നീതിപീഠത്തിൽ ഇലപൊഴിയും കാലം
text_fields‘‘സ്വാതന്ത്ര്യവും നീതിബോധവുമുള്ള നീതിപീഠത്താൽ സംരക്ഷിക്കപ്പെടാത്തിടത്തോളം, ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശങ്ങൾ ശൂന്യമായ നീര്പോള മാത്രമാണ്’’- അമേരിക്കൻ പ്രസിഡൻറായിരുന്ന ആൻഡ്രൂ ജാക്സൺ നിരീക്ഷിച്ചതാണിത്. പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ സംരക്ഷകൻ എന്നതിനപ്പുറം ഭരണഘടനയുടെ തന്നെ അന്തിമവ്യാഖ്യാതാവും പാലകനുമാണ് ഇന്ത്യൻ സുപ്രീംകോടതി. അമേരിക്കൻ രീതിയിൽ സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം പാർലമെൻറിെൻറ ഇരുസഭകളും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിക്കണം എന്ന നിർദേശം ഭരണഘടന നിർമാണസമിതിയിൽ ഉയർന്നുവന്നപ്പോൾ, അത് കക്ഷിരാഷ്ട്രീയ സ്വാധീനത്തിനു വഴിവെക്കുമെന്ന് അംബേദ്കർ അഭിപ്രായപ്പെടുകയും ആ നിർദേശം തള്ളുകയുമാണുണ്ടായത്.
സ്വതന്ത്ര നീതിപീഠം എന്നാൽ ഭരണകൂടത്തിെൻറ മറ്റു രണ്ടു വിഭാഗങ്ങളിൽ (എക്സിക്യൂട്ടിവ്, ലെജിസ്ലേചർ) നിന്നും മറ്റു സ്വകാര്യശക്തികളിൽ നിന്നും സമ്മർദങ്ങൾ ഏതുമില്ലാതെ സ്വതന്ത്രവും നിഷ്പക്ഷവുമായി നീതിനിർവഹണം നടത്തുന്ന നീതിപീഠം എന്നാണ്. ജഡ്ജിമാരുടെ നിയമനത്തിനായി ഇന്ത്യൻ സുപ്രീംകോടതി രൂപം നൽകിയ കൊളീജിയം വ്യവസ്ഥക്ക് സുതാര്യതയില്ലെന്ന വിമർശനം ഉണ്ടെങ്കിൽപോലും ജഡ്ജിമാരുടെ നിയമനത്തിൽ എക്സിക്യൂട്ടിവിെൻറയും രാഷ്ട്രീയനേതൃത്വത്തിെൻറയും സ്വാധീനം ഗണ്യമായി കുറക്കാനായിട്ടുണ്ട്.
പ്രമാദമായ ഹേബിയസ് കോർപസ് കേസിലെ ജസ്റ്റിസ് എച്ച്.ആർ. ഖന്നയുടെ ധീരമായ വിയോജന വിധിന്യായം പ്രശസ്തമാണ്. എന്നാൽ, ഇതിന് അദ്ദേഹം നൽകിയ വില അർഹതപ്പെട്ട ചീഫ് ജസ്റ്റിസ് പദമായിരുന്നു. അദ്ദേഹത്തെ തഴഞ്ഞു ജൂനിയറായ എം.എച്ച്. ബേഗിനെ ചീഫ് ജസ്റ്റിസായി ഇന്ദിര നിയമിച്ചു. ജസ്റ്റിസ് ഖന്ന രാജിവെച്ചു. 1977 ലെ ഈ സംഭവം പിന്നീട് ആവർത്തിച്ചിട്ടില്ല. പിന്നീട് സുപ്രീംകോടതി തന്നെ രൂപം നൽകിയ കൊളീജിയം സംവിധാനമാണ് അതിനു പ്രധാന കാരണം .
ഭരണഘടനയുടെ അനുച്ഛേദം 124 (4) പ്രകാരം സ്ഥാപിക്കപ്പെട്ട സ്വഭാവദൂഷ്യത്തിെൻറയോ കഴിവില്ലായ്മയുടെയോ അടിസ്ഥാനത്തിൽ പാർലമെൻറിെൻറ ഇരു സഭകളും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കുന്ന ഇംപീച്ച്മെൻറ് നടപടിക്രമത്തിലൂടെ മാത്രമേ ജഡ്ജിമാരെ സ്ഥാനഭ്രഷ്ടരാക്കാൻ സാധിക്കൂ. ഇംപീച്ച്മെൻറ് നടപടിക്രമത്തിെൻറ ഭാഗമായല്ലാതെ, പാർലമെൻറിൽ ജഡ്ജിമാരുടെ കൃത്യനിർവഹണം സംബന്ധിച്ച ഒരു ചർച്ചയും പാടിെല്ലന്ന് ഭരണഘടനയുടെ അനുച്ഛേദം 121 അനുശാസിക്കുന്നു. ഇതെല്ലാം നീതിയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രസംവിധാനത്തിെൻറ ഭ്രമണകേന്ദ്രമായ നീതിപീഠം, പ്രത്യേകിച്ചും സുപ്രീംകോടതി, സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കണം എന്ന ഭരണഘടനാനിർമാതാക്കളുടെ നിർബന്ധ ബുദ്ധിക്ക് തെളിവാണ്.
എന്നാൽ, നീതിപീഠത്തിെൻറ ഇൗ സ്വാതന്ത്ര്യത്തിനും നിഷ്പക്ഷതക്കും മേൽ കരിനിഴൽ വീഴ്ത്തുന്ന സംഭവങ്ങളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് െക.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം നാമനിർദേശം ചെയ്തെങ്കിലും കേന്ദ്ര സർക്കാർ കാരണം വ്യക്തമാക്കാതെ തിരിച്ചയച്ചു. 2016 ൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിെൻറ മന്ത്രിസഭയെ പിരിച്ചുവിട്ട കേന്ദ്ര സർക്കാറിെൻറ നടപടി കെ.എം. ജോസഫ് അധ്യക്ഷനായ ഉത്തരാഖണ്ഡ് ഹൈകോടതി റദ്ദാക്കിയിരുന്നു. ജസ്റ്റിസ് എച്ച്.ആർ. ഖന്നയെ പോലെ ഭരണഘടനയോടുള്ള കൂറും കർത്തവ്യബോധവും കാണിച്ചതിന് ഒരു ന്യായാധിപന് അർഹമായി ലഭിക്കേണ്ട പദവി കേന്ദ്ര സർക്കാർ തടഞ്ഞുവെക്കുകയാണ് എന്ന് ആരോപിക്കപ്പെടുന്നു. സീനിയർ അഡ്വക്കറ്റ് ഗോപാൽ സുബ്രമണ്യത്തിെൻറ പേരും നേരത്തേ കേന്ദ്രസർക്കാർ ഇതേപോലെ തിരിച്ചയച്ചിരുന്നു. ഇത്തരം നിലപാട് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു കനത്ത വെല്ലുവിളിയുയർത്തുന്നു.
ജസ്റ്റിസ് ചെലമേശ്വർ, കർണാടക ഹൈ കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയെ വിമർശിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഈയിടെ അയച്ച കത്ത് ഇന്ത്യൻ ജുഡീഷ്യറിയെ ബാധിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടവിധേയത്വവും തൽഫലമായിവരുന്ന അസ്വാതന്ത്ര്യവും അനാവരണം ചെയ്യുന്നുണ്ട്. അധികാരത്തിൽ ഇരിക്കുന്നവരുടെ ഇച്ഛക്കൊത്ത് വിധിപറയുന്ന കോടതികൾ ഉള്ള നാടുകൾ വാസയോഗ്യമായവയല്ല എന്ന ബിങ്ഹാമിെൻറ വാക്കുകൾ ഉദ്ധരിച്ചു തുടങ്ങുന്ന കത്ത് ഇന്ത്യയിൽ ഭരണകൂടം ഇപ്പോൾ എങ്ങനെയാണ് കോടതികളെ മെരുക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.
ഹൈകോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം നാമനിർദേശം ചെയ്ത ബെലഗാവി ജില്ല ജഡ്ജി കൃഷ്ണ ഭട്ടിനെതിരെ അന്വേഷണം നടത്താൻ കേന്ദ്ര നിയമ -നീതി മന്ത്രാലയം കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഒരു മജിസ്ട്രേറ്റിനെതിരെ അച്ചടക്കനടപടി എടുത്തു എന്നതായിരുന്നു കൃഷ്ണ ഭട്ടിനെതിരായ കുറ്റം. ഇതിൽ ജസ്റ്റിസ് ദിനേശ് മഹേശ്വരി നടപടിയെടുക്കുകയും ചെയ്തു. കേന്ദ്ര ഗവൺമെൻറ് ഒരു ജഡ്ജിയുടെ മേൽ അന്വേഷണം നടത്താൻ ഹൈകോടതിയോട് ആവശ്യപ്പെടുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള ൈകയേറ്റം തന്നെയാണ്. ഇതേ തുടർന്ന് ഹൈകോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം നാമനിർദേശം ചെയ്ത അഞ്ചു പേരിൽ കൃഷ്ണ ഭട്ടിെൻറ പേര് മാത്രം തടഞ്ഞുവെച്ചു.
ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയത്തിെൻറ ശിപാർശ സ്വീകരിക്കുക എന്നത് ഒരു അപവാദവും അതിന്മേൽ അടയിരിക്കുക എന്നത് ഒരു കീഴ്വഴക്കവും ആയി മാറിയിരിക്കുന്നു എന്നാണ് ജസ്റ്റിസ് ചെലമേശ്വർ കത്തിൽ പറയുന്നത്. കഴിവും സത്യസന്ധതയും ഉള്ള ജഡ്ജിമാർ സർക്കാറിന് പ്രിയപ്പെട്ടവരല്ല എന്ന കാരണത്താൽ ഇതേ വിധം തഴയപ്പെടുന്നു. ജുഡീഷ്യൽ നിയമനങ്ങളിൽ അന്യായമായ കൈകടത്തൽ നടത്തുന്നതിലൂടെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്ന് മാത്രമല്ല എല്ലാ അധികാരങ്ങളും ഏതാനും കൈകളിൽ കുമിഞ്ഞുകൂടുന്ന അവസ്ഥ സംജാതമാകുകയും ചെയ്യുന്നു. ഭരണകൂടവും ജുഡീഷ്യറിയും തമ്മിലുള്ള അതിരുകടന്ന ചങ്ങാത്തം ജനാധിപത്യത്തിെൻറ മരണമണിയാണ് എന്ന് ജസ്റ്റിസ് ചെലമേശ്വർ കത്തിൽ ചൂണ്ടിക്കാട്ടി.
ഈ വർഷം ജനുവരിയിൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന നാലു ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചുചേർത്ത് ചീഫ് ജസ്റ്റിസിെൻറ സ്വേച്ഛാപരമായ നടപടികൾക്കെതിരെ പ്രതികരിച്ചത് രാജ്യത്തെ ഞെട്ടിച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത സംഭവമായിരുന്നു അത്. സോളമൻ ചക്രവർത്തി ഒരു പിഞ്ചു കുഞ്ഞിെൻറ മേൽ അവകാശ തർക്കവുമായി രണ്ടു സ്ത്രീകൾ വന്നപ്പോൾ കുഞ്ഞിനെ രണ്ടായി മുറിച്ചു തർക്കം തീർക്കാൻ കൽപിച്ചതു പോലെയായി ഈ മുതിർന്ന ന്യായാധിപന്മാരുടെ നീക്കം. ആദ്യ നോട്ടത്തിൽ വിചിത്രമായി തോന്നാം; എന്നാൽ, അതിെൻറ പരിണതഫലം പരിഗണിക്കുമ്പോൾ അവരുടെ നീതിബോധം അഭിനന്ദനീയമാകുന്നു.
രാജ്യത്ത് ദൂരവ്യാപക ഫലമുണ്ടാക്കുന്ന സുപ്രധാന കേസുകൾ ചീഫ് ജസ്റ്റിസ് ഇഷ്ടക്കാരായ ജഡ്ജിമാർ ഉൾക്കൊള്ളുന്ന ബെഞ്ചുകൾക്ക് മാത്രം അലോട്ട് ചെയ്യുന്നു എന്ന ഗുരുതരമായ ആരോപണമാണ് മുതിർന്ന ന്യായാധിപന്മാർ ഉയർത്തിയത്. ആരോടും ഭയമോ ഇഷ്ടമോ കൂടാതെ ഭരണഘടന ഉയർത്തിപ്പിടിക്കുക എന്ന തങ്ങളുടെ പ്രതിജ്ഞാബദ്ധമായ ദൗത്യം, ഔപചാരികത മാറ്റിവെച്ചു നിർവഹിക്കുകയാണ് ഈ മുതിർന്ന ന്യായാധിപന്മാർ ചെയ്തത്. ഇതിനു ശേഷം ചീഫ് ജസ്റ്റിസ് പുതിയ ഒരു കേസ് വിതരണക്രമം (റോസ്റ്റർ) പുറപ്പെടുവിെച്ചങ്കിലും സീനിയർ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാണിച്ചതുപോലെ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതേയുള്ളൂ. മാസ്റ്റർ ഓഫ് റോസ്റ്റർ എന്ന നിലയിൽ ചീഫ് ജസ്റ്റിസ്, എല്ലാ രാഷ്ട്രീയപ്രാധാന്യമുള്ള കേസുകളും പൊതു താൽപര്യ വ്യവഹാരങ്ങളും സ്വന്തം ബെഞ്ചിന് തന്നെ അലോട്ട് ചെയ്തു. ഏറെ പ്രാധാന്യമുള്ള ഭരണഘടനാ ബെഞ്ചുകളിൽനിന്നു സീനിയർ ജഡ്ജിമാരെ ഒഴിവാക്കി. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീൻ ൈശഖ് വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച സി.ബി.ഐ സ്പെഷൽ ജഡ്ജ് ബി.എച്ച്. ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് ചീഫ് ജസ്റ്റിസ്, സീനിയർ ജഡ്ജിമാരെ ഒഴിവാക്കി മറ്റൊരു െബഞ്ചിനു അലോട്ട് ചെയ്തതാണ് സീനിയർ ജഡ്ജിമാരെ പ്രകോപിപ്പിച്ചത്. നീതിയോടും നിയമത്തോടും പ്രതിബദ്ധതയുള്ള ഒരു ജുഡീഷ്യൽ ഓഫിസറുടെ ജീവനുപോലും വിലയില്ലാതായാൽ നീതിപീഠത്തിെൻറ സ്വാതന്ത്ര്യം എന്നത് മിഥ്യയായി മാറും.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.