Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഞാന്‍ സവര്‍ക്കറല്ല,...

ഞാന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ്

text_fields
bookmark_border
chennithala-220919.jpg
cancel

1955ലെ ഇന്ത്യന്‍ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തി പാകിസ്താൻ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31നുമുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിംകള്‍ ഒഴികെയുള്ളവർക്ക് ഇന്ത്യൻ പൗരത്വം നല്‍കാനുള്ള കേന്ദ്രസര്‍ക്കാർ തീരുമാനം ഇന്ത്യ എന്ന ആശയത്തിനുതന്നെയുള്ള വെല്ലുവിളിയാണ്.

ഇന്ത്യയെ ഇന്ത്യയായും നമ്മളെ ഇന്ത്യക്കാരായും നിലനിര്‍ത്തുന്നത് നമ്മുടെ ഭരണഘടനയാണ്. ‘വി ദ പീപ്ൾ ഒാഫ് ഇന്ത്യ’ എന്ന വാചകത്തിലാണ് ഭരണഘടന തുടങ്ങുന്നതുതന്നെ. ഇന്ത്യാത്വം എന്ന നമ്മുടെ പൗരത്വബോധം, ‘വി’ അഥവാ നമ്മള്‍ എന്ന ഈ വാക്കില്‍ ഭരണഘടന ശില്‍പികള്‍ കൊത്തിവെച്ചു. എല്ലാ ഇന്ത്യക്കാരും എെൻറ സഹോദരീസഹോദരന്മാരാണ് എന്ന ബോധത്തില്‍ മതവിദ്വേഷത്തിെൻറ വിഷം കലര്‍ത്തി, ‘നമ്മള്‍’ എന്ന ഇന്ത്യക്കാരെ ഞങ്ങള്‍/നിങ്ങള്‍ എന്ന പിളര്‍പ്പിലേക്ക് തള്ളിവിടുകയാണ് മോദി-അമിത് ഷാ കൂട്ടുകെട്ട്, ഈ കരിനിയമത്തിലൂടെ ചെയ്യുന്നത്. സത്യത്തില്‍ ‘നമ്മൾ‘ എന്ന ബോധം വൈകാരികക്ഷമമാണ്, യുദ്ധം പോലുള്ള സമയങ്ങളില്‍ അതിെൻറ തീവ്രത കൂടുകയും കുടിയൊഴിപ്പിക്കപ്പെടുന്ന, ഒറ്റപ്പെടുന്ന നിമിഷങ്ങളില്‍, അത് വളരെയധികം കുറയുകയും ചെയ്യുന്നു. ഇവിടെ 20 കോടിയോളം വരുന്ന ഒരു ജനസമൂഹത്തെ ഒറ്റപ്പെടുത്തുന്ന ഈ നിയമം വഴി, നമ്മള്‍ എന്ന ഈ ഭരണഘടനബോധം ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും സാന്ദ്രത കുറഞ്ഞ നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇത് ഭരണഘടനയുടെ അപചയമാണ്, ഇന്ത്യ എന്ന ആശയത്തിെൻറ ഉന്മൂലനമാണ്.

ജനാധിപത്യവും മതേതരത്വവും ഇരട്ടപെറ്റ മക്കളാണെന്നാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു എപ്പോഴും പറയാറുണ്ടായിരുന്നത്. ഇന്ത്യ ഒരു ജനാധിപത്യരാജ്യമായി നിലനില്‍ക്കണമെങ്കില്‍ അതിന് മതേതരമായ ഒരു സാമൂഹികഘടന ഉണ്ടെങ്കിലേ കഴിയൂ. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം തകര്‍ക്കുന്നത് നമ്മുടെ മതേതര സംവിധാനത്തെയാണ്. കാരണം മതേതരത്വം ഇല്ലാതായാല്‍ ജനാധിപത്യം എന്നത് കരയിൽ പിടിച്ചിട്ട മീനിെനപ്പോലെയാണ്. അത് സ്വാഭാവികമായി ഇല്ലാതാകും. സംഘ്പരിവാറിെൻറ പ്രഥമവും പ്രധാനവുമായ ലക്ഷ്യവും അതുതന്നെ. ഇതിനായി, പണ്ട് ഹിറ്റ്‌ലറും ഗീബല്‍സും ചെയ്തപോലെ പെരുംനുണകളുടെ ഹിമാലയമാണ് പാര്‍ലമെൻറിനകത്തും പുറത്തും കഴിഞ്ഞ ദിവസങ്ങളില്‍ സൃഷ്ടിച്ചത്. രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന ഒരു പച്ചക്കള്ളം ഒരു ഉളുപ്പുമില്ലാതെ പാര്‍ലമെൻറില്‍ അമിത് ഷാ തട്ടിവിട്ടു. ദ്വിരാഷ്ട്രവാദം ആദ്യമുന്നയിച്ചത് ഹിന്ദുമഹാസഭയായിരുന്നു. 1923ല്‍ എഴുതിയ ‘ഹിന്ദുത്വ’ എന്നു പേരുള്ള പ്രബന്ധത്തിലാണ് ആദ്യമായി ഹിന്ദുക്കളും മുസ്ലിംകളും രണ്ട് രാഷ്ട്രങ്ങളാണെന്ന് വി.ഡി സവര്‍ക്കര്‍ പ്രഖ്യാപിച്ചത്. 1925ല്‍ സ്ഥാപിതമായ ആർ.എസ്.എസ് ‘ഹിന്ദുരാഷ്ട്രം’ എന്ന ആശയം പകര്‍ത്തിയത് സവര്‍ക്കറുടെ ഈ പ്രബന്ധത്തില്‍ നിന്നായിരുന്നു. അതിന് കൃത്യം 16 വര്‍ഷങ്ങള്‍ക്കുശേഷം മുഹമ്മദലി ജിന്ന ഹിന്ദു മഹാസഭയുടെ ഈ ആശയം ഏറ്റെടുത്തു. അതേസമയം, ഒാള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി അവസാനനിമിഷം വരെ ദ്വിരാഷ്ട്രവാദത്തിന് എതിരായിരുന്നു. ഹിന്ദുക്കളും മുസ്ലിംകളും ഇന്ത്യയെന്ന ശരീരത്തിലെ രണ്ടു കണ്ണുകളാണ്. ഒരു കണ്ണിന് എങ്ങനെ മറ്റൊരു കണ്ണിെൻറ ശത്രുവാകാന്‍ കഴിയും എന്നാണ് ഗാന്ധിജി ചോദിച്ചത്.

ഒരു കാര്യം വ്യക്തമാണ്. ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരത്തെയാണ്, ആ സമരം ഉയര്‍ത്തിയ മഹത്തായ ആശയങ്ങളെയാണ് മോദിയും അമിത് ഷായും കൂടി ഈ ഒറ്റനിയമത്തിലൂടെ റദ്ദ് ചെയ്തുകളഞ്ഞത്. ഇന്ത്യയുടെ മതേതരസ്വഭാവം നിലനിര്‍ത്താന്‍, ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍, വൈവിധ്യങ്ങളെ പരിപോഷിപ്പിക്കാന്‍, എല്ലാത്തിലുമുപരി, ഇന്ത്യയെന്ന ആശയത്തെ ഇല്ലായ്മ ചെയ്യാതിരിക്കാന്‍, നമ്മള്‍ (വി ദ പീപ്ൾ) ഒരുമിേക്കണ്ട കാലമാണിത്. ആ ഒരുമയുടെ കാഴ്ചയാണ് ഡല്‍ഹിയില്‍ രാംലീല മൈതാനിയില്‍ കണ്ടത്. ഈ കാലഘട്ടത്തില്‍ ഉയർത്തേണ്ട മുദ്രാവാക്യമാണ്, രാഹുല്‍ ഗാന്ധി അവിടെ ഉയര്‍ത്തിയത് -ഞാന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ് എന്ന്. ഇന്ത്യ മുഴുവന്‍ ഈ മുദ്രാവാക്യം ഏറ്റെടുക്കും. കാരണം സവര്‍ക്കർ അല്ല, ഗാന്ധിയാണ് ശരി.

അനതിസാധാരണമായ ഒരു ഘട്ടമാണിത്. ഇവിടെ അസാധാരണ നിലപാടുകളും, കൂട്ടായ്മകളും സമരരീതികളും ആവശ്യം വരും. അതു കൊണ്ടുതന്നെയാണ്, നിരവധി വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും രാഷ്ട്രത്തിെൻറ നില്‍നിൽപുതന്നെ ചോദ്യംചെയ്യപ്പെടുന്ന ഈ സമയത്ത്, കേരളത്തില്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം പ്രതിപക്ഷവും ചേര്‍ന്ന് ഒരു സംയുക്ത സമരത്തിനു യു.ഡി.എഫ് തയാറായത്. ഇതോടൊപ്പം, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും മുസ്ലിംലീഗ് അടക്കമുള്ള മതേതര ജനാധിപത്യകക്ഷികളും ബില്ലിനെതിരെ നിയമയുദ്ധത്തിനിറങ്ങിയിരിക്കുകയാണ്. പ്രതിപക്ഷനേതാവെന്ന നിലയില്‍ ഈ കേസില്‍ ഞാനും കക്ഷിചേരുകയാണ്.
രണ്ടാം രാഷ്ട്രവിഭജനത്തെ തടുക്കാന്‍, രണ്ടാം സ്വാതന്ത്ര്യസമരം തന്നെ വേണം. ഏതെങ്കിലും മതവിഭാഗത്തിനു വേണ്ടി ആ വിഭാഗം നടത്തുന്ന സമരമല്ല, എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി നമ്മള്‍ ഇന്ത്യക്കാര്‍ നടത്തുന്ന സമരമാണിത്. ഇതില്‍ നമ്മൾ വിജയിച്ചേ മതിയാകൂ. നമ്മള്‍ വിജയിച്ചാലേ ഇന്ത്യ അതിജീവിക്കൂ. നമ്മുടെ രാഷ്ട്ര ത്തിെൻറ അതിജീവനത്തിനായി നമുക്കൊരുമിക്കാം.
ഞാന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalaopinionCAB protest
News Summary - iam not savarkar but gandhi -opinion
Next Story