അദ്വാനി മുതല്‍ ആരംഭിച്ച മറവിരോഗം
text_fieldsമറവി പലപ്പോഴും അനുഗ്രഹമാവാറുണ്ട്. പ്രത്യേകിച്ചും ഭാരതീയ ജനതാ പാര്‍ട്ടിക്ക്. 2005ല്‍ ഒന്നാം യു.പി.എ സര്‍ക്കാറിെൻറ കാലത്ത് ഝാര്‍ഖണ്ഡിലെ ഗവര്‍ണറായിരുന്ന സയ്യിദ് സിബ്തെ റാസി മന്ത്രിസഭ രൂപവത്കരിക്കാന്‍ ഷിബു സോറനെ ക്ഷണിക്കുന്നു. കടലാസില്‍ കാണിച്ച മുന്നണി ഭൂരിപക്ഷം മാത്രമേ സോറന് ഉണ്ടായിരുന്നുള്ളൂ. അങ്ങേയറ്റത്തെ ധാർമികരോഷവുമായി ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി പാര്‍ലമെൻറില്‍ വാര്‍ത്തസമ്മേളനം വിളിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ വിട്ട് മുന്നണിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചതിലൂടെ ഗവര്‍ണര്‍ ‘ജനതന്ത്ര’ത്തിെൻറ ‘ഉല്ലംഘനം’ നടത്തിയതില്‍ അദ്ദേഹത്തിെൻറ രോഷം 56ാം നമ്പര്‍ ഹാളില്‍ അണപൊട്ടിയൊഴുകി. അദ്വാനി പറയുന്നത് കേട്ടാല്‍ ഇതുപോലൊരു മര്യാദകേട് ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ അതിനു മുമ്പൊരിക്കലും ഉണ്ടായിട്ടേ ഇല്ലെന്നാണ് ആര്‍ക്കും തോന്നുക. ചോദ്യങ്ങള്‍ക്കുള്ള അവസരമെത്തിയപ്പോള്‍ ‘ദ ഹിന്ദു’ പത്രത്തിെൻറ ബ്യൂറോ ചീഫ് ആയിരുന്ന നീന വ്യാസ് എഴുന്നേറ്റു. 2000 മാര്‍ച്ചില്‍ അന്നത്തെ ബിഹാര്‍ ഗവര്‍ണര്‍ വിനോദ് ചന്ദ്ര പാേണ്ഡ സമതാ പാര്‍ട്ടി നേതാവായിരുന്ന നിതീഷ് കുമാറിനെ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ ഇടയാക്കിയ സാഹചര്യം ഓർമയുണ്ടോ എന്നായിരുന്നു ചോദ്യം. കേള്‍ക്കാത്തതുപോലെ ഭാവിച്ചെങ്കിലും നീന വീണ്ടും ആവര്‍ത്തിച്ചതോടെ വാര്‍ത്തസമ്മേളനം പാതിവഴിയില്‍ അവസാനിപ്പിച്ച് ഇളിഭ്യനായി എഴുന്നേറ്റു പോവേണ്ടിവന്നു അദ്വാനിക്ക്. അദ്ദേഹത്തിെൻറ രാഷ്ട്രീയ ദുസ്സാമര്ഥ്യത്തിന് ഉത്തരം മുട്ടിയ ചോദ്യമായിരുന്നു അത്.
ഒന്നാം യു.പി.എ സര്‍ക്കാറിെൻറ ഏറ്റവും വലിയ രാഷ്ട്രീയ അബദ്ധങ്ങളില്‍ ഒന്നായിരുന്നു അന്ന് സിബ്തെ റാസിയെ ഉപയോഗിച്ച് ചെയ്യാന്‍ നോക്കിയത്. ഒടുവില്‍ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന് ഇക്കാര്യത്തില്‍ സഖ്യകക്ഷികളോട് മാപ്പു പറയുകയും തെൻറ അതൃപ്തി ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിനെ അറിയിക്കുകയും ചെയ്യേണ്ടി വന്നു. അത്രക്കും അപക്വമായാണ് പാട്ടീല്‍ വിഷയം െെകകാര്യം ചെയ്തത്. തന്നോടൊപ്പമുണ്ടെന്ന് ഷിബു സോറന് അവകാശപ്പെട്ട അഞ്ച് സ്വതന്ത്രരെ ബി.ജെ.പി ചാക്കിട്ടു പിടിക്കുകയും കേന്ദ്രസര്‍ക്കാറിെൻറ കണ്ണുവെട്ടിച്ച് അവരെ റോഡ് മാര്‍ഗം ഡല്‍ഹിയിലെത്തിച്ച് രാഷ്ട്രപതി ഭവനില്‍ ഹാജരാക്കുകയുമുണ്ടായി. ഝാര്‍ഖണ്ഡില്‍ ഇതിനായി ബി.ജെ.പി കോടികള്‍ ഒഴുക്കിയെന്നാണ് ആരോപണമുയര്‍ന്നത്. ജിന്ന വിവാദത്തില്‍ പെട്ട് കസേര തെറിക്കുന്നതിന് തൊട്ടുമുേമ്പ അദ്വാനി ബി.ജെ.പിയുടെ അധ്യക്ഷനായിരുന്ന കാലത്താണിത്. രാജ്നാഥ് സിങ് നേരിട്ട് റാഞ്ചിയിലെത്തിയാണ് ഈ ആള്േവട്ടക്ക് നേതൃത്വം നല്‍കിയത്. ഇവരോടൊന്നും മുട്ടിനില്‍ക്കാനുള്ള ഒരു ശേഷിയും കോൺഗ്രസിനു വേണ്ടി വിഷയം കൈകാര്യംചെയ്ത ഹരികേഷ് ബഹാദൂറിനുണ്ടായിരുന്നില്ല. ഭൂരിപക്ഷത്തേക്കാള്‍ നാല് സീറ്റ് കുറവുണ്ടായിരുന്ന ബി.ജെ.പി അന്ന് ചാക്കിട്ടുപിടിച്ച അവരുടെത്തന്നെ വിമതന് മധു കോഡയാണ് പില്ക്കാലത്ത് അര്ജുന് മുണ്ടെ നയിച്ച എന്‍.ഡി.എ കപ്പല്‍ മുക്കി ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ സ്വതന്ത്ര മുഖ്യമന്ത്രിയായതും ഏറ്റവും കെട്ട അഴിമതിയുടെ പേരില്‍ പിന്നീട് രാജിവെച്ചൊഴിഞ്ഞതും. ഈ വിഷയത്തില്‍ മാധ്യമങ്ങളുടെ മുമ്പാകെ രാഷ്ട്രീയ ധാർമികത പറയാനെത്തിയപ്പോഴായിരുന്നു നിതീഷ് കുമാറിനെക്കുറിച്ച ചോദ്യം അദ്വാനി നേരിടേണ്ടി വന്നത്.
തെരഞ്ഞെടുപ്പ് ജയിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കുന്നതിനു പകരം മുന്നണിയെ ക്ഷണിക്കുക എന്ന കീഴ്വഴക്കം ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ ഏറ്റവും മോശപ്പെട്ട രീതിയില്‍ ആദ്യം ഉപയോഗിച്ചത് തെൻറ കാലത്താണെന്ന് അദ്വാനി സൗകര്യപൂർവം മറന്നു. 2000 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലാലു പ്രസാദ് യാദവിെൻറ ആര്.ജെ.ഡി 121 സീറ്റില്‍ ജയിച്ചു കയറി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പി 67ഉം സമതാ പാര്‍ട്ടി 34ഉം ശരദ് യാദവിെൻറ ജെ.ഡി.യു 21ഉം സീറ്റിലായിരുന്നു ജയിച്ചത്. ജെ.എം.എം അടക്കം 24 ഇതര കക്ഷികളുടെ പിന്തുണയും എന്‍.ഡി.എ ചാക്കിട്ടു പിടിച്ചു. ഇന്ന് കര്‍ണാടകയില്‍ കോൺഗ്രസ് ചെയ്യാൻ നോക്കുന്ന അതേ കാര്യമാണ് അന്ന് ബി.ജെ.പി ബിഹാറില്‍ ചെയ്തത്. തങ്ങളേക്കാള്‍ 33 സീറ്റ് കുറവുള്ള സമത പാര്‍ട്ടിക്ക് മുഖ്യമന്ത്രി പദവി വാഗ്ദാനം നല്കി ലാലുവിനെയും കൂട്ടരെയും ബി.ജെ.പി ഒതുക്കാന്‍ നോക്കി. കളികളായ കളികള്ക്കെല്ലാം ശേഷവും ഭൂരിപക്ഷം തികക്കാനാവശ്യമായ 162 സീറ്റിന് കണക്കിലും സഭയിലും 16 വോട്ടുകളുടെ കുറവുണ്ടായിരുന്ന നിതീഷ് കുമാറിനെ ക്ഷണിക്കാന്‍ സ്വന്തം ഗവര്‍ണര്‍ക്കു മേല്‍ വാജ്പേയി സര്‍ക്കാറിെൻറ ആഭ്യന്തര മന്ത്രിയായിരുന്ന അദ്വാനിയല്ലെങ്കില് പിന്നെ ആരായിരുന്നു സമ്മര്‍ദം ചെലുത്തിയത്? കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ തുടങ്ങിയ കക്ഷികളുടെ പിന്തുണയുള്ള റാബ്റി ദേവി ഭൂരിപക്ഷം വ്യക്തമാക്കുന്ന കത്ത് നല്‍കിയിട്ടും പാണ്ഡേ പരിഗണിച്ചില്ല. പക്ഷേ, ആ 16 പേരെ വിലക്കെടുക്കാനാവില്ലെന്ന് ബോധ്യപ്പെട്ട നിതീഷ് കുമാറും കൂട്ടാളികളും ഒടുവില്‍ ഗവര്‍ണര്‍ നല്കിയ അവധിയെത്തും മുേമ്പ നാണംകെട്ട് രാജിവെച്ചൊഴിയുകയായിരുന്നു. എന്നിട്ടും അദ്വാനി സിബ്തെ റാസിയെ കുറ്റം പറഞ്ഞു എന്നതായിരുന്നു തമാശ.
വിനോദ് പാണ്ഡെയും സിബ്തെ റാസിയും വജുഭായി വാലയുമൊക്കെ ജനാധിപത്യത്തെ അവരവരുടെ യജമാനന്മാരുടെ സൗകര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കാന്‍ വിധിക്കപ്പെട്ടവരും അദ്വാനിയും റാം മാധവും സിദ്ധരാമയ്യയുമൊക്കെ തിരിച്ചടി നേരിടുമ്പോള്‍ മാത്രം ജനാധിപത്യബോധം ഓർമയിലെത്തുന്ന രാഷ്്ട്രീയക്കാരുമാണ്. 22 വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസ് അതിെൻറ കർമഫലം അനുഭവിക്കുകയാണെന്നാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് ഫേസ്ബുക്ക് സന്ദേശത്തില്‍ പറയുന്നത്. 1996ല്‍ ഗുജറാത്തിലെ ഗവണ്‍മെൻറ് വീഴാനുണ്ടായ കാരണം അന്ന് ബി.ജെ.പിക്കാരനായിരുന്ന ശങ്കർ സിങ് വഗേല പാര്‍ട്ടിയിലുണ്ടാക്കിയ പിളര്‍പ്പില്‍ കോൺഗ്രസ് കക്ഷി ചേര്ന്നതുകൊണ്ടാെണന്നും അന്നത്തെ കോണ്‍ഗ്രസുകാരനായ ഗവര്‍ണര്‍ കൃഷ്ണപാല്‍ സിങ് സംസ്ഥാന മുഖ്യമന്ത്രി സുരേഷ് മേത്തയെ താഴെയിറക്കാന്‍ ഒത്തുകളിച്ചുവെന്നുമാണ് മാധവ് ഇന്നലെ കുറിച്ച വരികള്‍. റാം മാധവ് ചില കാര്യങ്ങള്‍ ബോധപൂർവം മറച്ചുപിടിക്കുന്നുണ്ട്. ബി.ജെ.പിക്കകത്തെ ഉള്പ്പോരിെൻറ ഭാഗമായി ദിലീപ് പരീഖ് ഉൾെപ്പടെ ബി.ജെ.പിയുടെ 44 എം.എല്‍.എമാര്‍ അന്ന് വഗേലയോടൊപ്പം പോയിരുന്നു. ഇതുപക്ഷേ, നിതീഷിെൻറ കാര്യത്തില്‍ അദ്വാനി കാണിച്ച, ഇപ്പോള്‍ വജുഭായി വാല കാണിച്ചുകൊണ്ടിരിക്കുന്ന ‘ഭരണഘടന തത്ത്വങ്ങളുടെ പരിപാലനം’ പോലെയുള്ള കേസായിരുന്നില്ല. എന്നല്ല, കോൺഗ്രസ് അനുഭവിക്കാന്‍ പോകുന്ന കർമഫലം ഈ സംഭവത്തില്‍നിന്നാണ് ഉദാഹരിക്കേണ്ടതെങ്കില് ഇപ്പോള്‍ ജയിച്ച എം.എല്‍.എമാരില്‍ ചിലരെ ബി.ജെ.പി അടര്‍ത്തിയെടുക്കുമെന്നും അതിെൻറ ധാർമികത ആരും ചര്ച്ചക്കെടുക്കേണ്ടതില്ലെന്നുമാണ് റാം മാധവിെൻറ വരികള്‍ അര്‍ഥമാക്കുന്നത്. ധാർമികതയുടെ പേരിലുള്ള കൃത്യമായ ഭീഷണിയാണത്.
കര്‍ണാടക തെരഞ്ഞെടുപ്പിനു ശേഷം കാണാനില്ലെന്ന് പറയപ്പെടുന്ന ആ അഞ്ച് എം.എല്‍.എമാരുടെ കാര്യത്തില്‍ അവര്‍ക്ക് സ്വന്തം പാര്‍ട്ടികളുമായി എന്താണ് പൊടുന്നനെ ഉണ്ടായ അഭിപ്രായ വ്യത്യാസം? ഇനി അതാണ് ബി.ജെ.പി മുതലെടുക്കുന്നതെങ്കില്‍ കർമഫലത്തേക്കാളുപരി ബി.ജെ.പിയുടെ അടിസ്ഥാന വൈകല്യങ്ങളുമായാണ് ഈ ‘കാണാതാകല്‍’ ചേര്ന്നുനില്ക്കുന്നത്. പഴയ ഝാര്‍ഖണ്ഡ് നാടകത്തിെൻറ മറ്റൊരു രൂപം മാത്രം. പണം കൊടുത്തും മന്ത്രിപദവി നല്‍കിയും ജനാധിപത്യത്തില്‍ ഓടുപൊളിച്ച് കയറി വരാനാവുമെന്ന് കോണ്‍ഗ്രസിനെക്കാള്‍ നന്നായി ഗോവയിലും മേഘാലയയിലും തെളിയിച്ചവരാണ് അമിത് ഷായുടെ കാലത്തെ ബി.ജെ.പി. പക്ഷേ, റാം മാധവ് ഒരു ചുവടുകൂടി പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോവുകയാണ്. അതുകൊണ്ടുതന്നെ നന്ദിയുണ്ട്, കോൺഗ്രസുകാരെ തങ്ങള്‍ ‘പിളര്ത്തു’മെന്ന് (‘പൊക്കു’മെന്ന് വായിക്കുന്നതാവും കൂടുതല്‍ ഉചിതം) വളച്ചു കെട്ടിയാണെങ്കിലും പരസ്യമായി പറയാനുള്ള ഈ ചങ്കൂറ്റത്തിന്. പഠിക്കട്ടെ കോണ്‍ഗ്രസും. കോടികള്‍ കൊടുത്ത് സീറ്റ് തരപ്പെടുത്താെനത്തുന്നവരെ, അവര്‍ ഇപ്പോള്‍ കോൺഗ്രസ് ക്യാമ്പില്‍നിന്നു കാണാതായ നാഗേന്ദ്രയെയും അനന്ത് സിങ്ങിനെയും പോലെ ബെല്ലാരി സഹോദരന്മാരുടെ ബിനാമികളാണെങ്കില് പോലും, പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കുന്ന പതിവിന് ഇങ്ങനെയാണ് തിരിച്ചടി കിട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.