Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightലിംഗായത്ത് വെറുമൊരു...

ലിംഗായത്ത് വെറുമൊരു മതമല്ല

text_fields
bookmark_border
ലിംഗായത്ത് വെറുമൊരു മതമല്ല
cancel
camera_alt?????? ???????????? ??????????? ?????????? ????????????????? (??? ??????)
കർണാടകയിൽ ബസവ തത്ത്വങ്ങൾ പിന്തുടരുന്ന ലിംഗായത്തുകൾ ഹിന്ദുമതത്തിെൻറ  ഭാഗമല്ലെന്നും  ന്യൂനപക്ഷ പദവിയോടെ സ്വന്തം മതമായി നിലനിൽക്കാൻ അർഹതയുണ്ടെന്നും വിധിയെഴുതിയിരിക്കുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് ഭരണകൂടം. മതപദവി ആവശ്യപ്പെട്ട് ലിംഗായത്ത് ഭക്തരും പീഠ, മഠാധിപതികളും അടിക്കടി നടത്തിയ വൻ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് കർണാടക സർക്കാർ തീരുമാനം പ്രഖ്യാപിച്ചതെന്ന് പ്രത്യക്ഷത്തിൽ പറയാമെങ്കിലും ഇൗ നീക്കത്തിന് പിന്നിൽ ബുദ്ധിപൂർവമുള്ള രാഷ്ട്രീയ ഇടപെടലാണുള്ളത്. 

രാജ്യത്ത് ഇന്ന് ബി.ജെ.പി ഏറ്റവും ഭയക്കുന്ന മുഖ്യമന്ത്രിമാരിലൊരാൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഹിന്ദുത്വ വർഗീയതയുമായി ബി.ജെ.പി പയറ്റുന്ന രാഷ്ട്രീയ തന്ത്രങ്ങളും പ്രചാരണങ്ങളും കർണാടകയുടെ മണ്ണിൽ വേണ്ടത്ര ഏശാതെപോയതിന് കാരണം സിദ്ധരാമയ്യയെ പോലൊരാൾ മുഖ്യമന്ത്രി പദത്തിലിരിക്കുന്നതുകൊണ്ടാണെന്ന് നിസ്സംശയം പറയാം. പെരും നുണകളുടെ കൂമ്പാരവുമായി പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഒരേപോലെ കൈകാര്യംചെയ്ത സിദ്ധരാമയ്യ ഏറ്റവും ഒടുവിൽ ബി.ജെ.പിയുടെ മുഖത്തടിച്ചത് ‘ലിംഗായത്ത് മതപദവി’ തീരുമാനം കൊണ്ടാണ്. പകൽവെളിച്ചത്തിൽ കിട്ടിയ പ്രഹരം.  തീരുമാനത്തെ പൂർണമായി തള്ളാനോ കൊള്ളാനോ വയ്യാതെ ത്രിശങ്കുവിലാണ് ബി.ജെ.പി നേതൃത്വം. ഭാവിനടപടികളെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അതിനുമുമ്പ് നയം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ബി.എസ്. യെദിയൂരപ്പ  പ്രതികരിച്ചത്. കേന്ദ്ര തീരുമാനം വന്നശേഷം നിലപാട് വ്യക്തമാക്കാമെന്ന തന്ത്രമാണ് ജനതാദൾ ^എസ് മേധാവി ദേവഗൗഡയുടേത്. 
 
 siddaramaiah

എന്തുകൊണ്ട് ലിംഗായത്തിന് പ്രത്യേക മതം?
ലിംഗായത്തുകൾക്ക് പ്രത്യേക മതപദവി വേണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. 12ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായിരുന്ന ബസവേശ്വരയെ പിന്തുടരുന്നവരും പരമശിവനെ ആരാധിക്കുന്നവരുമാണ് വീരശൈവരും ലിംഗായത്തുകളും. വിശാലാർഥത്തിൽ രണ്ടും ഒന്നാണെങ്കിലും വീരശൈവർ ഹിന്ദു ആചാരങ്ങളെ പിന്തുടരുകയും ശിവബിംബങ്ങളെ ആരാധിക്കുകയും ചെയ്യുേമ്പാൾ, ലിംഗായത്തുകൾ മതാചാരങ്ങളെയും ബിംബാരാധനയെയും എതിർക്കുന്നവരാണ്.  ഇഷ്ടലിംഗ (ശിവപ്രതീകമായി കഴുത്തിൽ മാലയോടൊപ്പം ധരിക്കുന്ന ചെറിയ വസ്തു) ധരിക്കുന്നവർ എന്ന അർഥത്തിലുള്ള കന്നടപദമായ ‘ലിംഗവന്ത’യിൽനിന്നാണ് ലിംഗായത്ത് എന്ന വാക്ക് ഉദ്ഭവിക്കുന്നത്. പാരമ്പര്യവാദികൾ ഹിന്ദുമതത്തോട് ചേർന്നുനിൽക്കുേമ്പാൾ പരിഷ്കരണവാദികൾ ലിംഗായത്തിനായി പുതിയ മതപദവി എന്ന ആവശ്യമുയർത്തി. അതുകൊണ്ടാണ് സിദ്ധരാമയ്യ സർക്കാർ ‘12ാം നൂറ്റാണ്ടിലെ ബസവ തത്ത്വങ്ങളെ പിന്തുടരുന്ന’ ലിംഗായത്ത്, വീരശൈവ എന്നിവരെ ന്യൂനപക്ഷ പദവിയോടെ പ്രത്യേക മതമായി അംഗീകരിക്കുന്നുവെന്ന് മന്ത്രിസഭ തീരുമാനത്തിൽ പ്രത്യേകം എഴുതിവെച്ചത്.   

ഹിന്ദുമതത്തിൽനിന്ന് വേറിട്ടുനിൽക്കുന്നതാണ് ലിംഗായത്തുകൾ എന്ന് ശക്തമായ വാദമുയർത്തിയവരായിരുന്നു ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച എം.എം. കൽബുർഗിയും ഗൗരി ലേങ്കഷും. ഇതിെൻറ പേരിൽ ഇവർക്ക് ഭീഷണിയുമുണ്ടായിരുന്നു. ലിംഗായത്തും വീരശൈവരും ഹിന്ദുത്വത്തിൽനിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതു സംബന്ധിച്ച ഇരുവരുടെയും പഠന ഗവേഷണങ്ങളും കാഴ്ചപ്പാടുകളും അഭിപ്രായപ്രകടനങ്ങളുമാണ് കൽബുർഗിയെയും ഗൗരിയെയും തീവ്രഹിന്ദുക്കളുടെ വെടിയുണ്ടക്കിരയാക്കിയതിെൻറ പ്രധാന കാരണങ്ങളിലൊന്ന് എന്ന സംശയം തീർത്തും ന്യായമാണ്. ‘അഗ്നി അങ്കുറ, ബസവ മാർഗ എന്നീ പത്രങ്ങളുടെ എഡിറ്ററും ലേങ്കഷ് പത്രികയിലെ കോളമിസ്റ്റും എം.എം. കൽബുർഗിയുടെ സുഹൃത്തുമായിരുന്ന ലിംഗണ്ണ സത്യംപേട്ടിെൻറ കൊലപാതകത്തിനും ഇതുവരെ തുമ്പായിട്ടില്ല. ലിംഗായത്തുകൾക്കുവേണ്ടി നിലകൊണ്ട ലിംഗണ്ണയുടെ മൃതദേഹം കലബുറഗിലെ ഒരു കനാലിൽ കണ്ടെത്തിയത്  2012 ജൂലൈയിലായിരുന്നു. 2015 ആഗസ്റ്റിൽ കൽബുർഗിയും 2017 സെപ്റ്റംബറിൽ ഗൗരിയും കൊല്ലപ്പെട്ടു. 
 
Mohan-BHagavath
മോഹൻ ഭാഗവത്
 

പ്രത്യേക മതപദവി ആവശ്യപ്പെട്ട് ലിംഗായത്തുകളുടെ നേതൃത്വത്തിൽ സമരം ശക്തിയാർജിച്ചപ്പോൾ സമരത്തിൽനിന്ന് പിന്തിരിയണമെന്ന് കഴിഞ്ഞ ആഗസ്റ്റിൽ ആർ.എസ്.എസ് അധിപൻ മോഹൻ ഭാഗവത് ആവശ്യപ്പെട്ടതും തങ്ങളുടെ കാര്യത്തിൽ ആർ.എസ്.എസ് ഇടപെടേണ്ടതില്ലെന്ന് ലിംഗായത്ത് നേതാക്കൾ തിരിച്ചടിച്ചതും ഇതോട് ചേർത്തുവായിക്കാം. മോഹൻ ഭാഗവതിനെപ്പോലെ വേദവാക്യങ്ങൾക്കനുസരിച്ചല്ല തങ്ങൾ ജീവിക്കുന്നതെന്നും ആധുനിക ജനാധിപത്യ രീതിക്കനുസരിച്ചാണെന്നും ചൂണ്ടിക്കാട്ടിയ അവർ, ലിംഗായത്ത് രാഷ്ട്രീയ നേതാക്കൾ അവരുടെ പാർട്ടി ആദർശങ്ങളുടെ അടിമകളാവരുതെന്നും ബസവപാത പിന്തുടരണമെന്നും ഉപദേശിക്കാനും മറന്നില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ യെദിയൂരപ്പ അടക്കമുള്ളവർക്കുള്ളതായിരുന്നു ആ ഉപദേശം. 

ബസവണ്ണയുടെ പിന്തുടർച്ചക്കാരാണ് ലിംഗായത്തുകളെന്നും വീരൈശവർ ജാതി^ലിംഗ വിവേചനമടക്കമുള്ള വേദവചനങ്ങളും ആചാരങ്ങളും പിന്തുടരുന്നവരാണെന്നും ഗൗരി ലേങ്കഷ് അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് തെൻറ ഫേസ്ബുക്ക് പേജിൽ നിരന്തരം കുറിപ്പുകളുമെഴുതി. തീവ്രഹിന്ദുത്വത്തിനെതിരായ വിമർശനം മാത്രമല്ല, ലിംഗായത്തുകൾക്കുവേണ്ടിയുള്ള വാദവും ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയത് പ്രമുഖ ഡോക്യുമെൻററി സംവിധായകനും ഗൗരിയുടെ സുഹൃത്തുമായിരുന്ന കെ.പി. ശശിയാണ്. ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കുന്നത് കർണാടകയിൽ ഏറ്റവും ക്ഷീണംചെയ്യുന്നത് ഹിന്ദുത്വവാദികൾക്കായിരിക്കുമെന്നതിനാൽ കൽബുർഗിക്കും ഗൗരിക്കും നേരെ ഉയർന്ന ഭീഷണിയുടെ ഉറവിടംതേടി മറ്റെവിടേക്കും പോവേണ്ടതില്ല. രാഷ്ട്രീയമായി ബി.ജെ.പിക്കൊപ്പമാണ് വീരശൈവരിലെയും ലിംഗായത്തുകളിലെയും വലിയൊരു വിഭാഗം. കർണാടകയിലെ മൊത്തം ജനസംഖ്യയുടെ 17 ശതമാനം വരുന്ന ഇവർ ഉത്തര കന്നട ജില്ലകളിലെ ശക്തമായ വോട്ടുബാങ്കാണ്. 
 
Congress-BJP

വർഗീയതക്ക് ബദൽ കന്നടവാദം
യു.പിയിലെയും ബിഹാറിലെയും ഉപതെരഞ്ഞെടുപ്പുകളിൽ തോറ്റെങ്കിലും കാൽനൂറ്റാണ്ടായി സി.പിഎം ഭരിച്ച ത്രിപുരയടക്കം തന്ത്രപരമായി പിടിച്ചെടുത്ത ബി.ജെ.പിക്ക് വരാനിരിക്കുന്ന കർണാടക തെരഞ്ഞെടുപ്പാണ് മുഖ്യം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് വേരൂന്നാനുള്ള മണ്ണാണ് കർണാടകയെന്ന് പാർട്ടിക്കും എതിരാളികളായ കോൺഗ്രസിനും അറിയാം. ഇതിനായി ഉത്തര കന്നട, ദക്ഷിണ കന്നട മേഖലയിൽ നന്നായി കളിച്ചു തുടങ്ങിയ ബി.ജെ.പിയെ പ്രചാരണത്തിൽ കന്നടവാദംകൊണ്ട് മലർത്തിയടിക്കുകയായിരുന്നു സിദ്ധരാമയ്യ നേതൃത്വം നൽകുന്ന കോൺഗ്രസ് സർക്കാർ. കന്നടഭാഷയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ കൊണ്ടുവന്ന സർക്കാർ, കർണാടകക്ക് സ്വന്തമായി പതാകക്ക് രൂപംനൽകി തീരുമാനം കേന്ദ്രത്തിനയച്ചത് ഇൗ മാസം ആദ്യത്തിലായിരുന്നു. പിന്നാലെയാണ് കന്നട നാടിെൻറ സ്വന്തം മതമായി ലിംഗായത്തിനെ അംഗീകരിച്ച് തീരുമാനം കേന്ദ്രത്തിനു വിടാനിരിക്കുന്നത്. കർണാടകക്ക് സ്വന്തമായി പതാക എന്ന ആവശ്യം 2009ൽ ബി.ജെ.പി ഭരണകാലത്ത് ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ ഉയർന്നുവന്നിരുന്നു.

കർണാടക പിറവിദിനമായ നവംബർ ഒന്നിന് കന്നടപതാക ഉയർത്തണമെന്ന ആവശ്യം യെദിയൂരപ്പ നിരസിച്ചു. പിന്നാലെ, ബി.െജ.പിയുടെ തന്നെ ഡി.വി. സദാനന്ദഗൗഡ മുഖ്യമന്ത്രിയായപ്പോൾ പതാക ഉയർത്താൻ അനുമതിനൽകിയെങ്കിലും പതാക ദുരുപയോഗം ചെയ്യുമെന്ന പൊതുതാൽപര്യ ഹരജിയിൽ ഹൈകോടതി ഇടപെട്ടതോടെ തീരുമാനം പിൻവലിക്കുകയും ചെയ്തു. എന്നാൽ, പതാക രൂപവത്കരണത്തിെൻറ നിയമസാധ്യതയും മറ്റും തേടി വിദഗ്ധ സമിതിയിൽനിന്ന് ശിപാർശ സ്വീകരിച്ച് സിദ്ധരാമയ്യ സർക്കാർ പുറത്തിറക്കിയ കന്നടപതാകയുടെ ഭാവിയും കേന്ദ്ര തീരുമാനത്തിലാണ്. കന്നടപതാകയുടെ കാര്യത്തിലും ലിംഗായത്ത് മതപദവി വിഷയത്തിലും കേന്ദ്രം ഉടൻ നിലപാട് സ്വീകരിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യക്ക് അവ പ്രചാരണായുധങ്ങളാണ്. കേന്ദ്രം എതിർനിലപാട് സ്വീകരിച്ചാലും അതിെൻറ ഫലം കോൺഗ്രസിെൻറ പോക്കറ്റിലേക്കുതന്നെയാണ്. ചുരുക്കിപ്പറഞ്ഞാൽ സംസ്ഥാനത്ത് ബി.ജെ.പിക്ക് മുന്നിൽ ഇരുതല മൂർച്ചയുള്ള വാളാണ് കന്നടപതാകയും ലിംഗായത്ത് മതപദവിയും. മർമമറിഞ്ഞ് കല്ലെറിയാനറിയുന്ന സിദ്ധരാമയ്യയെ ബി.ജെ.പി ഭയക്കുന്നതും ഇതുകൊണ്ടാണ്. 
 

ലിംഗായത്തുകളെ കൂടെനിർത്താൻ കോൺഗ്രസ് കൃത്യമായി കരുക്കൾ നീക്കിയെന്നതിെൻറ പ്രത്യക്ഷ തെളിവായിരുന്നു ഫെബ്രുവരിയിൽ ഉത്തര കന്നട ജില്ലകളിൽ ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പര്യടനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബസവേശ്വര വചനങ്ങളുടെ മഹത്വം ചൊല്ലിക്കൊടുത്തായിരുന്നു പര്യടനത്തിലുടനീളം  രാഹുൽ നിറഞ്ഞുനിന്നത്. ബെളഗാവിയിൽ തുടക്കമിട്ട പ്രസംഗത്തിൽ ബസവ വചനങ്ങൾ കടമെടുത്ത് മോദിയെ ഉദാഹരണസഹിതം പൊളിച്ചുകാട്ടിയ രാഹുൽ ഗാന്ധി, ബാഗൽകോട്ടിലും വിജയപുരയിലും നടന്ന കോ ൺഗ്രസ് റാലിയായ ‘ജനാശീർവാദ യാത്ര’യിൽ സമാനരീതിയിൽ വിമർശനം തുടർന്നു. ബസവണ്ണയുടെ തത്ത്വങ്ങളാണ് കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ പിന്തുടരുന്നതെന്ന് സൂചിപ്പിച്ച രാഹുൽ ഗാന്ധി, അതിെൻറ സാക്ഷാത്കാരമാണ് ഇന്ത്യൻ പാർലമെെൻറന്നും നമ്മുടെ ഭരണഘടനപോലും പ്രതിഫലിപ്പിക്കുന്നത് ആ തത്ത്വങ്ങളാണെന്നുമായിരുന്നു പ്രസ്താവിച്ചത്. മോഷണത്തിലും അക്രമത്തിലും ഹരം കണ്ടെത്തരുതെന്നും കളവ് പറയരുതെന്നും സ്വയം പുകഴ്ത്തരുതെന്നും വിദ്വേഷം പരത്തരുതെന്നുമുള്ള ബസവേശ്വര വാക്യങ്ങൾ ചൂണ്ടിക്കാട്ടിയ രാഹുൽ ഇൗ തത്ത്വങ്ങളെല്ലാം ലംഘിക്കുന്നയാളാണ് നരേന്ദ്ര മോദിയെന്ന്  ഉദാഹരണങ്ങൾ സഹിതം പൊളിച്ചുകാട്ടുകയായിരുന്നു. 

മതപദവിയുടെ ഭാവി
റിട്ട. ഹൈകോടതി ജഡ്ജി എച്ച്.എൻ. നാഗമോഹൻദാസ് അധ്യക്ഷനായ ഏഴംഗ വിദഗ്ധസമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ലിംഗായത്തിന് മതപദവി നൽകാൻ കർണാടക മന്ത്രിസഭ തീരുമാനിക്കുന്നത്. 1994ലെ കർണാടക സ്റ്റേറ്റ് മൈനോറിറ്റീസ് ആക്ടിലെ രണ്ട് ഡി വകുപ്പുപ്രകാരം ന്യൂനപക്ഷ പദവിയോടെ മതപദവി നൽകാമെന്നാണ് നിർദേശം. അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസർക്കാറിന് കീഴിലെ ന്യൂനപക്ഷ വകുപ്പാണ്. 2005ലെ നാഷനൽ കമീഷൻ ഫോർ മൈനോറിറ്റി ആക്ടിലെ രണ്ട് സി വകുപ്പുപ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചാലേ ലിംഗായത്ത് മതമായി നിലവിൽവരൂ. എന്നാൽ, നിലവിൽ വിദഗ്ധ സമിതി റിപ്പോർട്ടിനെ ചോദ്യംചെയ്തുള്ള പൊതുതാൽപര്യ ഹരജി ഹൈകോടതിയിലുള്ളതിനാൽ വിഷയത്തിൽ കോടതിയുടെ വിധി നിർണായകമാവും. 

പുതിയ മതത്തിന് ന്യൂനപക്ഷപദവി നൽകുന്നുണ്ടെങ്കിലും വിദ്യാഭ്യാസ മേഖലയിലോ സർക്കാർ ജോലികളിലോ അധികസംവരണം നൽകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പിന്നാക്ക വിഭാഗത്തിെൻറ ഗണത്തിലുള്ള ലിംഗായത്തിന് ഇൗ േക്വാട്ടയിൽ ലഭിക്കുന്ന അഞ്ചുശതമാനം സംവരണത്തിന് മാത്രമായിരിക്കും അർഹത. ന്യൂനപക്ഷങ്ങൾക്ക് നാല് ശതമാനമാണ് സംസ്ഥാനത്ത് സംവരണം. എന്നാൽ, സംസ്ഥാനത്ത് ലിംഗായത്ത് സമുദായത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷപദവി ഗുണംചെയ്യും. എന്നാൽ, സർക്കാർ തീരുമാനത്തെ ചെറുത്തുനിൽക്കാനാണ് വീരശൈവവിഭാഗത്തിെൻറ നീക്കം. നേരത്തെ, തീരുമാനത്തെ അനുകൂലിച്ച മുതിർന്ന കോൺഗ്രസ് നേതാവും അഖിലേന്ത്യ വീരശൈവ മഹാസഭ പ്രസിഡൻറുമായ ഷാമന്നൂർ ശിവശങ്കരപ്പയുടെ കാലുമാറ്റമാണ് ഇപ്പോൾ കോൺഗ്രസിനെ കുഴക്കുന്നത്. ഇതിെൻറ പേരിൽ കോൺഗ്രസിനകത്ത് പ്രത്യക്ഷ ഭിന്നിപ്പുണ്ടായാൽ ‘ലിംഗായത്ത് മതപദവി’ തീരുമാനം പാർട്ടിക്ക് ബൂമറാങ്ങാവും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaopinionmalayalam newsLingayatreligion status
News Summary - lingayat religion status- article
Next Story