാനങ്ങൾക്ക് വിട്ടുനൽകാം എന്ന വ്യവസ്ഥ വലിയൊരു ആശ്വാസമൊന്നും നൽകുന്നില്ല. സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങൾക്ക് മേലുള്ള നഗ്നമായ കടന്നുകയറ്റമാണിതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2024-ൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ചരിത്രപ്രധാനമായ വിധിക്ക് തീർത്തും വിരുദ്ധമാണ് കേന്ദ്രത്തിന്റെ ഈ നീക്കം. സംസ്ഥാനങ്ങൾക്ക് തങ്ങളുടെ ഭൂപ്രദേശത്തുള്ള മുഴുവൻ ധാതുസമ്പത്തിനും മേൽ നികുതി ചുമത്താനും അത് നിയമാനുസൃതം പിരിച്ചെടുക്കാനും പൂർണ അധികാരമുണ്ടെന്ന് സുപ്രീംകോടതി അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരുന്നു. മുൻകാല നികുതി കുടിശികകൾ പിരിച്ചെടുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശവും കോടതി ശരിവെച്ചിരുന്നു. എന്നാൽ വിധിയിലെ ചില പഴുതുകളെ ദുർവ്യാഖ്യാനം ചെയ്ത്, പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് നിയമഭേദഗതിയിലൂടെ സംസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സ് കൊള്ളയടിക്കാനും അതുവഴി കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ നികുതി നിരക്കുകളിലെ വ്യത്യാസം നിക്ഷേപകരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും, ഈ മേഖലയിൽ സ്ഥിരതയും വ്യക്തതയും ഉറപ്പാക്കാനാണ് ഭേദഗതിയെന്നുമാണ് കേന്ദ്രത്തിന്റെ വാദം. എന്നാൽ ലിഥിയം, കൊബാൾട്ട്, ഗ്രാഫൈറ്റ് തുടങ്ങിയ നിർണായകവും തന്ത്രപ്രധാനവുമായ ധാതുക്കളുടെ സമ്പൂർണ്ണ നിയന്ത്രണം പിടിച്ചെടുക്കാനും, സ്വകാര്യ കുത്തക കമ്പനികൾക്ക് കുറഞ്ഞ ചിലവിൽ യഥേഷ്ടം ഖനനം നടത്താൻ ചട്ടങ്ങൾ ലഘൂകരിച്ചു നൽകാനുമാണ് ഈ നീക്കം. പൊതുമേഖലയെ പാടെ അവഗണിച്ച് രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ ചുളുവിലക്ക് സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന നയമാണിത്. നാഷണൽ മിനറൽ എക്സ്പ്ലോറേഷൻ ട്രസ്റ്റ് പോലുള്ള സംവിധാനങ്ങളെ ഇതിനായി മറയാക്കും.

ഝാർഖണ്ഡ്, ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. ഈ സംസ്ഥാനങ്ങളുടെ റവന്യൂ ഇതര വരുമാനത്തിന്റെ മുഖ്യ സ്രോതസ്സ് മിനറൽ വിഭവങ്ങളാണ്. ഉദാഹരണത്തിന്, ഝാർഖണ്ഡിന്റെയും ഒഡീഷയുടെയും റവന്യൂ ഇതര വരുമാനത്തിൽ 75 മുതൽ 80 ശതമാനം വരെ ലഭിക്കുന്നത് ഖനന മേഖലയിൽ നിന്നാണ്. വിഭവങ്ങൾ തുരന്നെടുത്ത് വൻകിട കോർപ്പറേറ്റുകൾ വൻലാഭം കൊയ്യുമ്പോൾ, പരിസ്ഥിതി നാശവും കനത്ത സാമ്പത്തിക നഷ്ടവും ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾ തനിച്ചു സഹിക്കേണ്ടി വരും. ആദിവാസി ഭൂമി കയ്യേറ്റത്തിനും ചൂഷണത്തിനുമെതിരെ ശബ്ദമുയർത്തുന്ന വിവിധ സംസ്ഥാനങ്ങളിലെ പരിസ്ഥിതി-വനാവകാശ പ്രവർത്തകരെ ഈയടുത്ത നാളുകളിലായി അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചിരിക്കുന്നത് പോലും ഈ നിയമം എതിർപ്പുകൾ കൂടാതെ നടപ്പാക്കാമെന്ന ലക്ഷ്യത്തോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എന്നാൽ, ഭരണഘടന വിഭാവനം ചെയ്ത ഫെഡറൽ അധികാരങ്ങളെ കേവലമൊരു നിയമഭേദഗതിയിലൂടെ മറികടക്കാനും പ്രകൃതിസമ്പത്ത് സ്വകാര്യ മൂലധനത്തിന് മുന്നിൽ അടിയറവ് വെക്കാനുമുള്ള കേന്ദ്രത്തിന്റെ നീക്കം വലിയ നിയമയുദ്ധത്തിലേക്കാണ് വഴിതുറക്കുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. ധാതുസമ്പന്നമായ ഝാർഖണ്ഡിന്റെ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ധനകാര്യം തുടങ്ങിയ മേഖലകളിൽ കേന്ദ്രം നടത്തുന്ന അധികാര കടന്നുകയറ്റങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ഖനന ഭേദഗതി മറ്റൊരു പ്രധാന പോർമുഖമായി മാറുമെന്നുറപ്പാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Modi GovtMineIndia
News Summary - Modi government's cheating in the mining sector
Next Story