വിദ്വേഷമല്ല, സ്നേഹവും ശരിയുമാകണം പുരാരേഖകളുടെ അടിത്തറ
text_fieldsലോകത്തിെൻറ ഓരോ തിരക്കിട്ട ദിവസവും കടന്നുപോകുന്നത് എഴുതപ്പെടുന്നതും എഴുതപ്പെടാതെ പോകുന്നതുമായ ചരിത്രങ്ങൾ സൃഷ്ടിച്ചാണ്. സാങ്കേതിക വിദ്യ പടർന്ന് പന്തലിച്ചുനിൽക്കുന്ന ഈ ഘട്ടത്തിൽ നാം നമുക്കു മുേമ്പ നടന്നുപോയവരെക്കുറിച്ച് അറിയാൻ ഈ ചരിത്രം രേഖപ്പെടുത്തേണ്ടതും ഈ പൈതൃകങ്ങളെ സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. യഥാർഥ ചരിത്രത്തെ ഭാവിതലമുറയിലേക്ക് കൈമാറുക, കെട്ടിനിർമിച്ച ചരിത്രങ്ങളെ തുറന്നുകാട്ടുക, പൊതുസമൂഹത്തിന് പഠനത്തിനും അറിവിനും അവലോകനത്തിനും വേണ്ട പ്രപഞ്ചം സൃഷ്ടിക്കുക. ഇത് വ്യതിരിക്ത സമൂഹങ്ങളുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. ഈ ധർമം നിറവേറ്റുന്നതിനുവേണ്ടിയാണ് മ്യൂസിയങ്ങൾ സൃഷ്ടിക്കപ്പെട്ടത്. എല്ലാ മേഖലകളെക്കുറിച്ചും അറിവു നൽകുന്ന വ്യത്യസ്ത ആശയങ്ങൾ ഉൾക്കൊള്ളുന്ന മ്യൂസിയങ്ങൾ ലോകത്ത് നിലനിൽക്കുന്നുണ്ട്. അറിവിെൻറ ശേഖരണികളായാണ് ഇവ അറിയപ്പെടുന്നത്.
ലോകത്തിലെ മ്യൂസിയങ്ങളെല്ലാം മേയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആചരിക്കുന്ന ഈ വേളയിൽ നമുക്ക് കിട്ടിയ അറിവുകളും മുേമ്പ പോയവരുടെ അറിവുകളും കോർത്തെടുത്ത് ഭദ്രമാക്കാം, നമ്മുടെ മ്യൂസിയങ്ങളിലൂടെ. മ്യൂസിയങ്ങൾ നിർമിച്ചെടുക്കുകയും പിന്നീട് ഡീമ്യൂസിയൈസേഷൻ വേണമെന്ന് വാദിക്കുകയും ചെയ്യുന്ന കടൽക്കിഴവന്മാരുടെ കാലത്തിലൂടെ കടന്നുപോകുമ്പോൾ മ്യൂസിയം ലോകം തീർച്ചയായും പ്രതിസന്ധികളെ നേരിടുന്നുണ്ട്. മ്യൂസിയം എന്നാൽ, സംസ്കാരത്തെ കാഴ്ചവസ്തുക്കളായി സൂക്ഷിക്കുന്ന ഇടമെന്നാണ് ചില ചിന്താഗതിക്കാർ മനസ്സിലാക്കിയിരിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനും കളിസ്ഥലം ഉണ്ടാക്കുന്നതിനുമുള്ള ഇടം എന്നവർ മ്യൂസിയത്തെക്കുറിച്ച് ധരിച്ച് വശപ്പെട്ടിരിക്കുന്നു.
ബ്രിട്ടീഷ് കൊളോണിയലിസത്തിെൻറ സന്താനങ്ങളായ മ്യൂസിയങ്ങളെക്കുറിച്ച് മാത്രം കേൾക്കുകയും കാണുകയും അത്തരം മ്യൂസിയങ്ങളെ നിർമിക്കുകയും ചെയ്യുന്ന മനുഷ്യരിൽ ചിലരെങ്കിലും അപ്രകാരം ചിന്തിച്ച് പോയേക്കാം. കാരണം, അത്തരം പാരമ്പര്യ മ്യൂസിയങ്ങൾ വരേണ്യതയുടെയും സവർണതയുടെയും അധീശത്വത്തിെൻറയും ഫ്യൂഡൽ കല്ലുകളാൽ നിർമിക്കപ്പെട്ടവയാണ്. അടിമകളെയും തൊഴിലാളികളെയും കുറിച്ചറിയാൻ, തങ്ങളുടെ വിനോദത്തിനും അറിവിനുമായി മനുഷ്യരെ പരീക്ഷണശാലകളാക്കാൻ ഇത്തരം മ്യൂസിയങ്ങൾക്ക് മടി കാണില്ല. തനത് സംസ്കാരത്തെയും ഗോത്രജീവിതത്തെയും പാർശ്വവത്കൃത സമൂഹത്തെയും കാഴ്ചക്കുള്ള വസ്തുക്കളായി മാറ്റിയ ഇത്തരം മ്യൂസിയങ്ങൾ പലതും പൊളിച്ചുകളയുകയും ജനാധിപത്യത്തിനും പൗരാവകാശത്തിനും ഉൗന്നൽ നൽകി ഇവയെ പുനർനിർമിക്കുകയുമാണ് പോംവഴി.
മനുഷ്യരെ ബന്ധിപ്പിച്ചും സാമൂഹികവത്കരണ പാഠങ്ങൾ പകർന്നും പാരസ്പര്യത്തിെൻറയും തുല്യതയുടെയും മൂല്യങ്ങളിൽ അടിയുറച്ചുമാവണം മ്യൂസിയങ്ങൾ പുനർനിർമിക്കേണ്ടത്. സ്പർശ്യേതര സംസ്കാരങ്ങളെ ജൈവികമായി നിലനിർത്തുക എന്നതാണ് ഇത്തരം മ്യൂസിയങ്ങളിൽ ആദ്യം ചെയ്യേണ്ടത്. മുകളിലിരുന്ന് താഴേയുള്ള ശ്രേണിയിലെ മനുഷ്യരെ കാണുകയും കാഴ്ചവസ്തുവായി മാറ്റുകയും ചെയ്യുന്ന ജനവിരുദ്ധ പ്രക്രിയക്കു പകരം അതത് സമൂഹങ്ങൾക്ക് സ്വത്വപ്രകാശനത്തിനുള്ള ഇടങ്ങളായത് മാറണം.
യൂറോപ്പിലും പാശ്ചാത്യലോകങ്ങളിലും ജനാധിപത്യത്തെക്കുറിച്ചുള്ള ചർച്ചകൾ ഗൗരവമായി നടന്നുകൊണ്ടിരിക്കുന്നു. ജയിലുകളില്ലാത്ത കാലം, പട്ടാളമില്ലാത്ത കാലം തുടങ്ങിയ പരികൽപനകൾക്ക് പ്രാധാന്യം കൈവന്നിരിക്കുന്നു. അത്രമേൽ സഹവർത്തിത്വത്തിൽ സമാധാനത്തിൽ, സ്നേഹത്തിൽ അവ ഊന്നൽ നൽകുന്നു. പൗരാവകാശങ്ങൾ ഓരോ വ്യക്തിക്കും നിലനിർത്തി നൽകുക, പബ്ലിക് ടോർച്ചറുകൾ അവസാനിപ്പിക്കുക, വധശിക്ഷപോലുള്ള പ്രാകൃതശിക്ഷാക്രമങ്ങളിൽനിന്ന് വിടുതൽ വാങ്ങുകയെന്നതൊക്കെ അവിടത്തെ ചിന്തിക്കുന്ന ലോകം മുന്നോട്ടുവെക്കുന്നു. അതേ ചിന്തയുടെ തുടർച്ചയാണ് അവിടങ്ങളിൽ മാറിയുണ്ടാക്കപ്പെട്ട മ്യൂസിയങ്ങൾ.
ഫ്രാൻസിലെ മ്യൂസിയം ‘ദ്യൂ ക്വാ ബ്രാൻലി’യൊക്കെ ജനകീയതയിലും സമുദായ ഉടമസ്ഥതയിലും ബൗദ്ധികാവകാശങ്ങളുടെ തുടർച്ചയിലും ഉന്നൽനൽകിക്കൊണ്ടുള്ള മ്യൂസിയങ്ങളാണ്. ജനങ്ങൾ ഇത്തരം മ്യൂസിയങ്ങളിലേക്ക് കടന്നുവരുന്ന വിപ്ലവകാലമാണിത്. പരമ്പരാഗത നരവംശശാസ്ത്ര രീതിയിൽ ഗവേഷകർ നിർമിച്ച മുഷിപ്പൻ മ്യൂസിയങ്ങൾ ജനങ്ങൾ തകർക്കുകയാണ്. മനുഷ്യർ ഇത്തരം മ്യൂസിയങ്ങളെ ഉപേക്ഷിക്കുകയും അവയിൽനിന്ന് അകലുകയും ചെയ്യുന്ന പ്രക്രിയക്ക് ഇന്ത്യയിലും നാം സാക്ഷ്യം വഹിച്ചു. ഭോപാലിലെ ഐ.ജി.ആർ.എം.എസിെൻറ 500 ഏക്കർ വ്യാപ്തിയിലുള്ള മനുഷ്യരാശീ മ്യൂസിയം ഇതിന് ഉദാഹരണമാണ്. മനുഷ്യർ തിരിഞ്ഞുനോക്കാത്ത ശവഭൂമിയായി മാറിയിരിക്കുകയാണിത്.
അതേസമയം, മനുഷ്യരെ തുല്യമായി കണ്ട് തുല്യപദവി ഉറപ്പുവരുത്തി ആർടിസ്റ്റ് ബട്ടി വിഭാവനം ചെയ്ത ഭോപാലിലെ ഗോത്രവർഗ മ്യൂസിയം ജനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. മനുഷ്യർ സ്നേഹത്തെയും സ്വപ്നത്തെയും ശരിയെയും പ്രതി അങ്ങോട്ട് സഞ്ചരിക്കുന്നു. ഒരു മതിലിനപ്പുറത്തും ഇപ്പുറത്തുമുള്ള രണ്ട് മ്യൂസിയങ്ങളിൽ ഒന്നിൽ മനുഷ്യർ കയറുകയും ഒന്നിൽ മനുഷ്യർ കയറാതിരിക്കുകയും ചെയ്യുന്ന കൗതുകം. മനുഷ്യരാശീ മ്യൂസിയത്തിെൻറ നിർമാണത്തിനു ചുക്കാൻ പിടിച്ച, ആ മ്യൂസിയം നിർമിച്ച കെ.കെ. ചക്രവർത്തിയെപ്പോലുള്ളവർക്ക് സ്വാനുഭവങ്ങളിൽനിന്ന് ഡീ-മ്യൂസിയൈസേഷൻ വേണമെന്ന് വാദിക്കേണ്ടി വരുന്ന ഗതികേടും നാം പാഠമായിതന്നെ എടുക്കേണ്ടിയിരിക്കുന്നു. മാറ്റങ്ങൾക്ക് തയാറാവാത്ത എന്തിനെയും കാലം പ്രതിരോധിക്കുകയും ഉപേക്ഷിക്കുകയും ചെയ്യും. നിർമാതാക്കൾതന്നെ സൃഷ്ടിയുടെ അന്ത്യശിക്ഷ വഹിക്കേണ്ടിയും വരും.
കാരണം, വെറുപ്പിെൻറ രാഷ്ട്രീയത്തിലൂന്നിയും അധികാരത്തിെൻറ തിമിരത്തിലൂന്നിയും മനുഷ്യരെ പ്രദർശനവസ്തുക്കളായി കണ്ടുമാണ് ഇത്തരം മ്യൂസിയങ്ങൾ നിർമിക്കപ്പെട്ടത്. അതല്ല, യഥാർഥ മ്യൂസിയം സംസ്കാരം. സമാധാനത്തിെൻറയും സ്നേഹത്തിെൻറയും ഐക്യത്തിെൻറയും മൂല്യങ്ങളിൽ പിറവികൊണ്ടവയാണവ. സ്ത്രീവിരുദ്ധമോ മനുഷ്യവിരുദ്ധമോ ഗോത്രവിരുദ്ധമോ ആയ എല്ലാത്തിനെയും തകർത്തെറിയാൻ പുതിയകാല മ്യൂസിയങ്ങൾ വരവായിരിക്കുന്നു.
ഈ കാഴ്ചപ്പാടിലൂന്നി, 157 രാജ്യങ്ങളിൽനിന്നായി 36,000ത്തോളം മ്യൂസിയങ്ങളാണ് 2018 മേയ് 18ലെ അന്താരാഷ്ട്ര മ്യൂസിയം ദിനത്തിെൻറ ഭാഗമാകുന്നത്. ഈ വർഷത്തെ മ്യൂസിയം ദിനത്തിെൻറ വിഷയം ‘‘ഹൈപ്പർ കണക്റ്റഡ് മ്യൂസിയംസ്: ന്യൂ അപ്രോചസ്, ന്യൂ പബ്ലിക്സ്’’ എന്നതാണ്. നമ്മുടെ കോഴിക്കോട്ടെ കൊച്ചു മ്യൂസിയമായ, കിർത്താഡ്സ് എത്നലോജിക്കൽ മ്യൂസിയം ഈ ദിനം വ്യത്യസ്തമായ പരിപാടികളാൽ ആഘോഷിക്കുകയാണ്. അറിവുകൾ വെറുപ്പിൽനിന്നല്ല, രാഷ്ട്രീയ ശരികേടിൽനിന്നല്ല സ്നേഹത്തിൽനിന്നും രാഷ്ട്രീയശരിയിൽനിന്നും മുളപൊട്ടിയുണ്ടാവണം. അവ മാനവരാശിക്ക്, ഭാവിതലമുറക്ക് പകർന്നുനൽകാനുള്ളതാണ്. മ്യൂസിയങ്ങൾ അതാണ് വിളംബരം ചെയ്യേണ്ടത്. അതാണ് ഈ കൊച്ചു മ്യൂസിയവും ചെയ്യുന്നത്. ശരിയുടെ അറിവിൻ ശേഖരം ഒരിക്കലും അടച്ചുപൂട്ടി െവക്കാനുള്ളതല്ല. ശരി സംസാരിക്കുന്ന മ്യൂസിയങ്ങൾ വെറുപ്പിെൻറ രാഷ്ട്രീയത്താൽ, ഡീ-മ്യൂസിയൈസേഷൻ ചെയ്ത് തകർക്കപ്പെടേണ്ടതല്ല. അത്തരം മ്യൂസിയങ്ങളെ ഡീ-മ്യൂസിയൈസേഷൻ ചെയ്യൂവെന്ന് നിങ്ങൾ മുറവിളി കൂട്ടുമ്പോൾ നിങ്ങളിലെ വംശവിരുദ്ധവും ജനവിരുദ്ധവുമായ മ്യൂസിയങ്ങളാണ് പുറത്തേക്ക് തെറിക്കുന്നത്.
കിർത്താഡ്സ് എത്നലോജിക്കൽ മ്യൂസിയം റിസർച് അസിസ്റ്റൻറുമാരാണ് ലേഖകർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.