കൂടുതൽ ബലമുള്ള ഫെഡറൽ ഘടനക്കായി
text_fieldsമുൻ കരസേന മേധാവി ബിപിൻ റാവത്ത് 2020 ജനുവരി ഒന്നിന് ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്) ആയി ചുമതലയേറ്റിരിക്കുകയാണ്. കര, വ്യോമ, നാവിക സേനാവിഭാഗങ്ങളെ ഒറ്റ നേതൃത്വത്തിന് കീഴിൽ കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള സംവിധാനമാണ് സി.ഡി.എസ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പുതുതായി രൂപവത്കരിക്കപ്പെട്ട ‘സൈനികകാര്യ വകുപ്പി’െൻറ തലവൻ കൂടിയായിരിക്കും ബിപിൻ റാവത്ത്. അതായത്, ഇന്ത്യയുടെ സേനാവിഭാഗങ്ങൾ ഒരൊറ്റ സൈനിക നേതൃത്വത്തിന് കീഴിൽ ആയിക്കഴിഞ്ഞു.
ഒറ്റനിയമം, ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ സിവിൽ കോഡ്, ഒറ്റ മതം എന്നിങ്ങനെ സംഘ്പരിവാർ താലോലിക്കുന്ന നിരവധി ‘ഒറ്റ സ്വപ്നങ്ങളി’ലൊന്നാണ് ഇതിലൂടെ സാധ്യമായിരിക്കുന്നതെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. അതേസമയം, ഏക സൈനിക നേതൃത്വം എന്നത് ലോകത്ത് നിരവധി ജനാധിപത്യരാജ്യങ്ങളിൽ നിലവിലുള്ളതാണ്. സി.ഡി.എസ് എന്ന തസ്തികയെ കുറിച്ച ചർച്ചകൾക്ക് ഇന്ത്യയിൽ ഏറെക്കാലത്തെ പഴക്കമുണ്ട്. 1999ലെ കാർഗിൽ യുദ്ധത്തിനു ശേഷം രൂപവത്കരിക്കപ്പെട്ട കാർഗിൽ അവലോകനസമിതിയുടെ ശിപാർശകളിൽ ഇങ്ങനെയൊന്ന് ഉണ്ടായിരുന്നു.
പക്ഷേ, 2019 ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സ്വാതന്ത്ര്യദിന പ്രഭാഷണത്തിലാണ് ഇതേക്കുറിച്ചുള്ള ഔദ്യോഗികപ്രഖ്യാപനം ആദ്യമായി വരുന്നത്. സി.ഡി.എസ് എന്ന സംവിധാനത്തെക്കുറിച്ച് വ്യത്യസ്ത നിലപാടുകളുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, സമഗ്രാധിപത്യ പ്രവണത പ്രകടിപ്പിക്കുന്ന ഒരു ഭരണകൂടവും പ്രസ്ഥാനവും ഇത്തരമൊരു നടപടി സ്വീകരിക്കുമ്പോൾ സംശയത്തോടെ നോക്കുന്നവർ ഉണ്ടാവുക സ്വാഭാവികം.
രാജ്യത്തിന്‍റെ അടിസ്ഥാനഘടന തന്നെ അപകടത്തിലാകുന്ന തരത്തിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്നുവെന്ന ആശങ്ക ജനാധിപത്യവാദികൾക്കിടയിൽ നല്ല പോലെയുണ്ട്. അതിൽ പ്രധാനം നമ്മുടെ ഫെഡറൽ ഘടനക്ക് വന്നു കൊണ്ടിരിക്കുന്ന ആഘാതങ്ങളെക്കുറിച്ചാണ്. ജി.എസ്.ടി നടപ്പാക്കുക വഴി യഥാർഥത്തിൽ സംസ്ഥാനങ്ങളുടെ സാമ്പത്തികസ്വാശ്രയത്വം തകരുകയാണ് ചെയ്തതെന്ന് അനുഭവത്തിലൂടെ ഇന്ന് എല്ലാവരും മനസ്സിലാക്കുന്നു. സംസ്ഥാന ധനമന്ത്രിമാർ വെറുമൊരു അക്കൗണ്ട്സ് മാനേജറുടെ നിലവാരത്തിലേക്ക് താണിരിക്കുന്നു. എൻ.ഐ.എ ഭേദഗതി വന്നതോടെ മൈക്ക് പെർമിഷൻ നൽകൽ, ട്രാഫിക് നിയന്ത്രിക്കൽ തുടങ്ങിയ ഉത്തരവാദിത്തങ്ങളിലേക്ക് ചുരുങ്ങുകയാണ് സംസ്ഥാന പൊലീസ്.
ഇങ്ങനെ, ഭരണഘടനാ ഭേദഗതിയൊന്നും വരുത്താതെ തന്നെ രാജ്യത്തിെൻറ ഫെഡറൽ സ്വഭാവം പ്രയോഗത്തിൽ ചോർന്നില്ലാതായി പോകുന്ന അവസ്ഥയാണ്. പ്രത്യക്ഷത്തിൽ അപകടം കാണാൻ കഴിയാത്ത പരോക്ഷമായ ഇത്തരം നടപടികൾ ഇനിയും ധാരാളം പ്രതീക്ഷിക്കാവുന്നതാണ്. കുറേ മുന്നോട്ടുപോവുമ്പോൾ മാത്രമാണ് സംസ്ഥാനങ്ങൾക്കുപോലും അതിെൻറ അപകടം മനസ്സിലാവുക. അതായത്, ഫെഡറലിസത്തെക്കുറിച്ച് ഗൗരവത്തിൽ ആലോചിക്കേണ്ട സന്ദർഭത്തിലൂടെയാണ് നാം കടന്നുപോവുന്നത്.
ഫെഡറലിസത്തെക്കുറിച്ച ഈ ആലോചനകൾ നടക്കുന്ന വേളയിലാണ് കേന്ദ്രം പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കേരള നിയമസഭയുടെ പ്രമേയം ശ്രദ്ധേയമാകുന്നത്. പ്രമേയം പാസാക്കിയതിെൻറ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി നേതാവ് ജി.വി.എൽ. നരസിംഹറാവു രാജ്യസഭ ചെയർമാന് അവകാശ ലംഘന നോട്ടീസ് നൽകിയിരിക്കുന്നു. പാർലമെൻറിെൻറ ഇരുസഭകളും പാസാക്കി, രാഷ്ട്രപതി ഒപ്പുചാർത്തിയ നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് പാർലമെൻറിെൻറ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്നാണ് പരാതിക്കാരെൻറ വാദം.
ഈ പരാതിയും തുടർനടപടികളും സങ്കീർണമായ നിരവധി നിയമവ്യവഹാരങ്ങൾക്ക് കാരണമായേക്കും. അതേപോലെത്തന്നെയാണ്, പൗരത്വ നിയമത്തിെൻറയും എൻ.ആർ.സിയുടെയും പശ്ചാത്തലത്തിൽ എൻ.പി.ആർ നടപ്പിലാക്കിെല്ലന്ന കേരള, പശ്ചിമബംഗാൾ സർക്കാറുകളുടെ തീരുമാനവും. ഒരു കേന്ദ്രപരിപാടി സംസ്ഥാനത്ത് നടപ്പാക്കില്ല എന്നു പറയുന്നതിെൻറ സാധുതയാണ് ബി.ജെ.പി കേന്ദ്രങ്ങൾ ചോദ്യം ചെയ്യുന്നത്. ഇതെല്ലാം നിയമപരവും സാങ്കേതികവുമായ സങ്കീർണതകൾ കൊണ്ടുവരും എന്നത് വാസ്തവമാണ്.
സംസ്ഥാനങ്ങൾ അവയുടെ വ്യതിരിക്തസ്വത്വം പ്രകാശനം ചെയ്യാൻ നടത്തിയ ശ്രമങ്ങളായി എൻ.പി.ആർ വിരുദ്ധ നീക്കത്തെയും നിയമസഭ പ്രമേയത്തെയും കാണാവുന്നതാണ്. പുതിയ രാഷ്ട്രീയകാലാവസ്ഥയിൽ ഏറ്റവും പ്രസക്തവും പ്രഹരശേഷിയുള്ളതുമായ രാഷ്ട്രീയമാണത്. പൗരത്വനിയമ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഈ രാഷ്ട്രീയംകൂടി കൂടുതൽ വികസിതമായ നിലയിൽ ഉയർത്തിപ്പിടിക്കാൻ പ്രതിപക്ഷകക്ഷികൾക്ക് സാധിക്കേണ്ടതുണ്ട്. കേരളവും പശ്ചിമബംഗാളും സ്വീകരിച്ച മാതൃക കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളും സ്വീകരിക്കേണ്ടതാണ്.
കാരണം, സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും വലിയ ബഹുജനപ്രക്ഷോഭത്തിനാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. മാറ്റിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യത്തിെൻറ അടിസ്ഥാനഘടനയെ ശരിയായ നിലയിൽതന്നെ നിലനിർത്താനായുള്ള പ്രക്ഷോഭംകൂടിയാണത്. അത്തരമൊരു പ്രക്ഷോഭം ലളിതമായി വിജയിപ്പിക്കാൻ സാധ്യമല്ല. വലിയ പ്രഹരശേഷിയുള്ള രാഷ്ട്രീയ ഇടപെടലുകൾ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.