വ്രതാനുഷ്ഠാനവും മനുഷ്യനും
text_fieldsവിശുദ്ധ റമദാൻ സമാഗതമായി. ലോക മുസ്ലിംസമൂഹം വ്രതവിശുദ്ധിയുടെ നാളുകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇസ്ലാം പടുത്തുയർത്തപ്പെട്ട പഞ്ചസ്തംഭങ്ങളിൽ ഒന്നാണ് റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം. മുഹമ്മദ് നബി പറയുന്നു: ‘‘ഇസ്ലാം അഞ്ചു കാര്യങ്ങളിൽ സ്ഥാപിതമാണ്: ഏകനായ ദൈവമല്ലാതെ മറ്റൊരു ദൈവമേ ഇല്ലെന്നും മുഹമ്മദ് നബി ദൈവദൂതനാണെന്നുമുള്ള സത്യസാക്ഷ്യം, അഞ്ചു നേരത്തെ നമസ്കാരം, വർഷത്തിലൊരിക്കൽ സകാത്, റമദാൻ മാസത്തിലെ ഉപവാസം, ആയുഷ്കാലത്തിൽ ഒരിക്കൽ ഹജ്ജ് എന്നിവയാണ് അവ.’’
എല്ലാ മതസമൂഹങ്ങളും വിവിധ രൂപങ്ങളിലുള്ള വ്രതാനുഷ്ഠാനം ആചരിക്കുന്നുണ്ട്. അതായത്, മനുഷ്യെൻറ ആത്മീയതലം പരിഗണിക്കുന്ന ദർശനങ്ങൾക്ക് ഉപവാസം ഉപേക്ഷിക്കുക സാധ്യമല്ല. മുഹമ്മദ് നബിക്ക് മുമ്പ് ദൈവം നിയോഗിച്ച പ്രവാചകന്മാർ കാഴ്ചവെച്ച ജീവിതരീതികളിലെല്ലാം നോമ്പ് നിർബന്ധ ഘടകമായിരുന്നുവെന്ന് ഖുർആൻ പറയുന്നു: ‘‘വിശ്വസിച്ചവരേ, നിങ്ങൾക്ക് മുമ്പുള്ളവർക്കെന്ന പോലെ, നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു. നിങ്ങൾ സൂക്ഷ്മതയുള്ളവരാകാൻ’’ (ഖുർആൻ 2:183).
പ്രഭാതം മുതൽ പ്രദോഷം വരെ ഭക്ഷണം ഉപേക്ഷിക്കുകയും സ്ത്രീ -പുരുഷ സംസർഗത്തിൽനിന്നു വിട്ടുനിൽക്കുകയുമാണ് വ്രതാനുഷ്ഠാനത്തിെൻറ ബാഹ്യരൂപം. മാനസികവും ശാരീരികവുമായ ഇച്ഛകളെക്കാൾ തന്നെ സൃഷ്ടിച്ച ദൈവത്തിെൻറ താൽപര്യങ്ങൾക്ക് വിധേയപ്പെടാൻ സന്നദ്ധമാകുകയാണ് വ്രതാനുഷ്ഠാനത്തിെൻറ ആന്തരികാർഥം. പ്രപഞ്ചസൃഷ്ടിയും പരിപാലനവും ദൈവത്തിെൻറ അറിവും ഇംഗിതവുമനുസരിച്ചാണ് നടക്കുന്നത്. തനിക്ക് നിർണയാധികാരമില്ലാത്ത മേഖലകളിൽ മനുഷ്യൻ പ്രപഞ്ചത്തിലെ മറ്റു സൃഷ്ടികളോടൊപ്പം ചേർന്ന് ദൈവത്തിന് വിധേയപ്പെടുന്ന പോലെ, സ്വാതന്ത്ര്യമുള്ള മേഖലകളിലും അവന് വഴിപ്പെടണമെന്നാണ് ഇസ്ലാമികവിശ്വാസത്തിെൻറ കാതൽ. ‘‘എനിക്കു വിധേയപ്പെടാനല്ലാതെ ജിന്നുകളെയും മനുഷ്യരെയും നാം സൃഷ്ടിച്ചിട്ടില്ല’’ എന്നാണ് ഖുർആൻ വാക്യം. അതിനാൽ, വിശപ്പും ദാഹവും സഹിക്കൽ മാത്രമല്ല നോമ്പ്. അതിനപ്പുറം കാഴ്ചയും കേൾവിയും സംസാരവും ചിന്തയും വികാരങ്ങളും വിചാരങ്ങളും എല്ലാം ദൈവഹിതത്തിനനുസരിച്ചു ചിട്ടപ്പെടുത്തുക എന്നതാണ് വ്രതാനുഷ്ഠാനം അർഥമാക്കുന്നത്. പൊളിവചനവും അതനുസരിച്ചുള്ള പ്രവർത്തനങ്ങളും ഒഴിവാക്കാതെയുള്ള നോമ്പനുഷ്ഠാനത്തെ വെറും പട്ടിണിയോടാണ് പ്രവാചകൻ ഉപമിച്ചത്. പെരുമാറ്റത്തിലും ഇടപാടുകളിലും കാഴ്ചപ്പാടുകളിലും ഉദാത്തമായ നന്മകളാൽ ഉൗട്ടപ്പെട്ട വ്യക്തിയുടെ സൃഷ്ടി, അതുവഴി ധാർമികബോധമുള്ള കുടുംബത്തിെൻറ, സമൂഹത്തിെൻറ, രാജ്യത്തിെൻറ നിർമാണവുമാണ് വ്രതാനുഷ്ഠാനം ലക്ഷ്യമിടുന്നത്. ആ തലത്തിൽ നോമ്പ് ഏതെങ്കിലും സമുദായത്തിെൻറ ആരാധന മാത്രമല്ല, മനുഷ്യർക്ക് ആകമാനമുള്ള അനുഗ്രഹമാണ്. മഹത്ത്വമുള്ളതും അനുഗൃഹീതവുമായ മാസം നിങ്ങൾക്കു തണൽ വിരിച്ചിരിക്കുന്നു എന്നാണ് പ്രവാചകൻ നോമ്പിനെ വിശേഷിപ്പിച്ചത്.
പ്രവാചകൻ മുഹമ്മദ് നബിക്ക് ഖുർആൻ ലഭ്യമായത് റമദാൻ മാസത്തിലാണ്. ‘മനുഷ്യർക്കാകമാനം മാർഗദർശകമായും സുവ്യക്തമായ സന്മാർഗ പ്രമാണങ്ങളായും സത്യാസത്യങ്ങളെ വേർതിരിച്ചു കാണിക്കുന്ന ഉരകല്ലായും ഖുർആൻ അവതരിച്ച മാസമാകുന്നു റമദാൻ. അതിനാൽ, ഇനിമുതൽ നിങ്ങളിൽ ആ മാസത്തിൻ പിറ കാണുന്നവർ മാസം മുഴുവൻ വ്രതമനുഷ്ഠിക്കേണ്ടത് നിർബന്ധമാകുന്നു. രോഗാതുരതയിലോ യാത്രയിലോ ആയവർ മറ്റു നാളുകളിൽ (പകരം എടുത്ത്) നോമ്പ് എണ്ണം തികക്കട്ടെ...’ (ഖുർആൻ 2:185).
ഖുർആൻ മുഴുവൻ മനുഷ്യർക്കുമുള്ളതാണ്. സൃഷ്ടികളെ അളവറ്റ് സ്നേഹിക്കുന്ന ദൈവം, മനുഷ്യരുടെ ആന്തരികവും ബാഹ്യവും മരണാനന്തരവുമുള്ള സൗഖ്യം ഉറപ്പുവരുത്തുന്നതിന് നൽകിയ സൻമാർഗ ദർശനമാണ് ഖുർആൻ. ദൈവത്തിന് മുന്നിൽ വിവേചനങ്ങളില്ല. എല്ലാ മനുഷ്യരും തുല്യരാണ്. എല്ലാവരുടെയും നന്മയാണ് ദൈവത്തിെൻറ ലക്ഷ്യം. എല്ലാവരോടുമുള്ള ദൈവ ഭാഷണമാണ് ഖുർആൻ. ഏക മാനവികതയാണ് ഖുർആൻ മുന്നോട്ടുവെക്കുന്നത്. വർഗീയതയും സാമുദായിക സ്പർധയും വെറുപ്പും വിദ്വേഷവും അധികാരത്തിനും അധിനിവേശത്തിനും വേണ്ടിയുള്ള യുദ്ധങ്ങളും കൂട്ടക്കുരുതികളും കാലത്തെയും മനസ്സുകളെയും അസ്വസ്ഥപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന ഇക്കാലത്ത് ഏറെ പ്രസക്തമാണ് റമദാൻ മുന്നോട്ടുവെക്കുന്ന സന്ദേശം. വ്രതമനുഷ്ഠിക്കുന്നതോടൊപ്പം ഖുർആെൻറ ഈ സന്ദേശം മാലോകരിലെത്തിക്കേണ്ടതുണ്ട്. എന്തുകൊണ്ട് നോമ്പനുഷ്ഠിക്കുന്നു എന്നും എന്താണ് വിശുദ്ധ ഖുർആൻ എന്നും അയൽപക്കങ്ങളെ ബോധ്യപ്പെടുത്താൻ ഓരോ വിശ്വാസിയും ശ്രമിക്കേണ്ടതുണ്ട്.
കാരുണ്യത്തിെൻറയും സഹാനുഭൂതിയുടെയും മാസമാണ് റമദാൻ. അടിച്ചുവീശുന്ന കാറ്റിനെപ്പോലെ അത്യുദാരനായിരുന്നു റമദാനിൽ മുഹമ്മദ് നബി. മനുഷ്യരുടെ കദനകഥകൾ കേട്ടും കണ്ടുമാണ് നമ്മുടെ ഓരോ ദിനവും ആരംഭിക്കുന്നതും ഒടുങ്ങുന്നതും. അശരണരും ആട്ടിയകറ്റപ്പെട്ടവരും അഭയാർഥികളായി കഴിയുന്നവരും ഭീതിയോടെ ദിനരാത്രങ്ങൾ തള്ളിനീക്കുന്നവരും ചുറ്റുമുണ്ട്. ദുരിതങ്ങൾക്കും പ്രയാസങ്ങൾക്കും മത, ജാതി, കക്ഷി, ദേശാതിർത്തി ഭേദങ്ങളില്ലാത്ത പോലെ അവരോടുള്ള അനുഭാവത്തിനും അതിരുകളുണ്ടാവരുത് എന്നും റമദാൻ ഓർമപ്പെടുത്തുന്നു. അപരെൻറ ദുഃഖങ്ങളെ സ്വന്തം ദുഃഖമായി കാണാനുള്ള ആത്മീയമായ ഉന്നതിയാണ് റമദാൻ പരിശീലിപ്പിക്കുന്നത്. മനുഷ്യസ്നേഹിയായ ആർക്കാണ് ഇതിനെ നിരാകരിക്കാനാവുക.
ദാനധർമങ്ങൾക്ക് ഏറെ പ്രതിഫലമുള്ള മാസമാണ് റമദാൻ. സുഭിക്ഷവും സുരക്ഷിതവുമായ സമൂഹത്തെ സൃഷ്ടിക്കാനാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. വ്യക്തിയുടെ ആത്മവിശ്വാസത്തിന് വലിയ പരിക്കേൽപിക്കുന്ന ഘടകമാണ് വിഭവക്കമ്മി എന്ന് ഇസ്ലാം തിരിച്ചറിയുന്നു. അതിനാൽ, ഉള്ളവനിൽനിന്ന് ഇല്ലാത്തവനിലേക്ക് ധാരാളമായി വിഭവങ്ങളൊഴുകട്ടെ എന്നത് ദൈവത്തിെൻറ കൽപനയാണ്. അത് ഒരു നഷ്ടക്കച്ചവടമല്ല, മരണാനന്തര ജീവിതത്തിൽ ഇരട്ടിയിലധികം ലാഭമുള്ള ഇടപാടായി ദൈവം അതിനെ േപ്രാത്സാഹിപ്പിക്കുന്നു.
മതം, ആത്മീയത എന്നീ പദങ്ങൾ കേൾക്കുമ്പോൾ ആരാധനകളും അനുഷ്ഠാനങ്ങളുമാണ് പൊതുവേ ഓർമ വരാറുള്ളത്. ഇസ്ലാമാകട്ടെ, അവയോടൊപ്പം മനുഷ്യരുമായുള്ള ബന്ധവും ഇതര സൃഷ്ടിജാലങ്ങളോടുള്ള ബന്ധവും സംസ്കരിച്ചെടുക്കാൻ ആവശ്യപ്പെടുന്നുണ്ട്. കേവല ആത്മീയ ജീവിതം നയിക്കാനല്ല ഇസ്ലാം ആവശ്യപ്പെടുന്നത്. അനീതിക്കും അസമാധാനത്തിനും അസമത്വത്തിനും എല്ലാ തരം അക്രമങ്ങൾക്കുമെതിരിൽ നന്മയുടെ പക്ഷത്തുനിന്ന് പൊരുതാൻ റമദാൻ 17ലെ ബദ്റിെൻറ ചരിത്രം ആഹ്വാനം ചെയ്യുന്നുണ്ട്.
ഇഫ്താറുകൾ എന്ന നോമ്പുതുറപ്പിക്കൽ റമദാെൻറ പ്രധാനപ്പെട്ട ഭാഗമാണ്. അനുഷ്ഠാന തലം അതിനുണ്ട് എന്നതോടൊപ്പം നാടിെൻറ സാംസ്കാരിക ജീവിതത്തിെൻറ ഭാഗമായി അത് മാറിയിരിക്കുന്നു. സാമുദായിക പാരസ്പര്യത്തെയും സൗഹാർദത്തെയും ശക്തിപ്പെടുത്താനുള്ള മികച്ച ഉപാധികളാണ് ഇഫ്താറുകൾ. അറിയാനും അടുക്കാനും ഇഫ്താറുകൾ സഹായകമാണ്. ധൂർത്തും ദുർവ്യയവും ഒഴിവാക്കിയുള്ള ഇഫ്താറുകൾ വ്യാപകമായി േപ്രാത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. മനുഷ്യ സമൂഹത്തോടുള്ള റമദാെൻറ സന്ദേശത്തെ ഇങ്ങനെ സംക്ഷേപിക്കാം: ശരീരത്തെയും മനസ്സിനെയും മാലിന്യത്തിൽനിന്ന് മുക്തമാക്കുക, പൈശാചിക േപ്രരണകളിൽനിന്നു മുക്തമാവുക, വൃത്തിയും വെടിപ്പുമുള്ള ജീവിതം നയിക്കുക, അശരണരെയും അഗതികളെയും പ്രയാസപ്പെടുന്നവരെയും തന്നെപ്പോലെ പരിഗണിക്കുക, അധർമത്തിനെതിരിൽ ഇടതടവില്ലാതെ പൊരുതുക, ഇതിലൂടെയെല്ലാം പുണ്യം നേടി ദൈവത്തിെൻറ ഇഷ്ടദാസനാവുക.
(ജമാഅത്തെ ഇസ്ലാമി കേരള അമീറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.