അജണ്ട നടപ്പാക്കാൻ നിയമനിർമാണത്തിരക്കിൽ ബി.ജെ.പി
text_fieldsസ്വന്തം ഇച്ഛയനുസരിച്ച് ഏതു മതവും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നൽകുന്ന ഭരണഘടന അംഗീകരിച്ച രാജ്യത്താണ് ഈ വിചിത്ര വ്യവസ്ഥകൾ ഒന്നൊന്നായി ബി.ജെ.പി സംസ്ഥാനങ്ങൾ പാസാക്കുന്നത്
ഭാരതീയ ജനതാ പാർട്ടി ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനായി രാജ്യത്തെ വ്യവസ്ഥകളും നിയമ ചട്ടക്കൂടുകളും ആവുന്നേടത്തോളം ഉടച്ചുവാർക്കുന്ന തിരക്കിലാണ്. ഇതിൽ പലതും നടക്കുന്നത് പാർലമെന്റിലാണെങ്കിൽ അവിടെ എളുപ്പമല്ലാത്തവ സംസ്ഥാന നിയമസഭകളിലൂടെ കടത്തിക്കൊണ്ടുവരുകയാണ്. ന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങൾ ഇല്ലാതാക്കി അവരുടെ സ്വത്വം നിലനിർത്തുന്ന സംവിധാനങ്ങൾ തകർക്കുന്നതിന് ഏകീകൃത സിവിൽകോഡ് രാജ്യമൊട്ടാകെ നടപ്പാക്കുകയാണ് ഒരു പദ്ധതി. രാജ്യം അത് നടപ്പാക്കുന്നതിനു മുമ്പേ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒന്നൊന്നായി ഏക സിവിൽകോഡ് പാസാക്കിക്കൊണ്ടിരിക്കുകയാണ്. ഗോവയിൽ സ്വാതന്ത്ര്യപൂർവഘട്ടത്തിൽ നിലവിലുണ്ടായിരുന്ന സിവിൽ കോഡിന് പുറമെ ഉത്തരാഖണ്ഡിൽ 2025 ജനുവരിയിൽ നിയമം നടപ്പാക്കി. കഴിഞ്ഞ മാസം ഗുജറാത്ത് നിയമസഭയും ഏകീകൃത വ്യക്തിനിയമം പാസാക്കി ചട്ടങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയാണ്. അസം, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ ഇതിനായി സമിതി രൂപവത്കരിച്ച് നടപടികൾക്കൊരുങ്ങുന്നു. സംസ്ഥാനങ്ങളെല്ലാം വെവ്വേറെ നിയമങ്ങൾ പാസാക്കിയാൽ അതെങ്ങനെ ഏകീകൃത വ്യക്തിനിയമമാവും എന്ന ചോദ്യം ഉയരുമെങ്കിലും സംഘ്പരിവാറിന്റെ മുഖ്യലക്ഷ്യം മുസ്ലിം, ക്രൈസ്തവ സമുദായങ്ങൾക്ക് അവരുടെ മതാധ്യാപനങ്ങൾക്കും സംസ്കാരത്തിനുമനുസൃതമായ വ്യക്തിനിയമസംഹിത അനുവദിക്കരുത് എന്നതാണ്.
ന്യൂനപക്ഷ മത-വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങളുടെയും മറ്റു ജീവകാരുണ്യ-മനുഷ്യാവകാശ സന്നദ്ധസംഘടനകളുടെയും പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണ് മറ്റൊരു അജണ്ട. വിദേശസംഭാവനകൾക്ക് പരമാവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണിപ്പോൾ വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ) ഭേദഗതികൾ വരുത്തുന്ന ബിൽ പാർലമെന്റിൽ പാസാക്കാനുള്ള നീക്കങ്ങൾ. മാർച്ച് 25ന് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും ഇന്നലെ, ബുധനാഴ്ച ചർച്ചക്കെടുക്കാനുള്ള ശ്രമങ്ങൾ പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം മാറ്റിവെച്ചിരിക്കുന്നു. ഇത് ചിലപ്പോൾ കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്രൈസ്തവവോട്ടുകളിൽ കണ്ണുവെച്ചുമാവാം. ബില്ലിനെതിരെ വിവിധ ക്രൈസ്തവ സഭകൾ ഉയർത്തിയ പ്രതിഷേധങ്ങൾക്ക് ചെവികൊടുത്തു എന്നു വരുത്തിത്തീർക്കാനുള്ള ഉദ്യമം. ബില്ലിലെ വകുപ്പുകൾ ലംഘിക്കുകയോ, രജിസ്ട്രേഷൻ, പുതുക്കൽ, കണക്കുകൾ അവതരിപ്പിക്കൽ ഇവയിൽ താമസംവരുകയോ അവ ബന്ധപ്പെട്ട അധികാരിക്ക് സ്വീകാര്യമാവാതിരിക്കുകയോ ചെയ്താൽ പ്രസ്തുത സ്ഥാപനത്തിന്റെ/സംഘടനയുടെ ആസ്തികൾ സർക്കാറിലേക്കോ, അധികാരി തീരുമാനിക്കുന്ന മറ്റു കേന്ദ്രങ്ങൾക്കോ കൈമാറും എന്നതാണ് ബില്ലിലെ ഗുരുതരമായ ഒരു വ്യവസ്ഥ. ഏതു സംഘടനയുടെയും മുകളിൽ തൂങ്ങിനിൽക്കുന്ന ഡമോക്ലീസിന്റെ വാളാവും ഇത്. ഒരു സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുതുക്കൽ തള്ളിയാൽ ഫലത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിലക്കും. ആസ്തികൾ നഷ്ടപ്പെടും. എന്തെങ്കിലും നിയമലംഘനങ്ങളുടെ പേരിലുള്ള നടപടിയും അതേപോലെ ഏകപക്ഷീയമായിരിക്കും. എക്സിക്യൂട്ടിവ് നിയമിക്കുന്ന ഇത്തരം അധികാരകേന്ദ്രങ്ങൾ ഒരിക്കലും രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതമനുസരിച്ചല്ലാതെ പ്രവർത്തിക്കില്ല. അങ്ങനെ വരുമ്പോൾ ഏതു കുറ്റാരോപണവും സംഭാവന സ്വീകർത്താവിനു മേൽ ആരോപിച്ചാൽ അമിതാധികാരപ്രയോഗത്തിലൂടെ ശിക്ഷാനടപടികൾ സ്വീകരിക്കാവുന്നതാണ്. ബി.ജെ.പിയുടെ പതിവുപോലെ ഈ വിവാദബില്ലും ചർച്ചക്ക് മതിയായ സമയം അനുവദിക്കാതെ പാസാക്കാനുള്ള ശ്രമമാണ് ഭരണകക്ഷി നടത്തിയത്. ബില്ലിൽ ഉടനീളം 2010ലെ വിദേശനാണ്യ നിയന്ത്രണ ബില്ലിലെ വകുപ്പുകളിലേക്ക് സൂചനകളും അവയിൽ വരുത്തിയ ഭേദഗതികളുമാണ്. ഇവ രണ്ടും മുന്നിൽവെച്ച് വായിക്കാൻതന്നെ ഏതാനും ദിവസങ്ങൾ വേണ്ടിവരും. അതാണ് മണിക്കൂറുകൾക്കകം നാമമാത്ര ചർച്ചകൾക്ക് ശേഷം പാസാക്കാൻ കേന്ദ്ര സർക്കാർ ധൃഷ്ടരായത്.
ബി.ജെ.പി അജണ്ട നടപ്പാക്കുന്നതിന്റെ മറ്റൊരു ഉദാഹരണം മത പരിവർത്തന നിരോധനനിയമങ്ങളാണ്. ഇതിനകം 12 സംസ്ഥാനങ്ങളിൽ വ്യത്യസ്ത സമയങ്ങളിലായിരുന്നു ആ നിയമനിർമാണം. ഏറ്റവും അവസാനം നിയമമുണ്ടാക്കിയത് മഹാരാഷ്ട്രയും ഛത്തിസ്ഗഢുമാണ്. ഹിന്ദു മതത്തിൽനിന്ന് ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും നിർബന്ധിച്ച് മതപരിവർത്തനം ചെയ്യിക്കുകയാണെന്ന ഹിന്ദുത്വ വക്താക്കളുടെ നിരന്തര ആരോപണമാണ് ഇത്തരം നിയമനിർമാണത്തിന് പശ്ചാത്തലമൊരുക്കുന്നത്. എന്നാൽ, ഇത് സ്വമേധയാ ഉള്ള അന്യമതാശ്ലേഷങ്ങളെ തടയുന്നില്ല എന്നു കപടവാദവും നിരത്തും ബി.ജെ.പി.
ഈ നിയമങ്ങളുടെയെല്ലാം ഒരു പൊതുസ്വഭാവം ആർക്കും അപരനെതിരെ നിയമലംഘന പരാതി നൽകാനും അതനുസരിച്ച് ഉടൻ നടപടികളെടുക്കാനും കഴിയും എന്നതാണ്. സ്വന്തം ഇച്ഛയനുസരിച്ച് ഏതു മതവും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നൽകുന്ന ഭരണഘടന അംഗീകരിച്ച രാജ്യത്താണ് ഈ വിചിത്ര വ്യവസ്ഥകൾ ഒന്നൊന്നായി ബി.ജെ.പി സംസ്ഥാനങ്ങൾ പാസാക്കുന്നത്. നേരത്തേ പാസാക്കിയ സംസ്ഥാന നിയമങ്ങൾക്കെതിരായ ഹരജികൾ സുപ്രീംകോടതിയിൽ പരിഗണന കാത്ത് കഴിയുന്നുമുണ്ട്. അതിനിടയിൽ നിയമം നിലനിൽക്കുന്ന, നിയമവാഴ്ച അത്ര ശക്തമായി നിലനിൽക്കാത്ത ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനങ്ങൾ നിയമം കൈയിലെടുത്ത് അന്യ മതം സ്വീകരിച്ചവർക്കു നേരെ ആക്രമണം നടത്തുന്ന കാഴ്ച സാധാരണമാണ്. സുപ്രീംകോടതി ഇത്തരം ഹരജികൾ പരമാവധി വേഗത്തിൽ പരിഗണനക്കെടുക്കുകയും ഭരണഘടനയുടെ അന്തസ്സത്ത പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുകയാണ് അടിയന്തരമായി വേണ്ടത്. മത പരിവർത്തന വിഷയത്തിലെന്നപോലെ മറ്റു വിഷയങ്ങളിലും അത്തരം ജാഗ്രതയാണ് പൗരർ നീതിപീഠത്തിൽനിന്നു പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

