തർക്കം തീർക്കാൻ പോയി, പാലോളി സ്ഥാനാർഥിയായി
text_fieldsപാലോളി മുഹമ്മദ്കുട്ടി
ശ്രീകൃഷ്ണപുരം (പാലക്കാട്): 64 വർഷങ്ങൾക്ക് മുൻപ് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ കടുങ്ങപുറത്ത് ഒരു തർക്കം തീർക്കാൻ പോയതാണ് പാലോളി മുഹമ്മദ്കുട്ടി. വൈകീട്ട് അഞ്ചിന് തുടങ്ങിയ ചർച്ച അർധരാത്രിക്കപ്പുറം നീണ്ടപ്പോൾ അവിടെയുണ്ടായിരുന്ന ബെഞ്ചിൽ കിടന്നുറങ്ങി. എഴുന്നേറ്റപ്പോൾ സഖാക്കൾ പറഞ്ഞു, താങ്കളാണ് ഈ വാർഡിയിൽ സ്ഥാനാർഥിയെന്ന്. തന്റെ എതിർപ്പ് വകവെക്കാതെ അന്നത്തെ പാർട്ടി സെക്രട്ടറി പി. ശങ്കർ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. മുസ് ലിം ലീഗ് സ്ഥാനാർഥി മൊയ്തീൻകുട്ടിയോടായിരുന്നു ആദ്യ മത്സരം.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചുവെങ്കിലും മികച്ച പൊതുപ്രവർത്തകനെന്നും മാന്യനായ നിയമസഭ സാമാജികനെന്നും പ്രഗൽഭനായ മന്ത്രിയെന്നും പേരെടുത്ത പാലോളി മുഹമ്മദ്കുട്ടി എന്ന നേതാവിന് ഇന്നും വിശ്രമമില്ല- ഇടതു സ്ഥാനാർഥികൾക്ക് പ്രചാരണം ഉഷാറാക്കാൻ പാലോളി വേണം.
മുൻകാലത്തെ പ്രചാരണങ്ങളിൽ ഇന്നത്തെപ്പോലെ വ്യക്തിഹത്യയുണ്ടായിരുന്നില്ലെന്ന് പാലോളി ഓർക്കുന്നു.
കമ്യൂണിസ്റ്റുകാർ അക്രമകാരികളാണ്, ദൈവവിശ്വാസമില്ലാത്തവരാണ് തുടങ്ങിയ ആരോപണങ്ങൾ അന്നും സജീവമായി പ്രചരിപ്പിച്ചിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാര്യമായ പ്രചരണ ബോർഡുകളോ ചുമരെഴുത്തുകളോ ഉണ്ടായിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിലേക്ക് ആകെയുണ്ടാവുക ഒരു പത്രഷീറ്റിന്റെ വലിപ്പമുള്ള 100 പോസ്റ്ററുകളാണ്. ഒരു പഞ്ചായത്തിൽ പത്തോ പന്ത്രണ്ടോ പോസ്റ്ററുകൾ. മണ്ഡലത്തിലെ പ്രധാന കവലയിൽ ഒരു ചുമരെഴുത്തുമുണ്ടാവും. തെരഞ്ഞെടുപ്പ് സമയത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഭൂരിഭാഗവും ജയിലിലോ അല്ലെങ്കിൽ ഒളിവിലോ ആയിരിക്കും. ഒരു തവണ ഇ.എം.എസും മറ്റൊരു തവണ ജ്യോതിബസുവും പ്രചാരണത്തിന് വന്നിട്ടുണ്ട്. എതിർ സ്ഥാനാർഥിയുടെ പ്രചാരണത്തിന് വി. കെ കൃഷ്ണമേനോൻ മങ്കടയിൽ വന്നപ്പോൾ കേൾവിക്കാരനായി പാലോളിയും പോയി. അന്തർദേശീയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ സ്ഥാനാർഥിക്ക് വോട്ട് ചോദിക്കാൻ കൃഷ്ണമേനോൻ മറന്നു, ഇക്കാര്യം ഒരാൾ ചൂണ്ടിക്കാണിച്ചപ്പോൾ മണ്ഡലത്തിലെ മികച്ച സ്ഥാനാർഥിയെ ജയിപ്പിക്കണമെന്നാണ് മേനോൻ പറഞ്ഞത്. 1965ൽ ഇപ്പോഴത്തെ കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളുടെ പിതാവ് കെ.കെ.എസ് തങ്ങളോട് മത്സരിച്ച് ജയിച്ചെങ്കിലും നിയമസഭ ചേർന്നില്ല. 1967 പെരിന്തൽമണ്ണയിൽ നിന്ന് നിയമസഭയിലെത്തി. വീണ്ടും രണ്ട് തവണ പെരിന്തൽമണ്ണയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മങ്കടയിൽ മത്സരിച്ചപ്പോൾ ഒരു തവണ ജയവും ഒരു തവണ പരാജയവും. പിന്നീട് രണ്ട് തവണ പൊന്നാനിയുടെ ജനപ്രതിനിധിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

