ട്രാഫിക് അപകടങ്ങൾ നിസ്സാരമല്ല
text_fieldsനാം ഏതാണ്ട് പൂർണമായും അവഗണിച്ചിരിക്കുന്ന പൊതുജനാരോഗ്യ പ്രശ്നമുണ്ടെങ്കിൽ അത് റോഡപകടങ്ങളാണ്. നിരവധിപേർ മരിക്കുകയും അതിലേറെപ്പേർ അംഗപരിമിതരായി ജീവിതകാ ലം കഴിയേണ്ടിവരുകയും ചെയ്യുന്നു. യുദ്ധം, ഭീകരാക്രമണം, പ്രകൃതിദുരന്തം എന്നിവകളിൽ മരിക്കുന്നവരെക്കാൾ അധികം പേർ ഇന്ത്യയിലെ റോഡപകടങ്ങളിൽ മരിക്കുന്നുണ്ട്. ആഗോള ഭീകരാക്രമണ സൂചിക പുറത്തുവിട്ട കണക്കനുസരിച്ച് 2000 മുതൽ ഉദ്ദേശം 17 വർഷക്കാലം ഇന്ത്യയിൽ ഭീകരാക്രമണത്തിൽ മരിച്ചവർ 8238 ആണ്. ഇതനുസരിച്ച് ഭീകരാക്രമണം അനുഭവിക്കുന്ന പ്രധാന പത്തു രാജ്യങ്ങളിൽ എട്ടാമതാണ് ഇന്ത്യ. 2016 ൽ 929 സംഭവങ്ങളിലായി 340 പേർ മരിക്കുകയും 636 പേർ പരിക്കേൽക്കുകയും ചെയ്തു. ഇത് നാം വാഹനാപകടങ്ങളുമായി താരതമ്യം ചെയ്തു നോക്കാം. സർക്കാരിെൻറ ഉപരിതല ഗതാഗത വകുപ്പും െറയിൽവേ വകുപ്പും ചേർന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2016 ൽ മാത്രം 480652 അപകടങ്ങളിലായി 150785 മരണങ്ങളുണ്ടായി;ദിവസേന 1317 അപകടങ്ങൾ, 413 മരണങ്ങൾ. മണിക്കൂറിൽ 17 പേർ വാഹനാപകടത്തിൽ മരിക്കുന്നുവന്നു സാരം. 2016ൽ കേരളത്തിൽ 39420 റോഡപകടങ്ങൾ ഉണ്ടായി. അതിൽ 4287 പേർ മരിക്കുകയും 44108 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ആധുനിക യുദ്ധങ്ങളിൽപോലും മരണം പതിനായിരത്തിൽ താഴെയായിരിക്കും. കേരളത്തിൻറെ പാതകളിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കുന്നുവെന്നു കരുതണം.
ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ
സത്യത്തിൽ നമ്മുടെ റോഡുകൾ അത്യന്തം നാടകീയ മുഹൂർത്തങ്ങളിലൂടെയാണ് അനുദിനം കടന്നുപോകുന്നത്. നിമിഷങ്ങളിൽ മാറുന്ന ഭൗതികസാഹചര്യങ്ങൾ വാഹനങ്ങളുടെയും റോഡുപയോഗിക്കുന്ന മറ്റുള്ളവരുടെയും പരസ്പരബന്ധം മാറ്റിക്കൊണ്ടേയിരിക്കും. അതിവേഗവാഹനങ്ങൾ, സാവധാനം ചലിക്കുന്നവ, പാർക്ക് ചെയ്തവ തുടങ്ങി രണ്ടുമുതൽ നിരവധി വീലുകൾ ഉള്ള വാഹനങ്ങളും കാൽനടക്കാരും, പ്രവചിക്കാനാവാത്ത യാത്രാപഥത്തിലൂടെ നീങ്ങുന്ന മൃഗങ്ങളും പരസ്യപ്പലകകളും കമാനങ്ങളും ആൾക്കൂട്ടങ്ങളും കുഴികളും കിടങ്ങുകളും ചേർന്ന അത്ഭുതലോകമാണ് ഡ്രൈവർമാർക്ക് നേരിടാനുള്ളത്. അയാളുടെ കാഴ്ച നിമിഷാർധത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്; അത്രതന്നെ സമയത്തിലാണ് തീരുമാനങ്ങൾ എടുക്കേണ്ടതും മാറ്റേണ്ടതും. ഇതിനിടെ ഡ്രൈവർ തനിക്കുചുറ്റും പൊയ്ക്കൊണ്ടിരുന്ന മറ്റു വാഹനങ്ങളെ യാത്രചെയ്യുന്ന മെഷീനുകളായി മാത്രമാണ് കാണുന്നത്; അതിനുള്ളിലെ മനുഷ്യനെ കാണുന്നത് തങ്ങളുടെ യാത്രാക്രോധം ശമിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ്. വാഹനമോടിക്കുന്ന എല്ലാ സാരഥികളിലും വ്യത്യസ്തമായ അളവിൽ അഡ്രിനാലിൻ റഷ് ഉണ്ടായിരിക്കുമെന്നർഥം. വ്യക്തിഗത സ്വഭാവഗുണങ്ങളും അഡ്രിനാലിൻ റഷും പരസ്പരം സ്വാധീനിക്കുന്നതും ആകുന്നു.
ഇത്തരം നിരവധി ഘടകങ്ങൾ പഠിച്ച ലോകാരോഗ്യ സംഘടന റോഡപകട സാധ്യതകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രദ്ധേയമാണ് അവരുടെ കണ്ടെത്തലുകൾ. നാം അപ്രധാനമെന്നു കരുതുന്ന നിരവധി കാര്യങ്ങൾ രേഖയിൽ ചർച്ചക്കിടം പിടിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഡ്രൈവറുടെ ആലസ്യം അപകടസാധ്യത വർധിപ്പിക്കുന്നു. എന്നാലിത് പലരീതിയിലാണ് റോഡിൽ അനുഭവപ്പെടുന്നത്. പ്രധാനമായും, ഉറക്കക്കുറവ്, ദീർഘദൂര ഡ്രൈവിങ്, ജൈവഘടികാര താളഭ്രംശം എന്നിവയാലാണ് ഇവ സംഭവിക്കുന്നത്. പലപ്പോഴും 30 വയസ്സിൽ താഴെയുള്ള ഡ്രൈവർമാരിൽ പരിക്ഷീണതയുടെ ലക്ഷണങ്ങൾ കൂടുതലായി കാണുന്നു. ശ്രദ്ധക്കുറവ് പ്രദാനം ചെയ്യുന്ന മറ്റു ബാധ്യതകളും ചർച്ചചെയ്യുന്നുണ്ട്.
സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ വിവിധ സർക്കാർ ഏജൻസികൾ സകർമകമായ നിലപാടുകൾ കൈക്കൊള്ളാനുതകുന്ന നിലപാടുകൾ സൃഷ്ടിക്കേണ്ടതുണ്ട്. അതിലൊന്ന് റോഡപകടത്തിെൻറ വിശദാംശങ്ങളിൽ വേണ്ടുന്ന വിദഗ്ധാന്വേഷണമാണ്. ലോകാരോഗ്യസംഘടനയുടെ രേഖയിൽ പരാമർശിച്ചിട്ടുള്ളത് ഹാഡോൺ മേട്രിക്സ്) സമ്പ്രദായത്തിൽ നടത്തുന്ന അന്വേഷണമാണ്. ഇത് അതിനവീനമാണെന്നു പറഞ്ഞുകൂടാ, 1970 ൽ വില്യം ഹാഡോൺ കണ്ടെത്തിയ രീതിശാസ്ത്രമാണിത്. ഇന്നും അപകടപഠനങ്ങളിൽ സമഗ്രമായ ഇടപെടലുകൾക്ക് ഹാഡോൺ മേട്രിക്സ് മുൻനിരയിലുണ്ട്. പ്രധാനമായും അപകടസാഹചര്യങ്ങളെ മൂന്നുഘട്ടമായി മേട്രിക്സ് വിഭജിക്കുന്നു: ആഘാതപൂർവം, ആഘാതം, ആഘാതശേഷം, എന്നിങ്ങനെ. ഇതോരോന്നും മൂന്നവസ്ഥകളിലായി പഠിക്കാൻ ശ്രമിക്കുന്നു; മനുഷ്യ ഘടകങ്ങൾ, വാഹന ഘടകങ്ങൾ, പരിസ്ഥിതി ഘടകങ്ങൾ എന്നിങ്ങനെ. അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഈ ഒമ്പത് വിഭാഗങ്ങളിലായി പരിഗണിക്കാനാകുന്നു.
യാത്രാസുരക്ഷയുടെ പങ്ക്
ഇത്തരം അന്വേഷണത്തിന് യാത്രാസുരക്ഷയിൽ സുപ്രധാന പങ്കുവഹിക്കാനുണ്ട്. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന റോഡ് അവസ്ഥകളിൽ വിശ്വസനീയമായ ദൃക്സാക്ഷികളോ അനേക കോണുകളിൽനിന്നുള്ള കാമറ ചിത്രങ്ങളോ ലഭ്യമാവില്ല. ചിത്രങ്ങൾ ലഭ്യമായാൽ ആഘാതപഠനങ്ങൾക്ക് കൂടുതൽ ശക്തിയേകും. ആഘാതത്തിലേക്കു നയിച്ച കാര്യങ്ങൾ കണ്ടെത്തിയാൽ ഭാവി അപകടങ്ങളിൽ സക്രിയമായ ഇടപെടലിന് സാധ്യതതെളിയുന്നു.ഇളങ്കോ, രാജാജയകുമാർ മുതൽ പേർ (2018) ഇന്ത്യയിലെ ട്രാഫിക് അപകടങ്ങളിൽ നടന്ന ലഭ്യമായ ഗവേഷണങ്ങളെ അധികരിച്ചു പഠനം പ്രസിദ്ധീകരിച്ചു. നമ്മെ ചിന്തിപ്പിക്കേണ്ട പല അറിവുകളും തരുന്നതാണ് ഇവരുടെ പ്രബന്ധം.
പഠനം നടന്ന കാലയളവിൽ (2013-2016) ഇന്ത്യയിൽ 86% റോഡപകടങ്ങളും നടന്നത് 13 സംസ്ഥാനങ്ങളിലാണ്. അപകടങ്ങളിൽ ഒന്നാം സ്ഥാനം തമിഴ് നാടിനും അഞ്ചാം സ്ഥാനം കേരളത്തിനുമാണ്. കേരളത്തേക്കാൾ ജനസാന്ദ്രതയുള്ള ഉത്തർപ്രദേശ്, ആന്ധ്ര, ബംഗാൾ എന്നിവ പിന്നിലാണ് എന്നും കൂടി അറിയണം. അപകടങ്ങളേറെയും േദശീയപാതയിൽ തന്നെയാണ്; തൊട്ടു പിന്നിൽ സംസ്ഥാന പാതകൾ. കാൽനടക്കാർ അപകടത്തിൽപെട്ടു മരിക്കുന്നതും കുറവല്ല. 2015 ൽ മാത്രം 7088 പേരാണ് ഇപ്രകാരം മരിച്ചത്. ഇതിലും അനേകം ഇരട്ടി പേർ സ്ഥിരവൈകല്യവുമായി കഴിയുന്നു. കാൽനടത്തക്കാരുടെ സുരക്ഷക്കൊപ്പം റോഡുപയോഗം മാറേണ്ടിയിരിക്കുന്നു. റോഡപകടങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ, അന്താരാഷ്ട്ര ഏജൻസികൾ എന്നിവർ പുറപ്പെടുവിച്ച നിയമങ്ങൾ, പെരുമാറ്റച്ചട്ടങ്ങൾ ഒക്കെ നിലവിലുണ്ട്; ഇവയൊന്നും വേണ്ടത്ര ശുഷ്കാന്തിയോട് നടപ്പിലാക്കുന്നില്ല എന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. ഈ ഗവേഷകരുടെ ശ്രദ്ധയാകർഷിച്ച മറ്റൊരു പഠനത്തിൽ കണ്ടെത്തിയത് ഇവയാണ്: മരിച്ചവരിൽ 67% പേർ 15 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്, മരിച്ചവരിലേറെയും പുരുഷന്മാർ തന്നെ. രാത്രികാലങ്ങളിൽ അപകടസാധ്യത കൂടുന്നു. കാർ യാത്രികരിൽ മുൻസീറ്റിൽ ഉള്ളവരാണ് മരിച്ചവരിലേറെയും.
വാഹനപാതകൾ രാജ്യത്തിന് അത്യാവശ്യമാണ്; എന്നാൽ അവ കാൽനടക്കാർക്കും വാഹനം ഉപയോഗിക്കുന്നവർക്കും അപകടം സൃഷ്ടിക്കുന്നവയാകരുത് എന്ന രാഷ്ട്രീയ നിലപാട് സാമൂഹിക മുന്നേറ്റങ്ങളിലൂടെ പ്രാവർത്തികമാക്കേണ്ടതുണ്ട്. റോഡുകൾ രാജ്യത്തിന് സംഭാവന ചെയ്യുന്നത് ജി.ഡി.പിയുടെ 4.5ശതമാനം മൂല്യമാണ്. എല്ലാ വികാസങ്ങളും മെച്ചപ്പെട്ട റോഡുകളെ ആശ്രയിച്ചിരിക്കുന്നു. ഉദ്ദേശം 1200 കോടിയിലധികം രൂപ റോഡപകടങ്ങൾ മൂലം രാജ്യത്തിന് നഷ്ടമാകുന്നു. ഇതിനു പുറമെയാണ് സ്ഥിര വികലാംഗത മൂലം വ്യക്തിയും സമൂഹവും നേരിടുന്ന വ്യയം. നാൽപതിൽ താഴെ പ്രായമുള്ള ആയിരക്കണക്കിന് ചെറുപ്പക്കാർ നാടിനു നഷ്ടമാകുന്നത് സമൂഹത്തിെൻറ ഉൽപാദനക്ഷമതയെ കാര്യമായി ബാധിക്കും. അങ്ങനെ നോക്കുമ്പോൾ ട്രാഫിക് അപകടങ്ങൾ നാടിെൻറ വികസനത്തെ പിറകോട്ടാക്കുന്ന സംഗതിയാണ്. ശക്തമായ ഗവേഷണം വേണം റോഡപകടങ്ങൾ കൂടുതൽ മനസ്സിലാക്കാൻ.
രമേശ് ബോലാപ്രഗാഢ, സുദേഷ് പൊതുവാൾ എന്നിവർ (2016) കേരളത്തിലെ ട്രാഫിക് പ്രശ്നപരിഹാരത്തെ കുറിച്ച് പ്രബന്ധമെഴുതി. ഗവേഷകരെല്ലാം അമേരിക്കയിൽ പ്രവർത്തിക്കുന്നവരാണ്. ന്യൂറൽ നെറ്റ്വർക് ഉപയോഗപ്പെടുത്തി റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിെൻറ മാതൃകകൾ അവർ കണ്ടെത്തി. നമ്മുടെ റോഡുകൾ ഏകദിശാപാതകൾ (one way lanes) ആകാൻ സാധ്യതയില്ലാത്തതിനാൽ വാഹനങ്ങൾ പരസ്പരം കടന്നുപോകുമ്പോൾ വേണ്ട ശ്രദ്ധയിലാണ് അവർ ഊന്നൽ കൊടുത്തിരിക്കുന്നത്. എന്തായാലും ഇത്തരം ഗവേഷണഫലങ്ങൾ ജേണലുകളിൽ ഒതുങ്ങിക്കൂടുകയും നമ്മുടെ ഭരണ, രാഷ്ട്രീയ രംഗത്തെ സ്വാധീനിക്കാതിരിക്കുകയും ചെയ്താൽ എന്താണ് ചെയ്യാൻ കഴിയുക. ഇതോടൊപ്പം നാം ഓർക്കേണ്ടത്, കേരളത്തിലെ സർവകലാശാലകൾ, എൻജിനീയറിങ്,മെഡിക്കൽ കോളജുകൾ എന്നിവ ഈ മേഖലയിൽ വലിയ സംഭവനയൊന്നും നൽകിയിട്ടില്ല എന്നുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.