ആത്മവിശ്വാസത്തോടെ ചരിത്രം കുറിക്കാൻ കോൺഗ്രസ്
text_fieldsരാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ ഭൂമികയാണ് കർണാടക. മൈസൂർ കർണാടകയായി രൂപമാറ്റം വന്നശേഷം നാലു പതിറ്റാണ്ടിനിടെ ഒരു പാർട്ടിക്കും ഭരണത്തുടർച്ചയുണ്ടായിട്ടില്ല. മുഖ്യമന്ത്രിപദത്തിൽ ആരും കാലാവധി തികച്ചിട്ടുമില്ല. കൂടുതൽ കാലം അധികാരത്തിലിരുന്നത് കോൺഗ്രസ്. 1983ൽ ജനതാപാർട്ടിയും 1994ൽ ജനതാദളും 2006ൽ ജനതാദൾ സെക്കുലറും 2008ൽ ബി.ജെ.പിയും ഒാരോ തവണ ഭരണം പിടിച്ചു. 2013ൽ ആകെ സീറ്റിൽ പകുതിയും പിടിച്ചെടുത്ത് തിരിച്ചുവരവ് ഗംഭീരമാക്കിയ കോൺഗ്രസ് ഇത്തവണ വീണ്ടും ചരിത്രം കുറിക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ കാലാവധി തികക്കുകയും ഭരണം തുടരുകയും ചെയ്താൽ അത് രാജ്യത്ത് ഉയർന്നുവരുന്ന ഫാഷിസ്റ്റ് വിരുദ്ധ ചേരിക്ക് നൽകിയേക്കാവുന്ന ഉൗർജം ചെറുതല്ല. കോൺഗ്രസിന് മുന്നിൽ സഖ്യനീക്കങ്ങളൊന്നും ഇതുവരെയില്ലെങ്കിലും സാധ്യതകൾ ഏറെയാണ്. സാധാരണ ഭരിക്കുന്ന പാർട്ടി വീണ്ടും മത്സരത്തിനിറങ്ങുേമ്പാൾ ഭരണകോട്ടങ്ങൾക്ക് മറുപടി കണ്ടെത്തലാണ് പ്രധാനപണി. എടുത്തുപറയത്തക്ക അഴിമതിയില്ലാതെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ 90 ശതമാനവും പൂർത്തിയാക്കിയാണ് കോൺഗ്രസ് വോട്ടുചോദിക്കാനിറങ്ങുന്നത്.
കണക്കുകൾ
കോൺഗ്രസിന് നിലവിലെ സീറ്റുകളുടെ എണ്ണത്തെക്കാൾ കൂടുതൽ ഇത്തവണ ലഭിക്കുമെന്ന ഫലം പുറത്തുവിട്ടത് സീ^ഫോർ സർവേയാണ്. 224 സീറ്റുകളിൽ 120 മുതൽ 130 എണ്ണം കോൺഗ്രസ് നേടുമെന്നാണ് പ്രവചനം. സർവേ പ്രകാരം, 60 മുതൽ 72 സീറ്റുവരെ ബി.ജെ.പിയും 24 മുതൽ 30 സീറ്റുവരെ ജെ.ഡി^എസും നേടും. എന്നാൽ, ക്രിയേറ്റിവ് സെൻറർ ഫോർ പൊളിറ്റിക്കൽ ആൻഡ് സോഷ്യൽ സ്റ്റഡീസിെൻറ പേരിൽ പുറത്തുവന്ന സർവേയിൽ ബി.െജ.പിക്കാണ് മുൻതൂക്കം. ബി.ജെ.പി^113, കോൺഗ്രസ്^ 86, ജെ.ഡി^എസ് 25 എന്നിങ്ങനെ. 2008ലെ തെരഞ്ഞെടുപ്പിൽ 80 സീറ്റിലൊതുങ്ങി പ്രതിപക്ഷത്തിരുന്ന കോൺഗ്രസ് 2013ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 224ൽ 122 സീറ്റും നേടിയാണ് തിരിച്ചുവന്നത്. സംസ്ഥാനത്തെ 36 എസ്.സി സംവരണ സീറ്റുകളിൽ 17 എണ്ണവും 15 എസ്.ടി സീറ്റുകളിൽ ഒമ്പതെണ്ണവും കോൺഗ്രസിനൊപ്പമായിരുന്നു. തുളുനാട്, മുംബൈ^കർണാടക, ഹൈദരാബാദ് ^കർണാടക മേഖലകളിലും ബംഗളൂരു സിറ്റിയിലും ബി.ജെ.പിയെയും മൈസൂരു, മലനാട്, മധ്യ കർണാടക മേഖലകളിൽ ജനതാദൾ സെക്കുലറിനെയും കോൺഗ്രസ് പിന്തള്ളി. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകൾ ഉൾക്കൊള്ളുന്ന തുളുനാട് മേഖലയിൽ 11ൽ 10 സീറ്റും മൈസൂരു, മാണ്ഡ്യ, ചാമരാജ് നഗർ എന്നിവയുള്ള മൈസൂരു മേഖലയിൽ 29ൽ 14ഉം ശിവമൊഗ്ഗ, ചിക്കമകളൂരു, ഹാസൻ എന്നിവയുൾക്കൊള്ളുന്ന മലനാട് മേഖലയിൽ 19ൽ ആറും സീറ്റുകൾ ഭരണപക്ഷത്തിലാണ്. ബിദർ, കലബുറഗി, യാദ്ഗിർ, റായ്ച്ചൂർ, കൊപ്പാൽ, ബെള്ളാരി ജില്ലകളുള്ള ഹൈദരാബാദ്^കർണാടക മേഖലയിൽ 40ൽ 24 ഉം ദാവൻഗരെ, ചിത്രദുർഗ, തുമകുരു, ചിക്കബല്ലാപുര, കോലാർ, ബംഗളൂരു റൂറൽ, രാമനഗര എന്നിവയടങ്ങുന്ന മധ്യ കർണാടക മേഖലയിൽ 44ൽ 23ഉം ബംഗളൂരു സിറ്റിയിൽ 28ൽ 13ഉം സീറ്റ് കോൺഗ്രസിനാണ്. ഒറ്റ സീറ്റുപോലും ലഭിക്കാതിരുന്നത് കുടക് ജില്ലയിൽ മാത്രമായിരുന്നു.
പ്രതീക്ഷകൾ
മുഖ്യമന്ത്രി സിദ്ധരാമയ്യതന്നെയാണ് കോൺഗ്രസിെൻറ ഏറ്റവും വലിയ പ്രതീക്ഷ. ജനക്ഷേമ പദ്ധതികൾ വേണ്ടുവോളം അവതരിപ്പിച്ച മന്ത്രിസഭയുടെ ഭരണനേട്ടങ്ങൾ പലതും രാജ്യത്തിനുതന്നെ മാതൃകയാണെന്നും എങ്ങനെ ഭരണം നടത്തണമെന്ന് നരേന്ദ്ര മോദി കർണാടകയെ കണ്ട് പഠിക്കെട്ടയെന്നും രാഹുൽ ഗാന്ധി പറഞ്ഞത് വെറുതെയല്ല. അന്നഭാഗ്യ, ആരോഗ്യ ഭാഗ്യ, ക്ഷീര ഭാഗ്യ, ഇന്ദിര കാൻറീൻ തുടങ്ങിയ പദ്ധതികൾ ഏറെ ജനസമ്മതി നേടിയവയാണ്.
മുതിർന്ന നേതാക്കളായ എസ്.എം. കൃഷ്ണയും ശ്രീനിവാസ പ്രസാദും എച്ച്. വിശ്വനാഥും അടക്കമുള്ളവർ പാർട്ടി വിെട്ടങ്കിലും ബെള്ളാരിയിലെ ബി.ജെ.പി എം.എൽ.എ ആനന്ദ്സിങ്ങും ജെ.ഡി^എസിെൻറ ഏഴ് എം.എൽ.എമാരും അടക്കമുള്ളവരെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസിനായി. പരമ്പരാഗത വോട്ടിനുപുറമെ ഇത്തവണ ലിംഗായത്തുകളിൽ നല്ലൊരു വിഭാഗത്തിെൻറ പിന്തുണകൂടി പ്രതീക്ഷിക്കുന്നുണ്ട്. മതപദവി വിഷയത്തിൽ ഒപ്പം നിന്ന സിദ്ധരാമയ്യ സർക്കാറിന് പിന്തുണ നൽകുമെന്ന് ലിംഗായത്ത് മഠാധിപതികൾ പരസ്യപ്രസ്താവന നടത്തിയിരുന്നു. ലിംഗായത്ത് ഇഫക്ടിൽ ബി.ജെ.പിയുടെ നാലിലൊന്ന് സീറ്റെങ്കിലും വഴുതുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് മൈസൂരു മേഖലയിലും മഹാദായി നദീജല പദ്ധതിയുമായി ബന്ധപ്പെട്ട് ഉത്തര കന്നട മേഖലയിലും ഉയർന്ന കർഷക സമരങ്ങളെ താൽക്കാലികമായി തണുപ്പിക്കാനായതും കോൺഗ്രസിന് നേട്ടമാണ്. ‘അഹിന്ദ’ (ന്യൂനപക്ഷ ^പിന്നാക്ക^ ദലിതർ എന്നർഥം) ക്ഷേമത്തിനായി സർക്കാർ പ്രത്യേകം ഉൗന്നൽ നൽകിയിരുന്നു. 2013^14 വർഷത്തിൽ അഹിന്ദർക്കായി അനുവദിച്ച തുക 5.04 കോടിയായിരുന്നെങ്കിൽ 2018^19ൽ 11.98 കോടിയാണ്. പ്രകടനപത്രികയിൽ അഹിന്ദ വിഭാഗത്തിന് നൽകിയ 32 വാഗ്ദാനങ്ങളിൽ 28ഉം സർക്കാർ പാലിച്ചു. ബി.ജെ.പിക്കെതിരായ ദലിത് പ്രതിഷേധം വോട്ടായി വീണാൽ നേട്ടം കോൺഗ്രസിനാവും.
ആശങ്കകൾ
ഇത്തവണ മുഖ്യ എതിരാളികളായ ബി.ജെ.പിയുടെ നേതാക്കൾക്കിടയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തെ വിഭാഗീയതയില്ലെന്നതാണ് കോൺഗ്രസിനുള്ള പ്രധാന ഭീഷണി. മുഖ്യമന്ത്രി സ്ഥാനാർഥി സിദ്ധരാമയ്യയെ തോൽപിക്കാൻ ബി.ജെ.പിയും ജെ.ഡി.എസും കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. കഴിഞ്ഞതവണ 29,000ത്തിലേറെ വോട്ടിന് ജയിച്ച വരുണ മണ്ഡലം ഇത്തവണ മകൻ യതീന്ദ്രക്കുവേണ്ടി കളമൊഴിഞ്ഞ സിദ്ധരാമയ്യ പകരം തെരഞ്ഞെടുത്തത് ചാമുണ്ഡേശ്വരി മണ്ഡലമാണ്. അഞ്ചുതവണ വിജയിച്ച മണ്ഡലമാണെങ്കിലും ഇവിടെ രണ്ടുതവണ തോറ്റ ചരിത്രവുമുണ്ട്. ചാമുണ്ഡേശ്വരിയിലെ ഭീഷണി ചെറുക്കാൻ സിദ്ധരാമയ്യയെ രണ്ടാമതൊരു മണ്ഡലത്തിലും മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം.
അഹിന്ദ മുന്നേറ്റത്തിനായുള്ള കോൺഗ്രസ് ശ്രമങ്ങളെ ഹിന്ദു വിരുദ്ധതയായി പ്രചരിപ്പിക്കുന്ന ബി.ജെ.പിയുടെയും സംഘ്പരിവാറിെൻറയും തന്ത്രങ്ങളെ പ്രതിരോധിക്കാനായില്ലെങ്കിൽ അത് തെരഞ്ഞെടുപ്പിൽ ക്ഷീണം ചെയ്യും. ചില നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളും സിദ്ധരാമയ്യക്കെതിരായ ഹുബ്ലോട്ട് വാച്ച് വിവാദവും എതിർ പാർട്ടികൾക്ക് പിടിവള്ളിയാണ്.
രാജ്യത്ത് കോൺഗ്രസിെൻറ ൈകയിലുള്ള ഏറ്റവും വലിയ സംസ്ഥാനമാണ് കർണാടക. പാർട്ടിയുടെ പ്രതിസന്ധിഘട്ടങ്ങളിലൊക്കെ ആശ്വാസവിജയം നൽകി കൂടെനിന്ന ചരിത്രം കൂടിയുണ്ട് കർണാടകക്ക്. ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ പ്രതിപക്ഷ െഎക്യത്തിനായി കോൺഗ്രസ് തന്നെ മുൻകൈയെടുക്കുന്ന ഇൗ സാഹചര്യത്തിൽ കർണാടകയിൽ കോൺഗ്രസിെൻറ വിജയത്തിന് ഏറെ പ്രസക്തിയുണ്ട്്.
നാളെ: ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ ബി.ജെ.പി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.